കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നവരുടേയും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടേയും അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ സമ്മര്‍ദ്ദമുണ്ടായെന്ന മുന്‍ ട്വിറ്റര്‍ സി.ഇ.ഒയും സഹസ്ഥാപകനുമായ ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തൽ. കേന്ദ്ര സർക്കാരിൻ്റെ ജനാധിപത്യ വിരുദ്ധ നടപടികളുടെ തുടർച്ചയായി ഇത് വീണ്ടും വിവാദങ്ങൾക്ക് തിരികൊളുത്തി. വീടുകൾ റെയിഡ് ചെയ്യുമെന്ന വ്യക്തിപരമായ ഭീഷണികൾ വരെ തുറന്നു കാട്ടപ്പെട്ടു.
ഡല്‍ഹിയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ ചിത്രം പങ്കുവെച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് താത്കാലികമായി മരവിപ്പിച്ചിരുന്നു. 2021-ലായിരുന്നു രാഹുലിന്റെ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചത്.
വീടുകൾ റെയിഡു ചെയ്യും എന്നു വരെ ഭീഷണി
‘കര്‍ഷകരുടെ സമരത്തെ പിന്തുണയ്ക്കുന്നവരുടെയും സര്‍ക്കാരിനെ വിമര്‍ശിച്ച ചില മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരുടേയും അക്കൗണ്ടുകള്‍ ബ്ലോക്കു ചെയ്യണമെന്ന് നിരന്തര സമ്മദര്‍ദം ട്വിറ്ററിനുണ്ടായിരുന്നു. പലതും ഭീഷണിയുടെ സ്വരമുള്ളതായിരുന്നു. ഇന്ത്യയില്‍ ട്വിറ്റര്‍ നിരോധിക്കുമെന്നും ജീവനക്കാരുടെ വീടുകള്‍ റെയ്ഡ് ചെയ്യുമെന്നുള്‍പ്പടെ ഭീഷണിയുയര്‍ന്നു. ഇത് ഇന്ത്യയെന്ന ജനാധിപത്യ രാജ്യമാണ് നിയമങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ ഞങ്ങളുടെ ഓഫീസ് അടച്ചു പൂട്ടുമെന്നും ഒരു കൂട്ടര് മുന്നറിയിപ്പു നല്കി’, എന്നായിരുന്നു ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തല്‍.
പ്രതികരണവുമായി എ.ഐ.സി.സി. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. സമ്മര്‍ദ്ദമുണ്ടായതിനാലാണ് അവര്‍ രാഹുല്‍ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് നിരോധിച്ചതെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഡോര്‍സിയുടെ വെളിപ്പെടുത്തല്‍ ഭയപ്പെടുത്തുന്നതും ഞെട്ടിപ്പിക്കുന്നതുമാണെന്നും വേണുഗോപാല്‍ പറഞ്ഞു.
‘പ്രതിപക്ഷ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ മുഴുവന്‍ ഭരണസംവിധാനങ്ങളും ട്വിറ്റര്‍ സി.ഇ.ഒയില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. മാധ്യമസ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവും എവിടെ? പാര്‍ലമെന്റില്‍ മാത്രമല്ല, രാജ്യത്തുടനീളം വിഷയമുയര്‍ത്തും’, കെ.സി. വേണുഗോപാല്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.
2014 മുതൽ 2020 വരെയുള്ള കാലയളവിൽ സോഷ്യൽ മീഡിയ കണ്ടൻ്റുകൾക്ക് എതിരായ നീക്കം 2000 മടങ്ങായി വർധിച്ചതായി നേരത്തെ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. 2021 ൽ 4,900 ട്വീറ്റുകൾ നീക്കം ചെയ്യിക്കയും അക്കൌണ്ടുകൾ മരവിപ്പിക്കയും ചെയ്തു. കോവിഡ് നേരിടുന്നതിലെ പരാജയത്തെ കുറിച്ച് പറയുന്നവയായിരുന്നു ഈ സമയത്ത് ഏറെയും. 2022 ൽ നിരന്തരമായ സെൻസറിങ് ശ്രമത്തിന് എതിരെ ട്വിറ്റർ കർണ്ണാടക ഹൈക്കോടതിയെ സമീപിക്കയും ചെയ്തു.
മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയാലും കള്ളക്കേസെടുത്ത് ജയിലിലടച്ചാലും സത്യത്തെ മൂടിവെക്കാനാകില്ല – സീതാറാം യെച്ചൂരി.
മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയാലും കള്ളക്കേസെടുത്ത് ജയിലിലടച്ചാലും സത്യത്തെ മൂടിവെക്കാനാകില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോദി സര്‍ക്കാരില്‍നിന്ന് ഭീഷണികളുണ്ടായെന്ന ട്വിറ്റര്‍ മുന്‍ സി.ഇ.ഒയുടെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി.
‘മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന അതിക്രൂരമായ രീതി. വിയോജിപ്പുകളെ ഭയപ്പെടുത്തുന്നു, മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നു, അവരെ അധിക്ഷേപിക്കുകയും ചെയ്യുകയും തെറ്റായ കാരണങ്ങള്‍ പറഞ്ഞ് ജയിലിലടക്കുകയും ചെയ്യുന്നു. മോദി സര്‍ക്കാരിന്റെ ഒരു നിഷേധത്തിനും മാധ്യമ ഉള്ളടക്കത്തിന്റെ സത്യത്തെ അവ്യക്തമാക്കാന്‍ കഴിയില്ല’ യെച്ചൂരി ട്വീറ്റ് ചെയ്തു.
നിഷേധങ്ങളും ഭീഷണിയുമാണ് മോദി സര്‍ക്കാരിന്റെ തുടര്‍ച്ചയായ ശൈലി. കര്‍ഷകരുടെ ഐതിഹാസികമായ സമരത്തെ ലാത്തിചാര്‍ജ് കൊണ്ടും മറ്റും എങ്ങനെ നേരിട്ടുവെന്ന് നാം കണ്ടതാണ്. ഒടുവില്‍ മോദിക്ക് പിന്‍വാങ്ങേണ്ടി വന്നുവെന്നും സിപിഎം ജനറല്‍ സെക്രട്ടറി പറഞ്ഞു.


