ഉമേഷ് പാൽ കൊലക്കേസില്‍ പോലീസ് തിരയുന്ന അസാദ് അഹമ്മദിനെ ഏറ്റുമുട്ടലില്‍ വധിച്ച പ്രത്യേക ദൗത്യസംഘത്തെ അഭിനന്ദിച്ച് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. പോലീസ് നടപടി ക്രിമിനലുകള്‍ക്കുള്ള വ്യക്തമായ സന്ദേശമാണെന്ന് മൗര്യ അവകാശപ്പെട്ടു. ‘ഇത് പുതിയ ഇന്ത്യയാണ്. യു.പി ഭരിക്കുന്നത് യോഗി സര്‍ക്കാരാണ്. ക്രിമിനലുകള്‍ക്ക് സംരക്ഷണം നല്‍കിയിരുന്ന സമാജ്വാദി പാര്‍ട്ടി സര്‍ക്കാരല്ല’ – അദ്ദേഹം പറഞ്ഞു. ഉമേഷ് പാലിന്റെ ഘാതകര്‍ക്ക് അവരെ കാത്തിരിക്കുന്ന വിധി നേരിടേണ്ടിവരുമെന്ന് മൗര്യ ഏറ്റുമുട്ടൽ കൊലപാതകത്തിന് മുൻപ് തന്നെ ട്വീറ്റ് ചെയ്തിരുന്നുവെന്ന് എ.എന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
ഉമേഷ് പാല് കൊലക്കേസില്‍ പോലീസ് തിരയുന്ന ഗുലാം എന്നയാളും ആസാദ് അഹമ്മദുമാണ് വ്യാഴാഴ്ച ഝാന്‍സിയിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. പോലീസിനുനേരെ വെടിവെപ്പുണ്ടായതോടെ തിരിച്ചു വെടിവച്ചതിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് മൗര്യ പറഞ്ഞു. വിദേശ നിര്‍മിത ആയുധങ്ങള്‍ കൊല്ലപ്പെട്ടവരില്‍നിന്ന് കണ്ടെടുത്തുവെന്നാണ് പോലീസ് അവകാശപ്പെട്ടത്. ഉമേഷ് പാല് കൊലക്കേസില്‍ പ്രതികളായ ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയാണ് പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നത്.
കേസില്‍ മുന്‍ എം.പി ആതിഖ് അഹമ്മദിനെയും സഹോദരനെയും വ്യാഴാഴ്ച രാവിലെ പ്രയാഗ്രാജിലെ സിജെഎം കോടതിയില്‍ ഹാജരാക്കിയിരുന്നു. അതേദിവസം തന്നെയാണ് മകന് ആസാദ് അഹമ്മദിനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുന്നത്.
ബി.എസ്.പി. എം.എല്‍.എ. രാജു പാല് കൊല്ലപ്പെട്ട കേസില്‍ സാക്ഷിയായിരുന്ന ജില്ലാപഞ്ചായത്തംഗമായിരുന്നു കൊല്ലപ്പെട്ട ഉമേഷ് പാല് സിങ്. 2005-ല്‍ രാജുപാല്‍ കൊല്ലപ്പെട്ടപ്പോള്‍ മുഖ്യ സാക്ഷിയായിരുന്നു ഉമേഷ് പാല്. 2006-ല്‍ ഉമേഷിനെ തട്ടിക്കൊണ്ടുപോയി. ഈ കേസില്‍ 2007-ല്‍ അതിഖ് ഉള്‍പ്പെടെ 11 പേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. കഴിഞ്ഞ ഫെബ്രുവരി 24-നാണ് പ്രയാഗ് രാജിലെ വീടിനു പുറത്തുവെച്ച് ഉമേഷ് പാല് വെടിയേറ്റ് മരിച്ചത്.



