Monday, August 18, 2025

നിപ മാത്രമല്ല ജീവികളിൽ നിന്നും പകരുന്ന രോഗങ്ങൾ നിരവധിയാണ്, അവ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്

കോവിഡിൽ നിന്നും നീപയിൽ നിന്നും പാഠം ഉൾകൊള്ളുക – ഡോ. ബി ഇക്ബാൽ

മനുഷ്യരെ ബാധിക്കുന്ന 60 ശതമാനത്തോളം പകർച്ചവ്യാധികളും ജന്തുജന്യരോഗങ്ങളാണ്

നുഷ്യരിൽ കാണപ്പെടുന്ന നിരവധി പകർച്ചവ്യാധികൾ മനുഷ്യചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിലായി മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് സൂക്ഷ്മജീവികൾ കടന്നു വന്നതിന്റെ ഫലമായുണ്ടായാവയാ‍ണ്. ഇവയെ ജന്തുജന്യരോഗങ്ങൾ (സൂണോസിസ്: Zoonoses: Zoonotic Diseases) എന്നാണ് വിളിക്കുക. മനുഷ്യരെ ബാധിക്കുന്ന 60 ശതമാനത്തോളം പകർച്ചവ്യാധികളും ജന്തുജന്യരോഗങ്ങളാണ്.

വർഷംതോറും 250 കോടി പേരിൽ ജന്തുജന്യരോഗങ്ങൾ കാണപ്പെടുകയും ഇവരിൽ 27 ലക്ഷം പേർ മരണമടയുകയും ചെയ്യുന്നുണ്ട്. മഹാമാരികളിൽ വസൂരിയും പോളിയോയും ഒഴിച്ചുള്ള പ്ലേഗ്, ഫ്ലൂ, എയ്ഡ്സ്, കോവിഡ്, സാർ ഴ് സ്, മെർ ഴ് സ്, എബോള, നിപ തുടങ്ങിയ മഹാമാരികൾ എല്ലാം തന്നെയും മൃഗജന്യരോഗങ്ങളാണ്.

വവ്വാലുകളിൽ നിന്നും വെരുക് (സാർഴ്സ്), ഒട്ടകം (മേർഴ്സ്), എന്നീ ഇടനില വാഹകർ വഴിയാണ് വൈറസുകൾ മനുഷ്യ ശരീരത്തിലെത്തിയതെന്ന് കരുതപ്പെടുന്നു. ചില രോഗങ്ങൾ കൊതുക്, ചെള്ള് തുടങ്ങിയ കീടങ്ങൾ വഴിയാണ് മനുഷ്യരിലെത്തുന്നത്. ഇവയെ പ്രാണിജന്യ രോഗങ്ങളെന്നും (Vector Born Diseases) വിളിക്കുന്നു. ഫലവത്തായ പ്രതിരോധ ചികിത്സയും വാക്സിനും ലഭ്യമാണെങ്കിലും പേപ്പട്ടിവിഷബാധ (Rabies) ലോകമെമ്പാടും ഇപ്പോഴും വലിയൊരു മൃഗജന്യ പൊതുജനാരോഗ്യ പ്രശ്നമായി തുടരുന്നുണ്ട്.

മനുഷ്യ പുരോഗതിക്കൊപ്പം രോഗങ്ങളും

മൃഗങ്ങളുമായി മനുഷ്യൻ കൂടുതൽ അടുത്തിടപഴകേണ്ടി വരുന്ന സാഹചര്യം പലകാരണങ്ങളാലും വർധിച്ച് വരികയാണ്. പരിസ്ഥിതിവിനാശത്തിന്റെ ഫലമായി വന്യജീവികളുടെ പ്രകൃതിദത്ത ആവാസവ്യവസ്ഥക്ക് കോട്ടം തട്ടുന്നു. പരിസ്ഥിതിയിലുണ്ടാവുന്ന തകരാറുകൾ കാലാവസ്ഥാവ്യതിയാനത്തിന് (Climate Change) കാരണമാവുന്നു. ഇതിന്റെയെല്ലാം ഫലമായി വന്യജീവികൾ മനുഷ്യവാസസ്ഥലത്ത് കടക്കാൻ നിർബന്ധിക്കപ്പെടുന്നു. മനുഷ്യരിലെ വൈറസുകളുടെയും ബാക്റ്റീരിയകളുടെയും ജനിതകപഠനങ്ങൾ സൂചിപ്പിക്കുന്നത് പല മനുഷ്യരോഗാണുക്കളുടെയും ഉദ്ഭവം കൃഷിയും മൃഗസംരക്ഷണവും ആരംഭിച്ച ചരിത്രഘട്ടങ്ങളിലായിരുന്നു എന്നാണ്. മൃഗങ്ങളെ വേട്ടയാടി അവയുടെ മാംസം ഭക്ഷിച്ചിരുന്ന കാലഘട്ടങ്ങളിലും, അവയെ ഇണക്കി വളർത്തിയ അവസരങ്ങളിലും വന്യജീവികളിൽ നിന്ന് മനുഷ്യരിലേക്ക് നിരവധി രോഗാണുക്കൾ പകർന്നിട്ടുണ്ട്. മൃഗമാംസവ്യാപാരം വലിയൊരു വാണിജ്യവ്യവഹാരമായി മാറിയതും ജന്തുജന്യരോഗസാധ്യത വർധിപ്പിച്ചു.

പകർച്ചയ്ക്ക് പലവഴികൾ രീതികൾ

മൃഗങ്ങളുടെ ശരീരത്തിൽ പ്രതിരോധവ്യവസ്ഥയുമായി സന്തുലാവസ്ഥ കൈവരിച്ച് നിരവധി സൂക്ഷ്മജീവികൾ അവയിൽ രോഗമുണ്ടാക്കാതെ കഴിയുന്നുണ്ട്. ഒട്ടനവധി വൈറസുകളുടെ പ്രകൃത്യാലുള്ള വാഹകരാണ് (Natural Reservoir) വന്യജീവികൾ. മനുഷ്യരുമായി കൂടുതൽ അടുത്തിടപഴകുമ്പോൾ മൃഗങ്ങളുടെ ശരീരത്തിലുള്ള രോഗാണുക്കൾ നേരിട്ടോ മറ്റേതെങ്കിലും ഇടനിലജീവിയുടെ (intermediate Host) ശരീരത്തിലേക്ക് കടന്നിട്ടോ മനുഷ്യരിലെത്തി രോഗകാരണമാവുന്നു. പ്രത്യേകസാഹചര്യങ്ങളിൽ രോഗാണുക്കൾ മനുഷ്യശരീരത്തിൽ എത്തുന്നതിനെ കുതിച്ച് ചാട്ടം (Jumping), അതിരുകവിയൽ (Spillover) എന്നെല്ലാം വിശേഷിപ്പിക്കാറുണ്ട്. ഇടനിലജീവിയുടെ ശരീരത്തിൽ വച്ച് ജനിതകവ്യതിയാനത്തിലൂടെ (Mutation) രോഗാണുക്കൾക്ക് തീവ്രതയും (Virulence) പകർച്ചാസാധ്യതയും (Infectivity) വർധിക്കയും മനുഷ്യരിലെത്തുന്നതോടെ രോഗകാരണമാവുകയും ചെയ്യുന്നു.

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സമ്പർക്കം

കോഴി, താറാവ്, മത്സ്യം, ആടുമാടുകൾ തുടങ്ങി വിവിധ ജന്തുജാലങ്ങളുടെ മാംസവില്പന ദേശീയ അന്തർദേശീയ തലത്തിൽ വമ്പിച്ച സാമ്പത്തിക ഇടപാടുകൾ നടക്കുന്ന വാണിജ്യസംരംഭങ്ങളായി മാറിയിട്ടുണ്ട്. ഇവയോടൊപ്പം ചൈന, ഇന്ത്യനേഷ്യ, തായ് ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ വെരുക്, വവ്വാൽ, പാമ്പ്, ഈനാം പേച്ചി തുടങ്ങിയ അപൂർവ്വ ജന്തുജാലങ്ങളെ ജീവനോടെയോ മാംസങ്ങളായോ വിൽക്കുന്ന വെറ്റ്മാർക്കറ്റ് (Wet Market) എന്ന് വിശേഷിപ്പിക്കുന്ന കമ്പോളങ്ങളും പ്രവർത്തിച്ച് വരുന്നു. ഇത്തരം വ്യാപാരശാലകളിൽ ജീവജാലങ്ങളെ പലപ്പോഴും യാതൊരു ശുചിത്വമാനദണ്ഡങ്ങളും പാലിക്കാതെ കൂടുകളിലായി തിക്കി നിറച്ചാണ് ശേഖരിച്ച് വക്കാറുള്ളത്. വിവിധജന്തുജാലങ്ങളുടെ ശരീരത്തിലുള്ള വൈറസുകൾ അന്വോന്യം വിനിമയം ചെയ്യപ്പെട്ട് ജനിതകസംയോജനത്തിലൂടെ തീവ്രത കൈവരിക്കാനുള്ള സാധ്യത ഇതിലൂടെ വർധിക്കുന്നു. . ഇത്തരം കമ്പോളങ്ങളിൽ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സമ്പർക്കം കൂടുതൽ ഗാഢമാകുന്നതോടെ വൈറസുകൾ മനുഷ്യശരീരത്തിലേക്ക് കടക്കുകയും രോഗകാരണമാവുകയും ചെയ്യുന്നു. ചൈനയിലെ വെറ്റ്മാർക്കറ്റുകളിൽ നിന്നാണ് സാർഴ്സ്, വൈറസുകൾ മനുഷ്യരിലെത്തിയത്. പക്ഷിപ്പനിയുടെ ഉറവിടവും ഇത്തരം വാണിജ്യകേന്ദ്രങ്ങളായിരുന്നു. മൃഗകമ്പോളങ്ങളിൽ നിന്നും ജനിതകമാറ്റത്തിലൂടെ രൂപംകൊള്ളുന്ന ഫ്ലൂ വൈറസ് വഴി കൂടുതൽ രൂക്ഷമായ പ്ലൂ മഹാമാരി ഉത്ഭവിക്കാനുള്ള സാധ്യയുണ്ടെന്ന് വിദഗ്ധർ ജാഗ്രതപ്പെടുത്തിയിട്ടുണ്ട്.

മൃഗങ്ങളെ മാത്രം ബാധിക്കുന്നവയും മനുഷ്യരെ വേട്ടയാടുമ്പോൾ

വളർത്തുമൃഗങ്ങളെ ഒഴിവാക്കികൊണ്ടും വന്യജീവികളെ നശിപ്പിക്കുകയോ അവയുമായുള്ള സമ്പർക്കം പൂർണ്ണമായും ഒഴിവാക്കികൊണ്ടും ജന്തുജന്യരോഗങ്ങളിൽ നിന്നും രക്ഷപ്പെടാം എന്ന് കരുതുന്നത് പ്രായോഗികമല്ല. അഞ്ചാംപനി വൈറസിന്റെ പൂർവ്വികനായ കാലിവസന്തവൈറസ് മനുഷ്യരിൽ രോഗമുണ്ടാക്കുന്നവയായിരുന്നില്ല. എന്നാൽ അഞ്ചാംപനി വൈറസിനേക്കാൾ കൂടുതൽ മനുഷ്യമരണങ്ങൾ കാലിവസന്തമൂലം പരോക്ഷമായിട്ടുണ്ടായിട്ടുണ്ട്. വായുവിലൂടെ പകരുന്ന, നൂറു ശതമാനംവരെ മരണനിരക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ള, ഈ രോഗം കന്നുകാലികളെ മുഴുവൻ ഇല്ലാതാക്കി മനുഷ്യരെ പട്ടിണിയിലേക്ക് തള്ളിവിട്ടാണ് മനുഷ്യമരണങ്ങൾക്ക് കാരണമായത്, 1889 ൽ എത്യോപ്യയിൽ മൂന്നിലൊന്നു മനുഷ്യർ മരിച്ചതടക്കം, ആഫ്രിക്കയിൽ ലക്ഷക്കണക്കിന് മനുഷ്യരുടെ മരണങ്ങൾക്ക് കാരണമായത് കാലിവസന്തമൂലമുണ്ടായ കന്നുകാലികളുടെ കൂട്ടമരണവും തുടർന്നുണ്ടായ പട്ടിണിയുമാണ്. ജന്തുജന്യരോഗഭീഷണി എന്നതിനപ്പുറം മൃഗാരോഗ്യം മനുഷ്യരുടെ ജീവിതത്തിൽ വഹിക്കുന്ന പങ്ക് ഈ പട്ടിണി മരണങ്ങളുടെ ചരിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്.

നിരവധി പകർച്ചവ്യാധികൾക്ക് കാരണമായ വൈറസുകളുടെ പ്രകൃതിദത്തവാഹകർ വവ്വാലുകളാണ്. എബോള, മീസിൽസ് , മമ്സ്, നിപ, കൊറോണ വൈറസുകളെല്ലാം മനുഷ്യരിലെത്തിയത് വവ്വാലുകളിൽ നിന്നാണ്. 1200 വംശങ്ങളുള്ള വവ്വാലുകളിൽ ആറായിരത്തോളം വൈറസുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എങ്കിലും വവ്വാലുകളെ മനുഷ്യരുടെ ശത്രുക്കളായി കണ്ട് അവയുടെ വംശനാശം വരുത്തുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാവും. പ്രകൃതിചക്രത്തിലും പുന:ചക്രത്തിലും, പരിസ്ഥിതിസംരക്ഷണത്തിലും സാമ്പത്തികഘടനയിലും മനുഷ്യാരോഗ്യസംരക്ഷണത്തിലുമെല്ലാം വവ്വാലുകൾ സുപ്രധാന പങ്ക് വഹിക്കുന്നു. കൃഷി നശിപ്പിക്കയോ മനുഷ്യരിൽ രോഗപരത്തുകയോ ചെയ്യുന്ന പല കീടങ്ങളേയും അമിതമായി പെരുകാതെ നിയന്ത്രിച്ച് നിർത്തുന്നത് വവ്വാലൂകളാണ്. പല ചെടികളിലും പരാഗണം നടത്തുന്നതും അവയുടെ വിത്തുകൾ വിതരണം ചെയ്യുന്നതും വവ്വാലുകളാണ്. ഗുഹകളിൽ കഴിയുന്ന വവ്വാലുകളുടെ വംശനാശം സംഭവിച്ച് വരികയാണ്.

വവ്വാലുകൾ വെറും ശത്രുക്കളല്ല

പരിസ്ഥിതിനശീകരണത്തിന്റെ ഭാഗമായി വവ്വാലുകളുടെ ആവാസവ്യവസ്ഥക്ക് കോട്ടം സംഭവിക്കുകയും അവയുടെ ആഹാരസ്രോതസ്സുകൾ കുറഞ്ഞു വരികയും ചെയ്യുന്നുണ്ട്. വവ്വാലുകളുടെ ജീവിതസാഹചര്യങ്ങളിൽ മനുഷ്യർ കടന്ന് കയറുന്നത് കൊണ്ടാണ് വവ്വലുകളിലെ വൈറസുകൾ മനുഷ്യരിലെത്തി രോഗം പരത്തുന്നത്.

പൊതുവിൽ അവഗണിക്കപെട്ട് പോയ വവ്വാലുകളെ മനുഷ്യരുടെ ശത്രുക്കളായി കാണാതെ അവയെ സംരക്ഷിച്ച് നിർത്താനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. ജന്തുക്കളെ സംബന്ധിച്ചും അവയൂടെ സാമൂഹിക സാമ്പത്തിക പരിസ്ഥിതി പ്രസക്തിയെ സംബന്ധിച്ചും ജന്തുജന്യരോഗങ്ങളെ സംബന്ധിച്ചുമുള്ള ശാസ്ത്രീയമായ അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുകയും, വളർത്തുമൃഗങ്ങളോടും പരിസ്ഥിതിയോടും ജാഗ്രതയോടെയുള്ള സഹവർത്തിത്വം പുലർത്താൻ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുക എന്ന ശാസ്തീയസമീപനമാണ് .സ്വീകരിക്കേണ്ടത്.

ഏകലോകം ഏകാര്യോഗ്യം

അഭൂതപൂർമായ ജനസംഖ്യാവർദ്ധന, വന്യജീവികളുടെ ആവാസകേന്ദങ്ങളിലേക്ക് വർധിച്ച് വരുന്ന കടന്നുകയററം, ഭൂവിനിയോഗത്തിലെ വമ്പിച്ച മാറ്റങ്ങൾ, കാലാവസ്ഥാവ്യതിയാനം, വളർത്തുമൃഗങ്ങളുടെയും വന്യജീവികളുടെയും ഇവയിൽ നിന്നുള്ള ഉല്പന്നങ്ങളുടെയും ആഗോളവിനിമയ, തുടങ്ങി മഹാമാരികൾ ഇടക്കിടെ പൊട്ടിപ്പുറപ്പെടുന്നത് സുനിശ്ചിതമാക്കുന്ന ഘടകങ്ങൾ ഏകലോകം ഏകാരോഗ്യം എന്ന സമീപനത്തിലേക്ക് ലോകത്തെ എത്തിച്ചിട്ടുണ്ട്. മനുഷ്യരുടെയും മറ്റ് ജീവജാലങ്ങളുടെയും നിലനിൽ‌പ്പും പരിസ്ഥിതിയും പരസ്പര ബന്ധിതമാണെന്ന് വ്യക്തമായ സാഹചര്യത്തിൽ പരിസ്ഥിതിയും മൃഗങ്ങളുടെ ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നത് മനുഷ്യാരോഗ്യസംരക്ഷണം പോലെ പ്രധാനമാണെന്ന “ഏകലോകം ഏകാരോഗ്യം” എന്ന കാഴ്ച്ചപ്പാട് ഇപ്പോൾ ലോകരാജ്യങ്ങൾ അംഗീകരിച്ച് കഴിഞ്ഞിട്ടുണ്ട്.

നിപയെ ശാസ്ത്രീമായി മനസിലാക്കുക, കരുതൽ വർധിപ്പിക്കുക

• നിപ (Nipah) മഹാമാരിയല്ല (pandemic), എപ്പിഡെമിക്ക് (epidemic) മാത്രം

• വേഗത്തിൽ നിയന്ത്രണ വിധേയമാക്കാൻ കഴിയും

• എന്നാൽ മരണനിരക്ക് കൂടുതൽ

1998 ൽ മലേഷ്യയിലും തുടർന്ന് സിംഗപ്പൂരിലുമാണ് നിപ വൈറസ് രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. എൽ നിനോ പ്രതിഭാസം മലേഷ്യൻ കാടുകളെ നശിപ്പിച്ചതിനെ തുടർന്നാണ് പ്രധാനമായും കാട്ടിലെ കായ് കനികൾ ഭക്ഷിച്ച് ജിവിച്ചിരുന്ന വവ്വാലിൽ നിന്നും നിപ്പാ വൈറസ്, പന്നി തുടങ്ങിയ നാട്ട്മൃഗങ്ങളിലേക്ക് വ്യാപിച്ചത്. പിന്നീട് ജനിതകമാറ്റം വന്ന വൈറസ് മനുഷ്യരിലേക്കും പടർന്നു. മലേഷ്യയിലെ നിപ (Kampung Baru Sungai Nipah) എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയത് കൊണ്ടാണ് നിപ (Nipah) എന്ന പേരിൽ വൈറസ് അറിയപ്പെട്ടത്. മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് മാത്രം പകർന്നിരുന്ന നീപ വൈറസ് ജനിതകമാറ്റം സംഭവിച്ചത് കൊണ്ടാവണം മനുഷ്യരിലേക്കും പിന്നീട് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും പടരുന്നത്.

രോഗകാരണം

ഹെൻഡ്രാ വൈറസുകളുമായി അടുത്ത ബന്ധമുള്ള ഹെനിപാവൈറസ് ജനുസിലെ പാരമിക്സോ വിറിഡേ (Paramyxoviridae), വിഭാഗത്തിൽ പെട്ട ആർ എൻ എ വെറസുകളാണ് നിപ വൈറസുകൾ. പ്രധാനമായും പഴവർഗ്ഗങ്ങൾ ഭക്ഷിച്ച് ജീവിക്കുന്ന റ്റെറോപസ് (Pteropus) ജനുസ്സി പെട്ട വവ്വാലുകളാണ് നിപ വൈറസിന്റെ പ്രകൃതിദത്ത വാഹകർ.,. വവ്വലിന്റെ കാഷ്ഠം, മൂത്രം, ഉമിനീര്, ശുക്ലം എന്നീ സ്രവങ്ങളിലൂടെയാണ് വൈറസ് പുറത്തേക്ക് വ്യാപിക്കുന്നത്. മലേഷ്യയിൽ വവ്വാലുകളിൽ നിന്നും പന്നികളിലേക്കും തുടർന്ന് മനുഷ്യരിലേക്കും രോഗം പകർന്നു. വവ്വാലുകൾ ഭക്ഷിച്ച് ഉപേക്ഷിക്കുന്ന ഫലങ്ങളിലൂടെയും വവ്വാലുള്ള സ്ഥലങ്ങളിൽ കലങ്ങളിൽ ശേഖരിക്കുന്ന പാനീയങ്ങളിലൂടെയുമാണ് പ്രധാനമായും രോഗം പടരുന്നത്. മലേഷ്യയിൽ മാത്രമാണ് പന്നികളിൽ നിന്നും രോഗം മനുഷ്യരിലേക്ക് പകർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

രോഗലക്ഷണങ്ങൾ

രോഗിയുടെ സ്രവങ്ങളിലൂടെയാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. പനി, തലവേദന, തലകറക്കം, ചുമ, ബോധക്ഷയം മുതലായവയാണ് നിപ രോഗലക്ഷണങ്ങൾ. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് മരണത്തിന് കാരണമാവും. 40 മുതൽ 60 ശതമാനം വരെയാണ് മരണനിരക്ക്. ആർ ടി പി സി ആർ, എലിസ (ELISA) ടെസ്റ്റുകൾ വഴി രോഗനിർണ്ണയം നടത്താം, മരണമടയുന്ന രോഗികളുടെ അവയവകോശങ്ങൾ ഇമ്യൂണോ ഹിസ്റ്റോകെമിസ്ട്രി (Immunohistochemistry) പരിശോധനക്ക് വിധേയമാക്കി രോഗം കൃത്യമായി നിർണ്ണയിക്കാൻ കഴിയും.

രോഗവ്യാപനം

മലേഷ്യയിൽ 1998-99 കാലത്ത് 265 പേരെ രോഗം ബാധിച്ചു 105 പേർ മരണമടഞ്ഞു. സിംഗപ്പൂരിൽ 11 പേരിൽ രോഗം കണ്ടെത്തി ഒരാൾ മാത്രമാണ് മരണമടഞ്ഞത്. ബംഗ്ലാദേശിലെ മെഹർപൂർ ജില്ലയിൽ നീപ വൈറസ് രോഗം 2001 ൽ പ്രത്യക്ഷപ്പെട്ടു. തുടർന്ന് ബംഗ്ലാദേശിലെ നിരവധി ജില്ലകളിലേക്ക് രോഗം പടർന്നു. 2012 മാർച്ച് വരെ ബംഗ്ലാദേശിൽ 263 പേരെയാണ് രോഗം ബാധിച്ചത്. ഇവരിൽ 196 (74.5%) പേരും മരിച്ചു 2001 ൽ ഇന്ത്യയിൽ പശ്ചിമബംഗാളിലെ സിലിഗുരിയിൽ 71 പേരെ നീപ വൈറസ് രോഗം ബാധിക്കയും 50 പേർ മരണമടയുകയും ചെയ്തു. 2007 ൽ നാദിയായിൽ 30 പേർക്ക് രോഗബാധയുണ്ടായി 5 പേർ മരണമടഞ്ഞു.. 1998 നു ശേഷം ഇതുവരെ നിപ വൈറസ് രോഗം വിവിധ രാജ്യങ്ങളിലായി 477 പേരെ ബാധിച്ചിട്ടുണ്ട്. ഇവരിൽ 252 പേർ മരണമടഞ്ഞു. 40 മുതൽ 75 ശതമാനം വരെയായിരുന്നു വിവിധ രാജ്യങ്ങളിലെ മരണനിരക്ക് .

നിപ കേരളത്തിൽ

2018 മേയ് മാസത്തിൽ കേരളത്തിൽ നിപ വൈറസ് ബാധ ഉണ്ടായി. 28 പേരിൽ രോഗ ലക്ഷണം കണ്ടെങ്കിലും 18 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. 17 പേർ മരണമടഞ്ഞു പൂനെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്രാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട്ടുള്ള പേരാബ്രാ എന്ന ഗ്രാമത്തിലായിരുന്നു പകർച്ചവ്യാധിയുടെ ഉറവിടം. പഴംതീനി വവ്വാലുകളിൽ നിന്നാണ് രോഗം മനുഷ്യരിലേക്ക് പടർന്നതെന്ന് വ്യക്തമായിട്ടുണ്ട്. രോഗം ബാധിച്ചു മരിച്ച 17 പേർക്കും രോഗം പടർന്നത് ആദ്യ നിപ വൈറസ്‌ ഇരയായ പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ മുഹമ്മദ്‌ സാബിത്തിൽ നിന്നാണെന്ന് തെളിഞ്ഞിട്ടുണ്ട്. 2019 ജൂണിൽ കൊച്ചിയിൽ 23 കാരനായ വിദ്യാർത്ഥിയെ നിപ വൈറസ് ബാധിച്ചെങ്കിലും ചികിത്സയെ തുടർന്ന് രോഗം ഭേദമായി. 2021 സെപ്തംബറിൽ കോഴിക്കോട്‌ 12 വയസ്സുള്ള കുട്ടി നീപ ബാധിച്ച്‌ മരണമടഞ്ഞു.

കൂടുതൽ പഠനങ്ങൾ ആവശ്യമാവുന്നു

നിപ വൈറസ് രോഗത്തിന് പ്രത്യേക മരുന്നുകളോ വാക്സിനോ കണ്ടെത്തിയിട്ടില്ല. വൈറസുകളെ നശിപ്പിക്കുന്ന റിബാവിറിൻ (Ribavirin) എന്നമരുന്ന് പരീക്ഷണ ഘട്ടത്തിലാണ്. വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ള ശ്രമം നടന്നു വരുന്നു.

ഇപ്പോൾ കോഴിക്കോട് വീണ്ടും നീപ ബാധയുണ്ടായതായും തുടർന്ന് മരണം സംഭവിച്ചതായി സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ ആവർത്തിച്ച് നിപ പ്രത്യക്ഷപ്പെടുന്നതിൻ്റെ കാരണങ്ങൾ കണ്ടെത്താനുള്ള സൂക്ഷ്മ പഠനം നടത്തേണ്ടിയിരിക്കുന്നു,

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....