കര്‍ണാടകയില്‍ അധികാര കൈമാറ്റ ഫോര്‍മുല ഇല്ലെന്നും അഞ്ച് വര്‍ഷവും സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നും അവകാശപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ എം.ബി.പാട്ടീല്‍. അധികാരത്തര്‍ക്കത്തെ തുടര്‍ന്ന് ഹൈക്കമാന്‍ഡ് സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും തമ്മില്‍ അധികാര കൈമാറ്റ ഫോര്‍മുല ഉണ്ടാക്കിയതായി വാർത്തകൾ ഉണ്ടായിരുന്നു. ഇത് നിഷേധിക്കുന്നതാണ് സിദ്ധരാമയ്യ പക്ഷക്കാരനായ എം ബി പട്ടീലിൻ്റെ പ്രസ്താവന.
‘അധികാരം പങ്കിടല്‍ ധാരണയുണ്ടായിരുന്നെങ്കില്‍ മുതിര്‍ന്ന നേതാക്കള്‍ അറിയിക്കുമായിരുന്നു. അങ്ങനെയൊരു നിര്‍ദേശമില്ല. അങ്ങനെയൊരു നിര്‍ദേശം ഉണ്ടായിരുന്നെങ്കില്‍ കെ.സി.വേണുഗോപാലോ എഐസിസി ജനറല്‍ സെക്രട്ടറിയോ അറിയിക്കുമായിരുന്നു’ പാട്ടീല്‍ പറഞ്ഞു.
ഡി കെ ശിവകുമാറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പ്രസ്താവന സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. കര്‍ണാടക മന്ത്രിസഭയില്‍ ഏക ഉപമുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാറിനെ പ്രഖ്യാപിച്ചാണ് ഒത്തു തീർപ്പ് ഉണ്ടാക്കിയത്. ലോക്സഭവരെ ശിവകുമാർ തന്നെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് ഹൈക്കമാൻഡ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അധികാര കൈമാറ്റം സംബന്ധിച്ച് നിശ്ശബ്ദത പാലിച്ചു.
30 മാസം വീതം സിദ്ധരാമയ്യയും ശിവകുമാറും കര്‍ണാടക മുഖ്യമന്ത്രി പദം പങ്കിടുമെന്നും ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ ശിവകുമാര്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്നും ഉള്ള ഫോര്‍മുലയാണ് കോണ്‍ഗ്രസ് നേതൃത്വം ഉണ്ടാക്കിയതെന്നായിരുന്നു വാർത്തകൾ


