കണ്ണൂരിൽ ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടിവ് ട്രെയിനിൽ തീ വെച്ചത് പൊലീസ് കസ്റ്റഡിയിലുള്ള പ്രതി തന്നെയെന്ന് പൊലീസ്. നാൽപ്പത് വയസ് പ്രായമുള്ള പ്രസൂൺ ജിത് സിക്ദർ എന്ന ബംഗാൾ സ്വദേശിയാണ് കൃത്യം നടത്തിയതെന്ന് ഉത്തര മേഖല ഐ ജി നീരജ് കുമാർ ഗുപ്ത വിശദീകരിച്ചു.
കൊൽക്കത്തിൽ വെയിറ്ററായി ജോലി ചെയ്തിരുന്ന ഇയാൾ കുറച്ച് നാൾ മുമ്പാണ് കേരളത്തിലേക്ക് എത്തിയത്. മൂന്ന് ദിവസം മുമ്പ് തലശ്ശേരിയിൽ നിന്നും കാൽനടയായി കണ്ണൂരിലേക്ക് എത്തുകയായിരുന്നു. ഭിക്ഷയെടുത്തായിരുന്നു ഉപജീവനം. ഇതിന് അനുവദിക്കാത്തതിലെ പ്രകോപനത്തെ തുടര്‍ന്നാണ് തീവെച്ചതെന്നാണ് പ്രതി മൊഴി നൽകിയത്.
ഭിക്ഷയെടുക്കാൻ അനുവദിക്കാത്തതിനാൽ ഇയാളുടെ കയ്യിൽ പണമുണ്ടായിരുന്നില്ല. ഇതിൽ പ്രതി മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നു. ഇതാണ് കൃത്യത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്.
സ്ഥിരമായി ബീഡി വലിക്കുന്ന പ്രതി തീപ്പെട്ടി ഉപയോഗിച്ചാണ് തീകൊളുത്തിയത്. ഒരാൾ മാത്രമാണോ കൃത്യത്തിന് പിന്നിലെന്നതടക്കം പരിശോധിച്ച് വരികയാണെന്നും ഉത്തര മേഖല ഐ ജി നീരജ് കുമാർ ഗുപ്ത വിശദീകരിച്ചു. പ്രതി നൽകിയ വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനും കൂടുതൽ അന്വേഷണത്തിനുമായി കേരളാ പൊലീസിന്റെ ഒരു സംഘം കൊൽക്കത്തയിലുണ്ടെന്നും പൊലീസ് അറിയിച്ചു.