കേരളത്തിലെ മാധ്യമ പ്രവർത്തകർക്ക് ഇന്ത്യയെ കുറിച്ച് ഉത്കണ്ഠയില്ലെ, മറു ചോദ്യവുമായി സീതാറാം യെച്ചൂരി

കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നതിനെക്കുറിച്ച് വിശദാംശങ്ങള്‍ തനിക്ക് അറിയില്ലെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ മാധ്യമങ്ങൾക്ക് ഇന്ത്യയെ കുറിച്ച് ഉൽകണ്ഠയില്ലെ എന്ന് അദ്ദേഹം തിരികെ ആരായുകയും ചെയ്തു.

‘സത്യത്തില്‍ കേസിന്റെ വിശദാംശങ്ങള്‍ എനിക്ക് അറിയില്ല. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വിശദീകരിച്ചിട്ടുണ്ട്. അതുകൊണ്ട് കൂടുതലായി എനിക്കൊന്നും കൂട്ടിച്ചേര്‍ക്കാനില്ല. മറ്റെന്തെങ്കിലും നിങ്ങള്‍ക്ക് ചോദിക്കാനുണ്ടോ? കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ഇന്ത്യയെക്കുറിച്ച് താത്പര്യമില്ല? നിങ്ങള്‍ക്ക് ഇന്ത്യയെക്കുറിച്ച് ചോദ്യങ്ങളില്ല!’, സീതാറാം യെച്ചൂരി തൃശ്ശൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

നേരത്തെ, ഡല്‍ഹിയില്‍വെച്ചും മാധ്യമങ്ങൾ ഇതേ ചോദ്യങ്ങൾ ആവർത്തിച്ചിരുന്നു. എനിക്ക് ഇക്കാര്യങ്ങളൊന്നും അറിയില്ലെന്ന് പറഞ്ഞായിരുന്നു അന്ന് യെച്ചൂരി പ്രതികരിക്കാതിരുന്നത്. അതേസയമം, മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയാലും കള്ളക്കേസെടുത്ത് ജയിലിലടച്ചാലും സത്യത്തെ മൂടിവെക്കാനാകില്ലെന്ന്, മോദി സര്‍ക്കാരില്‍നിന്ന് ഭീഷണികളുണ്ടായെന്ന ട്വിറ്റര്‍ മുന്‍ സി.ഇ.ഒയുടെ വെളിപ്പെടുത്തലിനോട് യെച്ചൂരി പ്രതികരിച്ചിരുന്നു. ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾ കാണിച്ച പ്രത്യക്ഷമായ മടി യെച്ചൂരി ചൂണ്ടികാണിക്കയായിരുന്നു.

‘മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന അതിക്രൂരമായ രീതി. വിയോജിപ്പുകളെ ഭയപ്പെടുത്തുന്നു, മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നു, അവരെ അധിക്ഷേപിക്കുകയും തെറ്റായ കാരണങ്ങള്‍ പറഞ്ഞ് ജയിലിലടക്കുകയും ചെയ്യുന്നു. എത്ര നിഷേധിച്ചാലും മോദി സര്‍ക്കാര്‍ മാധ്യമ ഉള്ളടക്കത്തെ കയ്യടക്കുന്നുണ്ടെന്ന സത്യം മറച്ചുവെക്കാനാകില്ല’, എന്നായിരുന്നു ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തലിനോട് സി.പി.എം. ദേശീയ സെക്രട്ടറിയുടെ പ്രതികരണം.

മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിടുന്നത് പാര്‍ട്ടി നയമല്ലെന്ന് കേരളത്തിലെ കേസിനോട് പ്രകാശ് കാരാട്ട് പ്രതികരിച്ചു. ജോലി ചെയ്യുന്നതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ ഉന്നംവെക്കുന്നത് പാര്‍ട്ടി നയമല്ല. തങ്ങളെ വിമര്‍ശിക്കുന്ന സാഹചര്യമുണ്ടായാലും സര്‍ക്കാരോ പാര്‍ട്ടിയോ മാധ്യമപ്രവര്‍ത്തകരെ ഉന്നംവെക്കില്ല. കേരളത്തിലെ സംഭവത്തില്‍ പരാതിക്കാര്‍ സര്‍ക്കാരല്ലെന്നും കാരാട്ട് വ്യക്തമാക്കി.

പാര്‍ട്ടി എന്നും മാധ്യമസ്വാതന്ത്ര്യത്തിനൊപ്പമാണെന്നായിരുന്നു സി.പി.ഐ. ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജയുടെ പ്രതികരണം. മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരേ കേസെടുത്ത വിഷയം കേരളഘടകം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...