തലശ്ശേരിയില്‍ കാറില്‍ ചാരിനിന്നതിന് ആറുവയസുകാരനെ ചവിട്ടിത്തെറിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ റിമാന്‍ഡ് ചെയ്തു. പ്രതി മുഹമ്മദ് ഷാനിദിനെ (24) രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം ജയിലിലേക്ക് അയച്ചു.
ഷിനാദ് കാര്‍ നിര്‍ത്തിയിരുന്നത് നോ പാര്‍ക്കിങ് ഏരിയയിലായിരുന്നു. കുട്ടി മാറിയില്ലായിരുന്നെങ്കില്‍ വയറിന് ചവിട്ടേറ്റ് മരണം സംഭവിക്കുമായിരുന്നു. ചവിട്ടാന്‍ കാരണം കാറില്‍ ചാരി നിന്നതിൻ്റെ വിരോധമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു.
ചവിട്ടേറ്റകുട്ടി കരയുന്നത് കണ്ടാണ് സംഭവം മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തൊട്ടടുത്തുള്ള സ്ഥാപനത്തിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ആക്രമണത്തിൻ്റെ ഗൗരവം വ്യക്തമായത്. പോലീസെത്തി അര്‍ദ്ധരാത്രിയോടെ പ്രതിയെ പിടികൂടി. പോലീസ് സ്റ്റേഷനില്‍ എത്തിച്ചു എങ്കിലും പുലര്‍ച്ചയോടെ വിട്ടയച്ചു. ഇത് വലിയ വിമര്‍ശനത്തിന് ഇടയാക്കി.
യുവാവ് ചവിട്ടിപ്പരിക്കേല്‍പിച്ച ആറുവയസ്സുകാരൻ ഗണേഷിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആശുപത്രിയിലെത്തി കണ്ടു. ഇതരസംസ്ഥാന സ്വദേശിയായ കുട്ടി, നിലവില്‍ തലശ്ശേരി താലൂക്ക് ആശുപത്രിയിലാണുള്ളത്. ആഭ്യന്തര മന്ത്രിയുടെ സ്ഥാനത്ത് സിസിടിവി വെക്കുന്നതാണ് നല്ലതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ സംഭവത്തോട് പ്രതികരിച്ചു.


