ഖത്തറിൽ നിന്നും ഇനിയും പുതിയ വാർത്തകൾ വരാനുണ്ട്

ദിനേശൻ പുത്തലത്ത് എഴുതുന്നു

    ബൂട്ട്‌ കെട്ടിയ കാലുകളും, തകര്‍പ്പന്‍ ഹെഡ്ഡുകളും, മികച്ച സേവുകളും ഖത്തറില്‍ കവിതയായി പെയ്‌തിറങ്ങുകയാണ്‌. മാനവീകതയുടെ കൈകോര്‍ക്കലായി ലോക ഫുട്‌ബോള്‍ മാറുകയാണ്‌.
  32 ടീമുകള്‍ പങ്കെടുക്കുന്ന അവസാനത്തെ ഈ ലോകകപ്പിന്‌ വനിതാ റഫ്രിമാര്‍ കളി നിയന്ത്രിക്കുന്ന സവിശേഷത കൂടിയുണ്ട്‌. കണക്കുകളേക്കാള്‍ വലുതാണ്‌ കളിക്കളമെന്ന്‌ ഓരോ ദിനവും തീവ്രമായി നമ്മെ ഓര്‍മ്മിപ്പിക്കുന്നുവെന്നതും ഈ ലോകകപ്പിന്റെ സവിശേഷതയാണ്‌.
      ലോകകപ്പില്‍ വഴികളില്‍ ബഹുദൂരം മുന്നോട്ട്‌ നീങ്ങുമെന്ന കരുതിയിരുന്ന പലര്‍ക്കും ഇടക്കുവെച്ച്‌ കാലിടറുകയും ചെയ്‌തിരിക്കുന്നു. കരുത്തിന്റേയും കഠിനാധ്വാനത്തിന്റേയും പ്രതീകമായി ഏത്‌ പ്രതിസന്ധിയിലും തിരിച്ചുവരുമെന്ന്‌ പ്രതീക്ഷിച്ച ജര്‍മ്മനി കളത്തിന്‌ പുറത്തായി. താരനിരകൊണ്ട്‌ സമ്പന്നമായ ബെല്‍ജിയത്തിനും ആദ്യ റൗണ്ട്‌ എന്ന കടമ്പ ബാലികേറാമലയായി. ഇതുപോലുള്ള പലരാജ്യങ്ങളും കടന്നുകൂടിയതാവട്ടെ പലപ്പോഴും ഭാഗ്യത്തിന്റേയും, കണക്കുകളിലെ ആനുകൂല്യങ്ങളുടേയും പുറത്താണ്‌.
        മനോഹരമായി കളിച്ചതുകൊണ്ട്‌ മാത്രം കളി ജയിക്കില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍ ഈ ലോകകപ്പ്‌ ഏറെ നല്‍കിയിരിക്കുന്നു. മികച്ച രീതിയില്‍ കളിച്ചിട്ടും പന്ത്‌ ലക്ഷ്യത്തിലെത്താത്തതുകൊണ്ട്‌ മടങ്ങിപ്പോകേണ്ടി വന്നവര്‍ പലരാണ്‌. ഗോളിയുടെ മാസ്‌മരിക പ്രകടനങ്ങള്‍ പ്രതിസന്ധികളില്‍ നിന്നും പലരേയും രക്ഷപ്പെടുത്തി. ഗോളിമാരുടെ പ്രകടനങ്ങള്‍ താരപരിവേഷമില്ലെങ്കിലും നിര്‍ണ്ണായകമാകുകയാണ്‌ ഈ ലോകകപ്പില്‍.
          ചെറിയ പാസ്സുകളിലൂടെ മനം കവരുന്ന ബ്രസീലും പ്രമുഖരെ മാറ്റി നിര്‍ത്തിയാണെങ്കിലും പരാജയത്തിന്റെ കൈപ്പ്‌ നീര്‌ ഏറ്റുവാങ്ങേണ്ടിവന്നു. അര്‍ജന്റീനയെ ഒന്നാം റൗണ്ട്‌ പിന്നിടുമോ എന്ന ആശങ്ക ആരാധകരില്‍ കോരി നിറച്ചുകൊണ്ടാണ്‌ ഓരോ മത്സരവും കഴിഞ്ഞുപോയത്‌. സാങ്കേതികത്വവും, കരുത്തും സമന്വയിപ്പിച്ച ഫ്രാന്‍സിനും പൂര്‍ണ്ണ വിജയമെന്ന നേട്ടത്തില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്ലിനും സമ്പൂര്‍ണ്ണ വിജയം അന്യമായി തന്നെ നിന്നു. 

പരാജയപ്പെടാതെ നിന്നവര്‍ ഇംഗ്ലണ്ടും, നെതര്‍ലാന്‍സും, മൊറോകോയുമാണ്. കളിക്കളത്തില്‍ പന്തുരുളും മുമ്പ്‌ കൂട്ടിയ കണക്കുകളെ കളിക്കളം തകിടം മറിക്കുകയാണ്‌. പ്രവചനങ്ങള്‍ക്കപ്പുറത്താണ്‌ ഖത്തറില്‍ പന്തുരുണ്ടുകൊണ്ടിരിക്കുന്നത്‌. ആരാധകരുടെ ആത്മവിശ്വാസത്തിന്റെ ഗ്രാഫ്‌ മെല്ലെ താഴുന്നതിന്‌ ഇത്‌ ഇടയാക്കുകയാണ്‌.
           രണ്ട്‌ ഏഷ്യന്‍ രാജ്യങ്ങള്‍ പ്രീക്വാട്ടറിലേക്ക്‌ എത്തി. ജര്‍മ്മനിയും, സ്‌പെയിനും ഉള്‍പ്പെടുന്ന മരണ ഗ്രൂപ്പില്‍ നിന്ന്‌ ജപ്പാന്‍ പ്രീക്വാട്ടറിലെത്തിയത്‌ എല്ലാ കണക്കുകളേയും അസ്ഥാനത്താക്കിക്കൊണ്ടാണ്‌. പോര്‍ച്ചുഗെല്ലിന്‌ തകര്‍ത്ത്‌ മുന്നേറിയ കൊറിയയും സൃഷ്ടിച്ചത്‌ പുതിയ അദ്ധ്യായമാണ്‌. ആഫ്രിക്കയുടെ കരുത്തും ഇത്തവണ മങ്ങിപ്പോയില്ല. സെനഗല്ലിന്റെ പോരാട്ട വീര്യം ഏത്‌ വമ്പന്‍ ടീമിനും വെല്ലുവിളിതന്നെയായിരുന്നു. തങ്ങളുടെ നാളുകളില്‍ ആരേയും തകര്‍ക്കുമെന്ന മുന്നറിയിപ്പാണ്‌ മൊറോകോയും നല്‍കിയിരുന്നത്.
           താരങ്ങള്‍ അരങ്ങുവാഴുമെന്ന പ്രതീക്ഷകള്‍ക്ക്‌ മങ്ങലുകള്‍ ഏറ്റുതുടങ്ങിയിട്ടുണ്ട്‌. എതിര്‍ ടീമുകളുടെ വലയങ്ങളില്‍ നിന്ന്‌ കുതറിമാറാന്‍ അവര്‍ക്ക്‌ എളുപ്പം സാധിക്കുന്നില്ല. ഒപ്പം അത്‌ സഹതാരങ്ങള്‍ക്ക്‌ അവസരം നല്‍കുന്നുണ്ടെന്ന കാര്യവും കളിക്കളം തെളിയിച്ചുകൊണ്ടിരിക്കുന്നുണ്ട്‌.
     
മനസില്‍ കുറിച്ചിട്ട കവിതകളാണ്‌ പല ഗോളുകളും.  മത്സരങ്ങള്‍ മുന്നേറുമ്പോള്‍ ഖത്തര്‍ പുതിയ അത്ഭുതങ്ങള്‍ കാണിക്കാതിരിക്കില്ല. ഫുട്‌ബോളിന്റെ സൗന്ദര്യവും, ഈ അനിശ്ചിതത്വം കൂടിയാണല്ലോ. ഒന്നാം കടമ്പ കടന്നവര്‍ കൂടുതല്‍ കുതിപ്പിനായി ഊര്‍ജ്ജവും, തന്ത്രവും തേടുകയുമാകും. പരാജയപ്പെട്ടവര്‍ ഭാവിയില്‍ തിരിച്ചുവരാനും. ഫുട്‌ബോള്‍ പ്രേമികള്‍ നടന്ന മത്സരങ്ങളെ വിലയിരുത്തിയും, ഇനിയുള്ള മത്സരങ്ങളുടെ സൗന്ദര്യം ഏറ്റുവാങ്ങാനുള്ള ഒരുക്കത്തിലുമാകും. ലോക ജനതയുടെ ഈ മഹോത്സവം ചിലര്‍ക്ക്‌ ഇഷ്ടപ്പെട്ടില്ലെന്ന്‌ വരാം. ഏത്‌ സ്വര്‍ഗ്ഗത്തിലും കട്ടുറുമ്പ്‌ ഉണ്ടാകുമല്ലോ.
കടപ്പാട് fb

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...