പത്തനംതിട്ട ഇലന്തൂരിൽ നരബലിക്കിരയായത് തമിഴ്‌നാട് സ്വദേശി പത്മയും കാലടിയിൽ താമസിച്ചിരുന്ന റോസ്‌ലിയുമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഫൊറൻസിക് ലാബിൽ ഡി.എൻ.എ. പരിശോധനാ ഫലം പോസിറ്റീവ് ആയി. മൃതദേഹഭാഗങ്ങൾ കൊല്ലപ്പെട്ടതായി കണ്ടെത്തിയവരുടേത് തന്നെയെന്ന് തിരിച്ചറിഞ്ഞു.
ഡി.എൻ.എ. ഫലം അന്വേഷണ സംഘത്തിന് ഇന്ന് കൈമാറും. ഇന്നു തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. ഇലന്തൂരിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹഭാഗങ്ങൾ. പത്മയുടേത് 56 കഷ്ണങ്ങളാക്കി പലഭാഗത്തായി മറവു ചെയ്ത നിലയിലായിരുന്നു. റോസ്‍ലിയുടെ മൃതദേഹം പല ഭാഗങ്ങളാക്കിയിരുന്നില്ല. ലഭിച്ചവയിൽ മറ്റാരുടെയെങ്കിലും മൃതദേഹ ഭാഗങ്ങളുണ്ടോയെന്ന സംശയം പോലീസിനുണ്ടായിരുന്നു. എന്നാൽ ഡി.എൻ.എ. ഫലം വന്നതോടെ ഇലന്തൂരിൽ മറ്റ് മൃതദേഹങ്ങൾ കുഴിച്ചിട്ടിട്ടില്ലെന്ന് ഉറപ്പിക്കാം.


