കായിക ലോകത്തിന് മുന്നിൽ നാണക്കേടായി മാറിയ നാടകങ്ങൾക്ക് ഒടുവിൽ ബി.ജെ.പി. എം.പി.യും ഗുസ്തി ഫെഡറേഷന് മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിന്റെ വീട്ടിൽ നിന്നും ഗുസ്തി ഫെഡറേഷൻ ഓഫീസ് മാറ്റാൻ തീരുമാനം. ലൈംഗിക പീഡന കേസിൽ അകപ്പെട്ട ബ്രിജ് ഭൂഷണെ നഗ്നമായി സംരക്ഷിച്ചിരുന്ന അധികാരികൾക്ക് തന്നെയും അവാസനം നാണക്കേടായി മാറുന്ന നിലയിലേക്ക് താരങ്ങളുടെ സഹന സമരം തുടരുന്നതിന് ഇടയിലാണ് മാറ്റം
ഇത്രയും അധികം ആരോപണങ്ങളും കേസുകളും നിലനിന്നിട്ടും അവസാനം കൂട്ടാളിയെ വാഴിച്ചതും മാറ്റേണ്ടി വന്നിട്ടും ഓഫീസ് ബ്രിജ് ഭൂഷൻ്റെ വീട്ടിലായിരുന്നു. ഡല്‍ഹിയിലെ മറ്റൊരു സ്ഥലത്തേക്ക് ഓഫീസിന്റെ പ്രവര്‍ത്തനം മാറ്റും. ബ്രിജ്ഭൂഷണിന്റെ കൂട്ടാളി സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള, പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷന് ഭരണസമിതി കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. പുതിയ കമ്മിറ്റി പഴയ നേതൃത്വത്തിന്റെ തീരുമാനത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനാലാണ് കമ്മിറ്റി പിരിച്ചുവിടുന്നതെന്നായിരുന്നു കായിക മന്ത്രാലയം വ്യക്തമാക്കിയത്.
ബ്രിജ് ഭൂഷന്റെ കൂട്ടാളി ഫെഡറേഷന്റെ തലപ്പത്തേക്ക് എത്തിയതില്‍ വലിയ തോതിലുള്ള പ്രതിഷേധമാണ് ഗുസ്തി താരങ്ങളുടെ ഭാഗത്തു നിന്നുണ്ടായത്. ഫെഡറേഷന് തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ താനിനി ഗുസ്തി ഗോദയിലേക്കില്ലെന്ന് പ്രഖ്യാപിച്ച് കണ്ണീരോടെ സാക്ഷി മാലിക്ക് ബൂട്ടഴിച്ചു. പുതിയ ഭാരവാഹിത്വത്തില്‍ പ്രതിഷേധിച്ച് ഗുസ്തി താരമായ ബജ്രംഗ് പുണിയ പദ്മശ്രീ തിരിച്ചുനല്‍കി. ഇതിന് പിന്നാലെ, ഗൂംഗല്‍ പെഹല്വാന് എന്നറിയപ്പെടുന്ന ബധിര ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവ് വീരേന്ദര്‍ സിങ് യാദവും മെഡല്‍ തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.


