രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈനീസ് എംബസിയില്‍ നിന്നും പണം കൈപ്പറ്റിയതുകൊണ്ടാണ് അതിന്റെ രജിസ്ട്രേഷന് റദ്ദാക്കിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതിനുള്ള ലൈസന്‍സ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഒഴിവാക്കാനാണ് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് അതിര്‍ത്തി വിഷയം ഉന്നയിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
ചൈന അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ലോക്സഭയില്‍ ഇന്ന് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശം ഉന്നയിച്ചിരുന്നു.അരുണാചല്‍ പ്രദേശിലെ നിയന്ത്രണരേഖയിലെ തവാങ് സെക്ടറില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണിത്. കേന്ദ്രസർക്കാരിൻ്റെ ഇക്കാര്യത്തിലെ വീഴ്ചകൾ ഓരോന്നും ചൂണ്ടികാട്ടിയായിരുന്നു വിമർശനം. പ്രതിരോധമന്ത്രിയുടെ വിശദികരണത്തെ തുടർന്ന് അടിയന്തിര പ്രമേയ ആവശ്യം ഇരു സഭാ ധ്യക്ഷന്മാരും തള്ളിയിരുന്നു. ഇതോടെ വീണ്ടും ഇരു സഭകളിലും പ്രതിപക്ഷം പ്രതിഷേധിച്ചു. നടപടികൾ സ്തംഭിപ്പിച്ചു.
ഇതിനെ പ്രതിരോധിക്കാൻ പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളെ കണ്ടാണ് അമിത് ഷാ കോണ്‍ഗ്രസിനെതിരെ ആരോപണമുന്നയിച്ചത്. ‘പ്രതിരോധ മന്ത്രി (രാജ്നാഥ് സിംഗ്) വിഷയത്തില്‍ (ചൈന) പ്രസ്താവന നടത്തുമെന്ന് പറഞ്ഞതിന് ശേഷവും കോണ്‍ഗ്രസ് നിര്‍ഭാഗ്യവശാല്‍ ചോദ്യോത്തര വേള തടസ്സപ്പെടുത്തി എന്നാണ് അദ്ദേഹം പറഞ്ഞത്. ഞാന്‍ ചോദ്യോത്തര വേളയുടെ പട്ടിക കണ്ടു, ചോദ്യം നമ്പര്‍ അഞ്ച് കണ്ടപ്പോള്‍ എനിക്ക് കോണ്‍ഗ്രസിന്റെ ഉത്കണ്ഠ മനസ്സിലായി’ അമിത് ഷാ പറഞ്ഞു.
വിമർശനത്തിൽ പ്രകോപനം, പ്രതിരോധിക്കാൻ പഴയ സംഭാവനാ കേസ്
രാജീവ് ഗാന്ധി ഫൗണ്ടേഷന് 1.35 കോടിരൂപ ചൈനീസ് എംബസിയില്‍ നിന്ന് കൈപ്പറ്റിയിട്ടുണ്ട്. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്സിആര്‍എ) ലംഘിച്ചുകൊണ്ടായിരുന്നു ഇത്. അതുകൊണ്ടാണ് അവരുടെ രജിസ്ട്രേഷന് റദ്ദാക്കിയത്. ‘2005-07 കാലഘട്ടത്തില്‍ ചൈനീസ് എംബസിയില്‍ നിന്ന് 1.35 കോടി രൂപ രാജീവ് ഗാന്ധി ഫൗണ്ടേഷന് ലഭിച്ചോ എന്ന് കോണ്‍ഗ്രസ് പറയണം. 2011 ജൂലായിയില്‍ സാകിര്‍ നായികിന്റെ സംഘടനയില്‍ നിന്ന് അനുമതിയില്ലാതെ എഫ്സിആര്‍എ അക്കൗണ്ടില്‍ 50 ലക്ഷം രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന് കിട്ടിയോ എന്ന് വിശദീകരിക്കണം’- അദ്ദേഹം ആവശ്യപ്പെട്ടു.
നെഹ്റുവിന്റെ ചൈനയോടുള്ള സ്നേഹം കൊണ്ടാണ് യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ ഇന്ത്യയുടെ സ്ഥിരം സീറ്റ് ത്യജിക്കപ്പെട്ടതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി കൂട്ടത്തിൽ പറഞ്ഞു.


