ഐഎസ്ആർഒ ചാരക്കേസിൽ തടവിലാക്കി പീന്നീട് കുറ്റവിമുക്തയായി കണ്ടെത്തി വിട്ടയച്ച ഫൗസിയ ഹസൻ (80) അന്തരിച്ചു. മാലദ്വീപ് സ്വദേശിനിയായ ഫൗസിയ ഹസൻ്റെ മരണ വിവരം മാലി സർക്കാർ സ്ഥിരീകരിച്ചു. ഹൃദയാഘാതത്തെ തുടർന്നുള്ള ചികിത്സയ്ക്കിടെ ശ്രീലങ്കയിലായിരുന്നു അന്ത്യം.
1994 നവമ്പർ മുതൽ 1997 വരെ ഐ എസ് ആർ ഒ ചാരക്കേസിൻ്റെ ഭാഗമായി ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. ഏറെക്കാലമായി ഇവർ ശ്രീലങ്കയിലാണ്
നടിയും വിദേശകാര്യാലയം ഉദ്യോഗസ്ഥയും
35 വർഷത്തിലേറെ മാലദ്വീപ് ചലച്ചിത്ര മേഖലയിൽ സജീവമായിരുന്നു. നൂറോളം ചലച്ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്.1998 മുതൽ 2008 വരെ മാലദ്വീപിലെ നാഷണൽ ഫിലിം സെൻസർ ബോർഡിൽ സെൻസറിങ് ഒഫിസറായി പ്രവർത്തിച്ചിരുന്നു.
ഐഎസ്ആർഒ ചാരക്കേസിൽ ഫൗസിയ ഹസനായിരുന്നു രണ്ടാം പ്രതി. ഒന്നാംപ്രതി മാലെ സ്വദേശിയായ മറിയം റഷീദയായിരുന്നു. ഇവരും 1994 മുതൽ 1997 വരെ കേരളത്തിൽ ജയിൽവാസം അനുഭവിച്ചിരുന്നു.
1942 ജനുവരി 8 നാണ് ഫൗസിയ ജനിച്ചത്. മാലി ആമിനിയ്യ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് ശ്രീലങ്കയിലെ കൊളംബോ പോളിടെക്നിക്കിൽ പഠിച്ചു. മാലദ്വീപ് വിദേശകാര്യ മന്ത്രാലയത്തിൽ 1957 കാലഘട്ടത്തിൽ ക്ലര്‍ക്കായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.


