ഗഗന്‍യാൻ പരീക്ഷണപ്പറക്കല്‍ പരമ്പരയുടെ തുടക്കം ഫെബ്രുവരിയില്‍. ബഹിരാകാശയാത്രികരെ മൂന്നു ദിവസത്തേക്കു ഭ്രമണപഥത്തിലേക്കു കൊണ്ടുപോകുന്ന ക്രൂ മൊഡ്യൂള്‍ പരീക്ഷിക്കുന്നതിനു തയാറെടുപ്പ് തുടങ്ങി. വ്യോമസനേയുടെ ചിനൂക്ക് ഹെലികോപ്റ്ററും സി -17 ഗ്ലോബ്മാസ്റ്റര്‍ ചരക്കുവിമാനവും ഉപയോഗിക്കാന്‍ പദ്ധതി തയാറായതായി ഐ എസ് ആര്‍ ഒ ഹ്യൂമന്‍ സ്‌പേസ് ഫ്‌ളൈറ്റ് സെന്റര്‍ ഡയറക്ടര്‍ ആര്‍ ഉമാമഹേശ്വരന്‍ അറിയിച്ചു.
മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്നതിനു മുന്നോടിയായി ആളില്ലാ ബഹിരാകാശ യാത്ര ഐ എസ് ആര്‍ ഒ ആവിഷ്കരിച്ചിട്ടുണ്ട്. ഇത് അടുത്ത വര്‍ഷം ഡിസംബറോടെ പ്രാവര്‍ത്തികമാക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതിനു മുന്നോടിയായി കുറഞ്ഞത് 17 വ്യത്യസ്ത പരീക്ഷണങ്ങൾ നടത്തും.
”ബഹിരാകാശയാത്രികര്‍ ഇരുന്ന് പറക്കേണ്ട ക്രൂ മൊഡ്യൂള്‍ പൂര്‍ത്തിയായി. ഫാബ്രിക്കേഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ആറ് മാസത്തിനുള്ളില്‍ ഞങ്ങള്‍ക്കു ക്രൂ മൊഡ്യൂള്‍ ലഭിക്കും,” സാറ്റ്‌കോം ഇന്‍ഡസ്ട്രി അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഉമാ മഹേശ്വരന്‍ പറഞ്ഞു.
”യാത്രികര്‍ക്ക് ഓക്‌സിജന്‍ നല്‍കണം.കാര്‍ബണ്‍ ഡൈ ഓക്‌സൈഡും ഈര്‍പ്പവും നീക്കം ചെയ്യണം. താപനില നിലനിര്‍ത്തണം. തീപിടിത്തമുണ്ടാവില്ലെന്ന് ഉറപ്പാക്കുകയും വേണം. ഒരു രാജ്യവും നമുക്കു തരാത്ത വളരെ സങ്കീണമായ സാങ്കേതികവിദ്യയാണിത്,” അദ്ദേഹം പറഞ്ഞു. എന്‍വയോണ്‍മെന്റ് കണ്‍ട്രോള്‍ സിസ്റ്റം തദ്ദേശീയമായി വികസിപ്പിക്കാന്‍ ഐ എസ് ആര്‍ ഒ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദ്ധതി അപ്രതീക്ഷിതമായുള്ള കോവിഡ് മഹാമാരിയുടെ വ്യാപനത്തോടെ നീളുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ 2024 അവസാനത്തോടെയോ 2025 ന്റെ തുടക്കത്തിലോ ദൗത്യം സാധ്യമാകാനാണു സാധ്യത.
കന്നി ബഹിരാകാശ യാത്രയ്ക്കായി നാല് പേരെയാണ് അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവരുടെ പ്രാഥമിക പരിശീലനം റഷ്യയില്‍ പൂര്‍ത്തിയായതായും ഉമാമഹേശ്വരന്‍ പറഞ്ഞു.ഐ എസ് ആര്‍ ഒയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി ടി ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.


