വാട്സാപ്പില്‍ ഷോപ്പിങ് സൗകര്യം അവതരിപ്പിച്ചു. ഇനി വാട്സാപ്പ് ചാറ്റിലൂടെ ജിയോ മാര്‍ട്ടില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലെത്തിക്കാം. മെറ്റയും ജിയോ പ്ലാറ്റ്ഫോംസും ചേര്‍ന്നാണ് നൂതന സൌകര്യം ഒരുക്കിയത്.
ജിയോമാര്‍ട്ടിലെ പഴം പച്ചക്കറി പലചരക്ക് സാധനങ്ങളെല്ലാം വാങ്ങാന്‍ സാധിക്കും. സാധനങ്ങള്‍ തിരഞ്ഞെടുത്ത് കാര്‍ട്ടില്‍ ഇടാം. ഇതിനു ശേഷം പണം നല്കി വാട്സാപ്പ് ചാറ്റിലൂടെ തന്നെ വീട്ടിലേക്ക് എത്തിക്കാനുള്ള വഴി നൽകാം.
വാട്സാപ്പിലെ ആദ്യത്തെ എന്‍ഡ് റ്റു എന്‍ഡ് ഷോപ്പിങ് അനുഭവമാണിത്. ചാറ്റില്‍ തന്നെ ജിയോമാര്‍ട്ടില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കും. മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.
ലോകത്തെ മുന്‍നിര ഡിജിറ്റല്‍ സമൂഹമാക്കി ഇന്ത്യയെ മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് എംഡിയും ചെയര്‍മാനുമായ മുകേഷ് അംബാനി പറഞ്ഞു.
കച്ചവടക്കാരുടെ വയറ്റത്തടിക്കുമോ
കൂടുതല്‍ ആളുകളെയും ബിസിനസുകളെയും ഓണ്‍ലൈനില്‍ കൊണ്ടുവരിക എന്നതാണ് അംബാനി ബിസിനസ് ലക്ഷ്യമായി പറയുന്നത്. ഇപ്പോൾ തന്നെ ഷോപ്പിങ് മാളുകളുടെ ആധിക്യം ഇടത്തരം ചെറു കച്ചവടക്കാരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ലാഭം കുറച്ച് ഇത്തരം കച്ചവടക്കാരുടെ വില്പന തന്ത്രങ്ങളെ പ്രതിരോധിക്കുക എന്നതാണ് ഇപ്പോൾ ചെറുകിട കച്ചവടക്കാർ ചെയ്യുന്നത്. ഫുട് പാത്ത് കച്ചവട രീതിയും പരീക്ഷിക്കുന്നു. മൊത്തവിതരണക്കാരിൽ നിന്നും നേരിട്ട് മറ്റ് ചിലവുകൾ എല്ലാതെ സാധനങ്ങൾ നിരത്തിലെത്തിച്ച് വിൽക്കുക എന്നതാണ് തന്ത്രം. എന്നാൽ ഇത് എത്ര കാലം തുടരാനാവും എന്ന പ്രതിസന്ധിയുണ്ട്.
ഓരോ ഇന്ത്യക്കാരന്റെയും ദൈനംദിന ജീവിതത്തിന് സൗകര്യമാവുന്ന യഥാര്‍ത്ഥ നൂതനമായ സൗകര്യങ്ങള്‍ ഒരുക്കുകയാണ് എന്നാണ് സക്കർബർഗ് ഇതിന് ന്യായമായി വിശദീകരിച്ചത്. എന്നാൽ ഓരോ ചെറുകിടക്കാരനും പുതിയ വെല്ലുവിളി നേരിടുന്നു.

ഫൈവ് ജി കുത്തകകളുടെ കാലത്തേക്കാവുമോ നയിക്കുക
കഴിഞ്ഞ ദിവസം നടന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ 5ജി സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ജിയോ നടത്തിയിരുന്നു. ഈ വര്‍ഷം ദീപാവലിയോടുകൂടി 5ജി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ജിയോ മെറ്റ ഉള്‍പ്പടെയുള്ള ആഗോള കമ്പനികളുമായി 5ജി അധിഷ്ടിത സേവനങ്ങളില്‍ സഹകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മെറ്റാ വേഴ്സ് സാങ്കേതിക വിദ്യകള്‍ ഉള്‍പ്പടെയുള്ളവയിലാണ് മെറ്റയുമായി ജിയോ സഹകരിക്കുക.
എല്ലാം ഇൻ്റർനെറ്റ് അധിഷ്ഠിതമാവുമ്പോൾ പരമ്പരാഗത മേഖലയ്ക്ക് തീർച്ചയായും മാറേണ്ടി വരും. പ്രധാനമായും ഉപഭോക്തൃ കേന്ദ്രീകൃതമായ ചരക്കുകളും സേവനങ്ങളും കൈകാര്യം ചെയ്യുന്ന ചെറുകിടക്കാർക്ക് ഇത് പുതിയ വെല്ലുവിളിയാവും.
സർക്കാരും സഹകരണ മേഖലയും ഈ സാഹചര്യത്തിൽ എന്തു ചെയ്യുന്നു എന്നത് നിർണ്ണായകമാവും എന്നാണ് വിലയിരുത്തപ്പെടുന്നത്. വിശേഷിച്ചും സഹകരണ മേഖല കക്ഷിരാഷ്ട്രീയ ജഡത്വം ബാധിച്ച് മുടന്തുന്ന സാഹചര്യത്തിൽ.


