രണ്ടു വർഷം നീണ്ട സഹനങ്ങളിൽ നിന്നും മോചനമാവുന്നു
സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് സർക്കാർ ഉത്തരവിറങ്ങി. രണ്ടു വർഷമായി തുടരുന്ന ദുരന്തനിയമപ്രകാരമുള്ള നടപടികളാണ് പിൻവലിച്ചത്. ആൾക്കൂട്ട നിയന്ത്രണവും സാമൂഹിക അകലം പാലിക്കലും ഇനി വേണ്ട. കേന്ദ്ര നിർദേശ പ്രകാരമാണ് സംസ്ഥാന സർക്കാർ ഉത്തരവ്.
അതേസമയം, മാസ്ക് ഉപയോഗവും ശുചിത്വവും തുടരാന്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പ്രത്യേകം നിര്‍ദേശിക്കുന്നു.
കേരളത്തില്‍ ഇന്ന് ഏപ്രിൽ ഏഴിന് 291 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 73, തിരുവനന്തപുരം 52, കോട്ടയം 36, കോഴിക്കോട് 30, തൃശൂര്‍ 19, കൊല്ലം 16, ആലപ്പുഴ 15, പത്തനംതിട്ട 13, ഇടുക്കി 9, മലപ്പുറം 9, കണ്ണൂര്‍ 9, വയനാട് 5, കാസര്‍ഗോഡ് 3, പാലക്കാട് 2 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്. തുടക്കത്തിൽ ഏറ്റവും അധികം ചർച്ചയിൽ നിറഞ്ഞ് കാസർക്കോട് പാലക്കാട് ജില്ലകളിലാണ് ഇപ്പോൾ കേസുകൾ വളരെ കുറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 15,531 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസത്തില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള ഒരു മരണവും സുപ്രിം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്കിയ 34 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മഹാമാരി കാരണം സംസ്ഥനത്തെ ആകെ മരണം 68,264 ആണ്.