കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന എല്ലാവര്ക്കും വോട്ടര്‍ പട്ടിക ലഭ്യമാക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചെയര്മാന് മധുസുദന്‍ മിസ്ത്രി. വോട്ടര്‍ പട്ടികയ്ക്ക് വേണ്ടിയുള്ള ശശി തരൂര്‍ എംപിയുടെ നിരന്തര ആവശ്യം മുൻനിർത്തിയാണ് അറിയിപ്പ്.
തിരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് തരൂർ ഉൾപ്പെടെ അഞ്ച് എംപിമാര്‍ കത്തയക്കുകയും ചെയ്തിരുന്നു.
എന്നാൽ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക പുറത്തുവിടില്ലെന്ന് തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്മാന് മധുസൂദനന് മിസ്ത്രി പറഞ്ഞു. മറിച്ച് പിസിസികളെയോ എഐസിസി തെരഞ്ഞെടുപ്പ് അതോറ്റിറ്റി ഓഫീസിനെയോ സമീപിച്ച് പട്ടിക പരിശോധിക്കാം എന്ന് വിശദമാക്കി.
ശശി തരൂര്‍, മനീഷ് തിവാരി, കാര്‍ത്തി ചിദംബരം, പ്രദ്യുത് ബോര്‍ദോലോയ്, അബ്ദുള്‍ ഖലീഖ് എന്നിവരാണ് സെപ്റ്റംബര്‍ ആറിന് മധുസൂദന്‍ മിസ്ത്രിയ്ക്ക് കത്തയച്ചത്.
സുതാര്യത ഉറപ്പ് നൽകി
ആഗ്രഹിക്കുന്ന ആര്‍ക്കും അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കാനായി പത്രിക സമര്‍പ്പിക്കാം. പത്രിക സ്വീകരിക്കാനായി പ്രത്യേക സംവിധാനമുണ്ട്. പത്ത് പേരുടെ പിന്തുണയാണ് ഇതിന് വേണ്ടത്. അവരവരുടെ സംസ്ഥാനത്തുനിന്ന് തന്നെ പിന്തുണയ്ക്കുന്നവരെ കണ്ടെത്താന്‍ പിസിസി ഓഫീസുകളില്‍ വെച്ച് വോട്ടര്‍ പട്ടിക പരിശോധിക്കാം. ചരിത്രത്തിലാദ്യമായി ക്യു ആര് കോഡ് ഉള്‍പ്പെടുത്തിയുള്ള വോട്ടര്‍ ഐഡി കാര്‍ഡ് വിതരണം ചെയ്യും. ഈ കാര്‍ഡ് ഉള്ളവര്‍ക്കാണ് മത്സരിക്കാനും സ്ഥാനാര്‍ത്ഥികളെ പിന്താങ്ങാനും കഴിയുക.
മത്സരിക്കാന്‍ താല്പര്യപ്പെടുന്നവര് പിന്തുണയ്ക്കുന്നവരെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് തിരഞ്ഞെടുക്കുകയാണെങ്കില്‍ അതിനും സൗകര്യമൊരുക്കും.
സെപ്തംബർ 24 വരെ നാമനിർദ്ദേശ പത്രിക നൽകാം
സെപ്റ്റംബര്‍ 20 മുതല്‍ എ.ഐ.സി.സി. ആസ്ഥാനത്തെ തിരഞ്ഞെടുപ്പ് സമിതി ഓഫീസില്‍ രാവിലെ 11 മുതല്‍ വൈകീട്ട് ആറ് വരെ വോട്ടര്‍ പട്ടിക ലഭ്യമാകും. സെപ്റ്റംബര്‍ 24-നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.
വോട്ടര്‍ പട്ടിക സംബന്ധിച്ച് പാര്‍ട്ടി നേതാക്കൾ തന്നെ സംശയം ഉയര്‍ത്തിയിരുന്നു. ഇത് പൊതുമധ്യത്തില്‍ സജീവ ചര്‍ച്ചയായതാണ് തീരുമാനം പ്രഖ്യാപിച്ചതിന് പിന്നിൽ. പാര്‍ട്ടിയിലെ പരിഷ്കരണവാദികളുടെ ആവശ്യമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്.


