കോഴിക്കോട് അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തി പോലീസ്. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമദ് ഹസന്‍ റിഫായി(12)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുട്ടിയുടെ പിതാവിൻ്റെ സഹോദരി താഹിറ (42) യെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. ബന്ധു ഐസ്‌ക്രീം ഫാമിലി പാക്കില്‍ വിഷം കലര്‍ത്തി കുട്ടിയുടെ വീട്ടില്‍ കൊടുക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്. താഹിറ ഐസ്ക്രീം വാങ്ങിക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു

ഞായറാഴ്ചയാണ് കുട്ടി ഐസ്‌ക്രീം കഴിച്ചത്. ഛർദ്ദി ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിറ്റേന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.
ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, പോലീസ്, ഫൊറന്‍സിക് വിഭാഗം എന്നിവര്‍ പരിശോധന നടത്തുകയും സാംപിള്‍ പരിശോധനയ്ക്കായി എടുക്കുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അമോണിയം ഫോസ്ഫറസിന്റെ അംശം ശരീരത്തില്‍ കണ്ടെത്തി.
അസ്മയാണ് മാതാവ്. സഹോദരങ്ങള്‍: ആയിഷ, റസിന്‍ (ചങ്ങരോത്ത് എം.യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍).
കലർത്തിയത് എലിവിഷം, ലക്ഷ്യം വെച്ചത് മാതാവിനെ എന്ന് സംശയം

കൊയിലാണ്ടി തയ്യിലിലെ വളക്കടയില്‍ നിന്നാണ് താഹിറ വിഷം വാങ്ങിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇവ രണ്ടും കേസില്‍ വളരെ നിര്‍ണായകമാണ്. ഐസ്‌ക്രീം വാങ്ങി താഹിറ നേരെ എത്തിയത് കുട്ടി താമസിക്കുന്ന വാടക വീട്ടിലെത്തിയത്. താഹിറ മരിച്ച വിദ്യാര്‍ത്ഥിയുടെ മാതാവിനാണ് ഐസ്‌ക്രീം നല്‍കാന്‍ ഉദ്ദേശിച്ചിരുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാല്‍ ഈ സമയത്ത് വീട്ടില്‍ കുട്ടിയും പിതാവും മാത്രമാണുണ്ടായിരുന്നത്.
കുടുംബപരമായ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് പിതൃ സഹോദരി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. താഹിറയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.


