രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ കളിയാക്കി ഡി.എം.കെ. ഏക സിവില്‍ കോഡ് നടപ്പാക്കേണ്ടത് ആദ്യം ഹിന്ദുക്കളിലാണെന്ന് ഡി.എം.കെ. നേതാവ് ടി.കെ.എസ്. ഇളങ്കോവന്‍ ഓർമ്മിപ്പിച്ചു.
‘ഏകീകൃത സിവില്‍ കോഡ് ആദ്യം കൊണ്ടുവരേണ്ടത് ഹിന്ദു മതത്തിലാണ്. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ ഉള്‍പ്പെടെ എല്ലാവരെയും രാജ്യത്തെ ഏത് ക്ഷേത്രത്തിലും ആരാധനയ്ക്കും പൂജയ്ക്കും തുല്യാവകാശം കിട്ടുന്ന സാഹചര്യം ഉണ്ടാക്കണം എന്നാണ് ഇളങ്കോവൻ ഓർമ്മിപ്പിച്ചത്.
കഴിഞ്ഞ ദിവസം ഭോപ്പാലിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞിരുന്നു. ഒരു കുടുംബത്തിൽ എങ്ങനെ പലനിയമങ്ങൾ പുലരും എന്നാണ് ഇതിന് വിശദീകരണമായി പറഞ്ഞത്. ഭോപ്പാലിൽ തന്നെ ചേർന്ന ബി ജെ പി ഉന്നതാധികാര സമിതി യോഗത്തിന് ശേഷം അമിത് ഷായും ഇതേ വാക്കുകൾ പറഞ്ഞിരുന്നു. അഞ്ച് നിയമ സഭകളിലേക്കും ലോക് സഭയിലേക്കുമുള്ള തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് ബി ജെ പിയുടെ പുതിയ കാർഡ്. ഇതിനെതിരെ ആദ്യ കമൻ്റ് വന്നിരിക്കുന്നത് തമിഴ് നാട് രാഷ്ട്രീയത്തിൽ നിന്നാണ്.
ഭരണഘടന എല്ലാ മതങ്ങള്‍ക്കും സംരക്ഷണം ആവശ്യപ്പെടുന്നത് കൊണ്ട് മാത്രമാണ് ഞങ്ങള്‍ ഏക സിവില്‍ കോഡ് ആവശ്യമില്ലെന്ന് പറയുന്നത്.’ എന്ന് ഡി എം കെയുടെ മുതിർന്ന നേതാവ് ഇളങ്കോവന്‍ വിശദീകരിച്ചു.
പ്രധാനമന്ത്രി ആദ്യം ഉത്തരം പറയേണ്ടത് രാജ്യത്തെ പട്ടിണിയെ കുറിച്ചും തൊഴിലില്ലായ്മ സംബന്ധിച്ചുമാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന്റെ പ്രതികരണം. മണിപ്പൂര്‍ കത്തിക്കൊണ്ടിരിക്കുമ്പോള്‍ അതിനെ കുറിച്ച് ഒരക്ഷരം പോലും പ്രധാനമന്ത്രി പറയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
.


