ആശ്രമത്തിലെത്തിയ 12 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മഠാധിപതി അറസ്റ്റിൽ. ആലപ്പുഴ ചേർത്തല സ്വദേശി രഞ്ജിത്തെന്ന സൂര്യനാരായണനെ ആണ് മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. 2021ൽ ആണ് കേസിന് ആസ്പദമായ സംഭവം. സംഭവത്തിന് ശേഷം മുങ്ങിയ ഇയാളെ തമിഴ് നാട്ടിൽ സമാനമായ ആശ്രമം നടത്തവെയാണ് പിടികൂടിയത്.
സൂര്യനാരായണൻ മലയിൻകീഴ് വിളവൂർക്കൽ പെരുകാവിൽ വാടകയ്ക്ക് വീട് എടുത്ത് ആശ്രമം നടത്തി വരുമ്പോഴാണ് കേസ്. 36 വയസുകാരനായ ഇയാള്‍ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
കുട്ടിയുടെ മാതാപിതാക്കളുമായി സൂര്യ നാരായണൻ അടുത്ത ബന്ധം പുലർത്തിയിരുന്നതായി പൊലീസ് വിശദമാക്കി. പൂജയുടെ ഭാഗമായി കുടുംബത്തെ ആശ്രമത്തിൽ തുടരാൻ പ്രേരിപ്പിച്ചാണ് കുട്ടിയെ ഇയാൾ പീഡിപ്പിച്ചത്. ഒരു വർഷത്തോളം ഇയാൾ പീഡനം തുടർന്നു. മകൻ്റെ സ്വഭാവത്തിലെ മാറ്റങ്ങൾ കണ്ട രക്ഷിതാക്കൾ കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ മുന്നിൽ ഹാജരാക്കിയപ്പോഴാണ് പീഡന വിവരം അറിയുന്നത്.
ചൈൽഡ് വെൽഫെയർ കമ്മിറ്റി വിവരം പൊലീസിൽ അറിയിക്കയായിരുന്നു. സംഭവം പുറത്ത് അറിഞ്ഞതോടെ മലയിൻകീഴ് നിന്ന് മുങ്ങിയ സൂര്യനാരായണൻ തമിഴ്നാട് തക്കലയിൽ എത്തി. അവിടെ ആശ്രമം സ്ഥാപിച്ച് ഗുരു സ്വാമിയായി കഴിയുകയായിരുന്നു. മലയിൻകീഴ് പൊലീസിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇയാളെ തക്കലയിൽ എത്തി പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ആലപ്പുഴയിൽ പീഡന വീരൻ പൂജാരി പിടിയിലായി
ആലപ്പുഴ വള്ളികുന്നത്ത് വീട്ടമ്മയെ പീഡിപ്പിച്ച പൂജാരിയെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. വൈക്കം റ്റി വി പുരം സ്വദേശി സനുവിനെയാണ് വള്ളികുന്നം പൊലീസ് പിടികൂടിയത്. മാവേലിക്കര തഴക്കരയിലെ ക്ഷേത്രത്തിൽ പൂജാരിയാണ് സനു. കട്ടച്ചിറ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് നടപടി. ക്ഷേത്രങ്ങളിലെത്തുന്ന വീട്ടമ്മമാരുമായി സൗഹൃദം സ്ഥാപിച്ച് വീടുകളില്‍ എത്തി ഇവരെ വശത്താക്കുന്നതായിരുന്നു ഇയാളുടെ രീതി. സമാനമായ കേസുകള്‍ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെയുണ്ട്.
Powered By


