ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിനം ഇന്ന്. റാഞ്ചി ജെഎസ് സിഎ ഇൻ്റർനാഷണൽ സ്റ്റേഡിയം കോംപ്ലക്സിൽ ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. പരുക്കേറ്റ് പുറത്തായ ദീപക് ചഹാറിനു പകരം വാഷിംഗ്ടൺ സുന്ദറെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ മത്സരത്തിൽ 9 റൺസിനു തോറ്റ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമാണ്.
ലക്നൗവിൽ നടന്ന ആദ്യ മത്സരത്തിൽ ടോപ്പ് ഓർഡറിൻ്റെ മെല്ലെപ്പോക്കാണ് ഇന്ത്യയെ ചതിച്ചത്. ബൗളിംഗ് പിച്ചിൽ ദക്ഷിണാഫ്രിക്കൻ പേസ് ത്രയം പ്രതീക്ഷിച്ചതുപോലെ തകർത്തെറിഞ്ഞെങ്കിലും ധവാനും ഗില്ലും അലക്ഷ്യമായി ഷോട്ട് കളിച്ച് പുറത്തായതും ഋതുരാജും കിഷനും അനാവശ്യമായി പ്രതിരോധത്തിലേക്ക് വലിഞ്ഞതും ഇന്ത്യക്ക് വലിയ തിരിച്ചടിയായി. അർധസെഞ്ചുറികളുമായി ശ്രേയാസ് അയ്യരും സഞ്ജു സാംസണും നടത്തിയ രക്ഷാപ്രവർത്തനം മതിയാവുമായിരുന്നില്ല. 39ആം ഓവറിൽ സഞ്ജുവിന് സ്ട്രൈക്ക് കിട്ടാത്തതും ഇന്ത്യയുടെ പരാജയത്തിലേക്ക് വഴിതെളിച്ചു.


