മമലയാളി ക്രിക്കറ്റ് ആരാധകരുടെ സ്വപ്ന സാക്ഷാത്കാരമായി ഇന്ത്യൻ ടീമിൽ ഇടം പിടിച്ച മിന്നു മണിയുടെ അരങ്ങേറ്റം അവിസ്മരണീയമായി. മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റിന് ബംഗ്ലാദേശ് വനിതകളെ വീഴ്ത്തി. ആദ്യ ഓവറിലെ നാലാം പന്തിൽ തന്നെ വിക്കറ്റെടുത്ത് ബംഗ്ലാ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ച മിന്നു കേരള ക്രിക്കറ്റിന് അഭിമാനമായി. വയനാട് ഒണ്ടയങ്ങാടി ചോയിമൂല സ്വദേശിയായ മിന്നുവിന്റെ മികവ് ഇന്ത്യൻ വിജയങ്ങളുടെ കാരണങ്ങളിൽ ഒന്നാമത്തെയായി. women t20 India won by 7 wickets )
ടോസ് നേടി ആദ്യം ഫീൽഡിങ് തിരഞ്ഞെടുത്ത ഇന്ത്യ ബംഗ്ലാദേശിനെ 114 റൺസിന് ഒതുക്കിയെങ്കിലും കരുത്തുറ്റ ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് തുടക്കത്തിലേ തകർച്ച നേരിട്ടു. വെടിക്കെട്ട് ബാറ്റർ ഷഫാലി വർമയെ അക്കൗണ്ട് തുറക്കുന്നതിന് മുൻപേ നഷ്ടമായി. നാലാം ഓവറിൽ 11 റൺസ് നേടി ജെമിമ കൂടി കൂടാരം കയറി. പിന്നീട് തകർത്തടിച്ച ക്യാപറ്റൻ ഹർമൻ പ്രീത് കൗറിന്റെ വെടിക്കെട്ട് അർദ്ധ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. പതിനേഴാം ഓവറിൽ വിജയറൺ കുറിച്ചു, ഇന്ത്യൻ വനിതകൾ.
തുടക്കകാരിയുടെ പരിഭവമേതുമില്ലാതെ പന്തെറിഞ്ഞ മിന്നുവിന്റെ ബാറ്റിംഗ് പ്രകടനം കാണാൻ കഴിഞ്ഞില്ല. മിന്നു വലിയ പ്രതീക്ഷ കൂടിയാവുകയാണ്. അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പിലും ഇനിവരുന്ന ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ നീലക്കുപ്പായത്തിൽ ഓൾ റൗണ്ട് മികവുമായി മിന്നുവുണ്ടാകും. 3 ഓവർ എറിഞ്ഞ് 21 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയ മിന്നുവിന്റെ പ്രകടനം തകർപ്പൻ ശ്രദ്ധ നേടി


