കേരള ഒളിമ്പിക് അസോസിയേഷൻ്റെ പ്രഥമ കേരള ഗെയിംസ് 2022 -ന് തുടക്കമായി. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ മന്ത്രി വി.അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തുടക്കമിട്ട മാർച്ച് പാസ്റ്റ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
ഇന്ത്യൻ ഒളിമ്പിക് മെഡല്‍ ജേതാക്കള്‍ മേരി കോമും പി.ആര്‍. ശ്രീജേഷും രവികുമാര്‍ ദഹിയയും ബജ്രംഗ് പൂനിയയും മലയാളി ഒളിമ്പ്യന്മാരായ സജന്‍ പ്രകാശും അലക്സ് ആന്റണിയും കെ.ടി. ഇര്‍ഫാനും എം.പി. ജാബിറും തുറന്ന ജീപ്പിലേറി മാര്‍ച്ച് പാസ്റ്റിന്റെ ഭാഗമായി. പിന്നാലെ 14 ജില്ലകളില്‍ നിന്നുമുള്ള കായിക താരങ്ങളും കായിക പ്രേമികളും അണിനിരന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുന്നേറിയ മാര്‍ച്ച് പാസ്റ്റ് ആറു മണിയോടെ ഉദ്ഘാടനവേദിയായ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ എത്തി.
കേരള ഒളിമ്പിക് അസോസിയേഷന്റെ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡിനര്‍ഹയായ ബോക്സര്‍ മേരി കോമിന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവാര്‍ഡും പ്രശസ്തി പത്രവും സമ്മാനിച്ചു. 2020ലെ ടോക്കിയോ ഒളിംപിക്സില്‍ മെഡല്‍ ജേതാക്കളായ പി.ആര്‍. ശ്രീജേഷിനും, രവി കുമാര്‍ ദഹിയക്കും, ബജ്‌റംഗ് പൂനിയക്കും മന്ത്രിമാരായ വി.ശിവന്‍കുട്ടിയും, ജി.ആര്‍ അനിലും അന്റണി രാജുവും അവാര്‍ഡുകള്‍ സമ്മാനിച്ചു. മലയാളി ഒളിംപ്യന്മാരായ സജന്‍ പ്രകാശും കെ.ടി. ഇര്‍ഫാനും അലക്സ് ആന്റണിയും എം.പി. ജാബിറും ആദരം ഏറ്റുവാങ്ങി.
‘എല്ലാവര്‍ക്കും നമസ്‌കാരം’ എന്നു പറഞ്ഞുകൊണ്ടു മലയാളത്തിലാണ് മേരി കോം സംസാരം ആരംഭിച്ചത്. നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവുമുണ്ടെങ്കില്‍ കായിക രംഗത്ത് ഉയരങ്ങള്‍ കീഴടക്കാനാകുമെന്ന് അവര്‍ താരങ്ങളോട് പറഞ്ഞു. കായിക രംഗത്തെ തന്റെ യാത്ര തടസങ്ങളും ബുദ്ധിമുട്ടുകളും നിറഞ്ഞതായിരുന്നുവെന്നും നിശ്ചയ ദാര്‍ഢ്യം കൊണ്ടാണ് അതിനെയൊക്കെ മറികടന്നതെന്നും മേരി കോം വ്യക്തമാക്കി. കേരള ഗെയിംസ് മികച്ച തുടക്കമാണെന്നും മേരി കോം പറഞ്ഞു.
ഒളിമ്പിക് മെഡല്‍ സ്വപ്നം കാണാന്‍ കേരള ഗെയിംസ് കായിക താരങ്ങള്‍ക്ക് പ്രചോദനം നല്‍കട്ടേ എന്ന് പി.ആര്‍. ശ്രീജേഷ് ആശംസിച്ചു. ഗെയിംസിലെ മത്സരങ്ങള്‍ ഞായറാഴ്ച ആരംഭിക്കും. മെയ് 10 വരെയാണ് മത്സരങ്ങൾ


