രാജസ്ഥാനിലും മധ്യപ്രദേശിലുമായി മിനിറ്റുകളുടെ വ്യത്യാസത്തില്‍ മൂന്നു വ്യോമസേനാ വിമാനങ്ങള്‍ തകര്‍ന്നു വീണു. രാജസ്ഥാനിലെ ഭരത്പുരിൽ ഒരു വിമാനവും മധ്യപ്രദേശിലെ മൊറേനയ്ക്കു സമീപം രണ്ടു യുദ്ധവിമാനങ്ങളുമാണ് തകര്‍ന്നു വീണത്.
ആകാശ ദൂരം 60, കിലോമീറ്റർ വ്യത്യാസത്തിലാണ് മിറാഷ്, സുഖോയ് വിഭാഗങ്ങളിൽപ്പെടുന്ന യുദ്ധ വിമാനങ്ങൾ തകർന്നത്. മധ്യപ്രദേശിലെ അപകടത്തില്‍ ഒരു പൈലറ്റ് മരിച്ചു. മറ്റു രണ്ടു പൈലറ്റുമാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
ഭീല്‍വാഡയില്‍ നടക്കുന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി രാജസ്ഥാനിലെത്തുന്നതിന് തൊട്ടു മുമ്പായിരുന്നു അപകടം. ഭരത്പുരിലേക്ക് പോലീസ് തിരിച്ചതായി ജില്ലാ കളക്ടര്‍ അലോക് രഞ്ജന്‍ പറഞ്ഞു.
സുഖോയ് 30, മിറാഷ് 2000 എന്നീ യുദ്ധവിമാനങ്ങളാണ് മധ്യപ്രദേശില്‍ തകര്‍ന്നത്. ഗ്വാളിയർ എയര്‍ബേസിൽനിന്നു പുറപ്പെട്ട വിമാനങ്ങളാണ് എന്നാണ് സൂചന. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.


