റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീയിട്ടത് സി സി ടിവി ദൃശ്യത്തിൽ കണ്ട വ്യക്തി തന്നെയെന്ന് നിഗമനം. കസ്റ്റഡിയിലുള്ള യു പി സ്വദേശി തന്നെയാണെന്ന് ഇത് ചെയ്തത് എന്നാണ് സംശയിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യു പി സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസോ റെയില്‍വേ അധികൃതരോ ഔദ്യോഗികമായ സ്ഥിരീകരണം നല്‍കിയിട്ടില്ല.
സുരക്ഷാജീവനക്കാരനും ഇയാളും തമ്മില്‍ കഴിഞ്ഞദിവസം രാത്രി തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ പകയാണ് ട്രെയിനിന് തീയിടുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തൽ. കസ്റ്റഡിയിലുള്ള ഇയാളെ സുരക്ഷാജീവനക്കാരന്‍ തിരിച്ചറിഞ്ഞിരുന്നു. പ്രെട്രോൾ സംഭരണ കേന്ദ്രത്തിന് തൊട്ടടുത്താണ് തീ വെപ്പ് ഉണ്ടായത്. ഇവിടത്തെ ജീവക്കാരും ഇയാളെ ഷർട്ട് ഇടാതെ അലഞ്ഞു തിരിയുന്നതായി കണ്ടതായി മൊഴി നൽകി.
കത്തിനശിച്ച കോച്ചില്‍ നടത്തിയ പരിശോധനയില്‍ പെട്രോളോ ഡീസലോ മണ്ണെണ്ണയോ ഉപയോഗിച്ചല്ല തീയിട്ടതെന്ന് കണ്ടെത്തിയിരുന്നു. കയ്യിലുള്ള വസ്തുക്കൾ ഉപയോഗിച്ചാവാം തീ വെച്ചത്. കസ്റ്റഡിയിലുള്ള ഇയാള മാനസികപ്രശ്‌നമുള്ള ആളാണെന്നും കരുതുന്നു. രണ്ടുമാസം മുന്‍പ് റെയില്‍വേ സ്റ്റേഷന് സമീപത്ത് ട്രാക്കിനരികില്‍ തീയിട്ട സംഭവം ഉണ്ടായിരുന്നു. അന്ന് ഇയാളെ പിടികൂടിയെങ്കിലും മാനസികപ്രശ്‌നമുള്ളതിനാല്‍ വിട്ടയച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ തീപ്പിടിത്തമുണ്ടായത്. ട്രെയിനിന്റെ പിറകിലുള്ള ജനറല്‍കോച്ചിലാണ് തീ ആളിപ്പടര്‍ന്നത്. ഒരു കോച്ച് പൂര്‍ണമായും കത്തിനശിച്ചു. തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടയുടന്‍ മറ്റുകോച്ചുകള്‍ വേര്‍പ്പെടുത്തിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
തീപ്പിടിത്തമുണ്ടായ യാര്‍ഡില്‍നിന്ന് മീറ്ററുകള്‍ക്ക് അകലെയാണ് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ ഇന്ധന ഡിപ്പോയുള്ളത്. ഇവിടെനിന്നുള്ള സിസിടിവി ക്യാമറകളില്‍നിന്നാണ് ട്രെയിനിന് സമീപത്തുകൂടെ ഒരാള്‍ പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.
രണ്ടു മാസം മുൻപ് ഉണ്ടായ എലത്തൂര്‍ ട്രെയിന്‍ തീവെപ്പിൽ തീവ്രവാദബന്ധം കണ്ടെത്തിയതായി ആണ് എന്‍.ഐ.ഐ. കേസ്. ഈ സാഹചര്യത്തിലാണ് കണ്ണൂരിലെ തീപ്പിടിത്തവും സംശയത്തിനിടയാക്കിയത്.