കേരളാ-കര്‍ണാടക അതിര്‍ത്തിയിലെ മാക്കൂട്ടം ചുരത്തില്‍ ട്രോളി ബാഗിനുള്ളില്‍ വെട്ടി നുറുക്കിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. പതിനെട്ടോ പത്തൊമ്പതോ വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയുടെ മൃതദേഹമാണിതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അഴുകി ദുർഗന്ധം വഹിക്കുന്ന നിലയിലാണ്.
രണ്ടാഴ്ചയോളം പഴക്കമുള്ള മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. യുവതിയുടെ മൃതദേഹം നാലു കഷ്ണങ്ങളായി മുറിച്ച നിലയിലാണ് ബാഗിനുള്ളിൽ കണ്ടെത്തിയത്.
കണ്ണൂരില്‍ നിന്നും ബെംഗളുരുവിലേക്ക് പോകുന്ന പ്രധാന അന്തര്‍സംസ്ഥാന പാതയാണ് മാക്കൂട്ടം ചുരം. കേരളാ അതിര്‍ത്തിയില്‍ നിന്ന് 15 കീലോമീറ്ററോളം മാറി കര്‍ണാടക വനമേഖലയിലാണ് കുഴിയില്‍ ബാഗിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വിരാജ്‌പേട്ട പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മൃതദേഹം വിരാജ്‌പേട്ട താലൂക്ക് ആശുപത്രിയില്‍ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.