ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) ഭരണഘടന ഭേദഗതി കരട് നവംബർ 10 ന് പ്രാബല്യത്തിൽ വരും. ഡിസംബർ 10 ന് ഐഒഎ തെരഞ്ഞെടുപ്പും നടക്കും. തുടര്‍ന്ന് പ്രസിഡന്റ്, മുതിർന്ന വൈസ് പ്രസിഡന്റ്, രണ്ട് വൈസ് പ്രസിഡന്റുമാര്‍ രണ്ട് ജോയിന്റ് സെക്രട്ടറിമാർ, ആറ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ, അത്ലറ്റ്സ് കമ്മീഷൻ തിരഞ്ഞെടുത്ത രണ്ട് പ്രതിനിധികൾ എന്നിവര്‍ ഉള്‍പ്പെടുന്ന എക്സിക്യൂട്ടീവ് കൗൺസിൽ രൂപീകരണവും നടക്കും.
ഐഒസി നിബന്ധനകള്‍ അനുസരിച്ചുള്ള അത്ലറ്റ് കമ്മീഷൻ രൂപീകരണം, കായിക താരങ്ങള്‍ക്ക് ഭരണപരമായ ചുമതലകള്‍ വഹിക്കാനുള്ള അവസരമൊരുക്കല്‍, പുതുക്കിയ അംഗത്വ ഘടന, ഉദ്യോഗസ്ഥരെ വ്യക്തമായ ചുമതലകള്‍ ഏല്‍പ്പിക്കല്‍, ദൈനംദിന പ്രവർത്തനങ്ങൾ പ്രൊഫഷണലൈസ് ചെയ്യാനായി സിഇഒയെ നിയമിക്കുക, തർക്ക പരിഹാര സംവിധാനം ഏര്‍പ്പെടുത്തല്‍, നേതൃത്വപരമായ പദിവകളിൽ കൂടുതൽ സ്ത്രീ പങ്കാളിത്തം എന്നിവയെല്ലാം ഇന്ത്യയിലെ ഒളിമ്പിക് ഭരണഘടന പരിഗണിക്കയാണ്.
ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന് പിന്നാലെ ഇന്ത്യൻ ഒളിംപിക് അസോസിയേഷനും വിലക്ക് ഭീഷണി നേരിട്ടിരുന്നു. അസോസിയേഷനിലെ ഭരണപ്രതിസന്ധി ഉടൻ പരിഹരിക്കണമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി നിർദ്ദേശം നൽകുകയുണ്ടായി. ഡിസംബറോടെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കണമെന്നാണ് നിർദേശിച്ചത്. ഡിസംബറിലും പ്രശ്നപരിഹാരമായില്ലെങ്കിൽ വിലക്ക് നേരിടേണ്ടിവരുന്ന സാഹചര്യമായിരുന്നു.
സെപ്തംബർ 8 ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് ഭരണപ്രശ്നങ്ങൾ പരിഹരിച്ച് ഡിസംബറോടെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ സുപ്രീംകോടതി ഇടപെടലിലാണ് പ്രശ്നങ്ങൾക്ക് തീരുമാനമായത്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ഭരണഘടന ഭേദഗതി ചെയ്യുന്നതിനും ഇലക്ടറൽ കോളേജ് തയ്യാറാക്കുന്നതിനുമായി മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എൽ നാഗേശ്വര റാവുവിനെ സുപ്രീംകോടതി നിയോഗിച്ചു. . ഭരണഘടന ഭേദഗതി ചെയ്യുന്നതിനും 2022 ഡിസംബർ 15-നകം തിരഞ്ഞെടുപ്പ് നടത്തുന്നതിനുമുള്ള റോഡ് മാപ്പ് തയ്യാറാക്കാൻ ജസ്റ്റിസ് റാവുവിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
സെപ്റ്റംബറിൽ ലൊസാനിൽ നടന്ന ചർച്ചകളുടെയും കൂടിയാലോചനകളുടെയും ആത്മാവ് ഉൾക്കൊണ്ടാണ് പുതിയ നിയമ ഘടന വരുന്നത്.


