കന്താരയിലെ ‘വരാഹരൂപം…’ എന്ന ഗാനം തൈക്കുടം ബ്രിഡ്ജിന്റെ അനുമതിയില്ലാതെ ഉപയോഗിക്കാനാവില്ലെന്ന് കോടതി ഉത്തരവിട്ടു. ഹിറ്റ് കന്നട ചിത്രം കാന്താരയിലെ കോപ്പിയടി ആരോപണത്തില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയുടെതാണ് ഉത്തരവ്.
കന്താര ചിത്രത്തിന്റെ സംവിധായകന്‍, നിര്‍മാതാവ്, സംഗീത സംവിധായകന്‍ എന്നിവര്‍ക്കും ഗാനം സ്ട്രീം ചെയ്യുന്ന ഓണ്‍ലൈന്‍ പ്ലാറ്റഫോമുകളായ ആമസോണ്‍, യൂട്യൂബ്, സ്‌പോട്ടിഫൈ, വിങ്ക്, ജിയോസാവന്‍ എന്നിവയെയാണ് ഈ ഗാനം ഉപയോഗിക്കുന്നതില്‍ നിന്ന് കോടതി വിലക്കിയത്.
തൈക്കൂടം ബ്രിഡ്ജ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. സുപ്രീംകോടതി അഭിഭാഷകന്‍ സതീഷ് മൂര്‍ത്തിയാണ് തൈക്കൂടം ബ്രിഡ്ജിനുവേണ്ടി കോടതിയില്‍ ഹാജരായത്.
കന്താരയിലെ വരാഹരൂപം എന്ന ഗാനം തങ്ങളുടെ ‘നവരസം’ എന്ന ഗാനത്തിന്റെ ടൈറ്റില്‍ ഗാനത്തിന്റെ കോപ്പിയടിയാണെന്ന് തൈക്കുടം ബ്രിഡ്ജ് നേരത്തേ പറഞ്ഞിരുന്നു. നവരസത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടേ ഉള്ളൂവെന്ന കാന്താര ടീമിന്റെ വാദം ഇവർ അംഗീകിരിച്ചില്ല.
കേരളപോസ്റ്റ് ഡോട്ട് ഓൺലൈൻ നേരത്തെ ഇരു പാട്ടുകളും വാർത്തയായി നൽകിയിരുന്നു. വായനക്കാരും സാമ്യം ശരിവെക്കുന്ന അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചത്.
രണ്ട് പാട്ടുകളും ഇപ്പോൾ യുട്യൂബിൽ കേൾക്കാനാവുന്നില്ല എന്ന് പ്രേക്ഷകർ പ്രതികരിച്ചു. വിവാദമായതോടെ പിൻവലിച്ചതാവാം എന്നാണ് കരുതുന്നത്.
വിശദവിവരങ്ങൾ https://keralapost.online/100010026/ ഈ വാർത്താ ലിങ്കിലും ലഭിക്കും


