ഇന്ത്യന്‍ ഗുസ്തി ഫെഡറേഷനില്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങും കുടുംബവും കയ്യാളിയിരുന്ന ആധിപത്യത്തിന് വെട്ട്. ഗുസ്തി ഫെഡറേഷന്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടര്‍ പട്ടികയില്‍നിന്ന് ലൈംഗിക പീഡന കേസിൽ പ്രതിയായ ബി.ജെ.പി. എം.പി. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെ ഒഴിവാക്കി. ബ്രിജ് ഭൂഷണ്‍ ശരണിന്റെ ഇളയ മകന്‍ കരണ്‍ പ്രതാപിൻ്റെ പേരും വോട്ടര്‍ പട്ടികയില്‍ ഇത്തവണ ഇല്ല.
ബ്രിജ് ഭൂഷണ്‍ ശരണിന്റെ രണ്ടാമത്തെ മരുമകന്‍ ആദിത്യ പ്രതാപ് സിങ്ങിന്‍റെ പേരും വോട്ടര്‍ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടില്ല. ദേശിയ ഗുസ്തി ഫെഡറേഷന്റെ മുന്‍ ജോയിന്റ് സെക്രട്ടറിയാണ് ആദിത്യ പ്രതാപ് സിങ്.
ശേഷിച്ചത് ഇഷ്ടക്കാരും ആജ്ഞാനുവർത്തികളും

എന്നാൽ ഫെഡറേഷനിൽ ശേഷിക്കുന്ന വോട്ടർമാരിൽ വലിയ ഒരു വിഭാഗം ബ്രിജ് ഭൂഷൻ്റെ ആജ്ഞാനുവർത്തികളും ആശ്രിതരുമാണ്. ഇവർ വഴി തിരഞ്ഞെടുപ്പിലെ സ്വാധീനം തുടരും എന്നാണ് ചൂണ്ടികാട്ടപ്പെടുന്നത്. ബ്രിജ് ഭൂഷണ്‍ ശരണിന്റെ മകളുടെ ഭര്‍ത്താവ് വിശാല്‍ സിങ് പട്ടികയില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. ബിഹാര്‍ ഗുസ്തി അസോസിയേഷന്‍ പ്രസിഡന്റ് എന്ന നിലയിലാണ് വിശാല്‍ പട്ടികയില്‍ എത്തിയിട്ടുള്ളത്.
ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടര്‍പട്ടിക തയ്യാറാക്കിയത് ജമ്മു കശ്മീര്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് മഹേഷ് മിത്തല്‍ കുമാര്‍ ആണ്. വോട്ടര്‍ പട്ടികയില്‍ ഉള്‍പെട്ടിട്ടുള്ളവര്‍ക്കു മാത്രമേ ഓഗസ്റ്റ് 12-ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയൂ.
കേരള പ്രതിനിധികൾ
ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ മുന്‍ സെക്രട്ടറി ജനറല്‍ വി.എന്‍. പ്രസൂദും സംസ്ഥാന ഗുസ്തി അസോസിയേഷന്‍ സെക്രട്ടറി ബി. രാജശേഖരന്‍ നായരുമാണ് കേരളത്തില്‍നിന്ന് വോട്ടര്‍ പട്ടികയില്‍ സ്ഥാനം പിടിച്ചത്. വി.എം. പ്രസൂദ് രണ്ട് തവണ ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ആയിരുന്നു.
സമരക്കാരുമായുള്ള ധാരണ
ഗുസ്തി ഫെഡറേഷന്റെ പുതിയ ഭാരവാഹികളായി ബ്രിജ് ഭൂഷണ്‍ ശരണിന്റെ കുടുംബത്തില്‍നിന്ന് ആരും ഉണ്ടാകരുതെന്ന് സമരത്തിന് നേതൃത്വം നല്‍കിയിരുന്ന ബജ്‌രംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സമരത്തിൽ നിന്നും പിൻമാറുമ്പോഴുള്ള ധാരണ ഇതായിരുന്നു.


