ഗോൾഡൻ ഗ്ലോബിന് പിന്നാലെ ഓസ്കാറിലും തിളങ്ങി നാട്ടു നാട്ടു; എലിഫൻ്റ് വിസ്പറേഴ്സ് മികച്ച ഷോർട് ഫിലിം

95-ാമത് ഓസ്‌കര്‍ പുരസ്‌കാരം തിങ്കളാഴ്ച വിതരണം ചെയ്തു. രാജമൗലിയുടെ ആർ.ആർ.ആർ., കാർതികി ഗോൺസാൽവസിന്റെ ദ എലിഫന്റ് വിസ്‌പറേഴ്സ് എന്നീ ചിത്രങ്ങൾ ഇന്ത്യൻ സിനിമാ ലോകത്തു നിന്ന് പുരസ്കാരം സ്വന്തമാക്കി. മികച്ച ഒറിജിനൽ സ്കോർ, ഡോക്യുമെന്ററി (ഷോർട്ട്) എന്നീ വിഭാ​ഗങ്ങളിലായിരുന്നു പുരസ്കാരം.

 മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം ദ എലഫന്റ് വിസ്പറേഴ്സ് സ്വന്തമാക്കുമ്പോൾ അത് ചരിത്രവുമാണ് .കാര്‍ത്തികി ഗോള്‍സാല്‍വേസ് ആണ് സംവിധാനം ചെയ്തത്. ഗുനീത് മോംഗയാണ് നിര്‍മാണം. അനാഥനായ ഒരു ആനക്കുട്ടിയും അതിന്റെ സംരക്ഷകരായ ആദിവാസി ദമ്പതികളും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് എലിഫന്റ് വിസ്പറേഴ്സിന്റെ പ്രമേയം. ഈ വിഭാഗത്തിൽ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ സിനിമയ്ക്ക് പുരസ്കാരം ലഭിക്കുന്നത്.

എം.എം കീരവാണിയാണ് നാട്ടു നാട്ടു എന്ന ഗാനത്തിന് സംഗീതം നല്‍കിയത്. കാലഭൈരവ, രാഹുല്‍ സിപ്‌ലിഗുഞ്ജ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്. മലയാളത്തിലും ഏറെക്കാലമായി അറിയപ്പെടുന്ന ഏറെ ആരാധകരുള്ള സംഗീത സംവിധായകനാണ് കീരവാണി. അത്രയും ആകർഷമായി ഒരുക്കിയിരിക്കുന്നു ആ പാട്ട്. ലോകത്തിലെ വ്യത്യസ്തരായ എല്ലാവിധ സംഗീത ആസ്വാദകരെയും കയ്യിലെടുക്കുന്നതാണ് അതിൻ്റെ ശാരീരം. 20 ട്യൂണുകൾ ചിട്ടപ്പെടുത്തിയ ശേഷം ആർആർആർ അണിയറപ്രവർത്തകർ വോട്ടിനിട്ടാണ് ഇപ്പോൾ കേൾക്കുന്ന നാട്ടു നാട്ടുവിലേക്കെത്തിയത്. ചന്ദ്രബോസാണ് പാട്ടിന് വരികളൊരുക്കിയിരിക്കുന്നത്.

ഓസ്കർ മികവിൽ ആനക്കഥ

‘ദ എലഫന്റ് വിസ്പറേഴ്‌സ്’ എന്ന ഡോക്യുമെന്‍ററി ഒരു കുട്ടിയാനയും അവന്‍റെ പരിപാലകരായ ബെല്ലിയും ഭർത്താവ് ബൊമ്മനും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥപറയുന്നതാണ്. 40 മിനിറ്റ് ദൈർഘ്യമുള്ള കൊച്ചു സിനിമയാണത്. മികച്ച ഡോക്യുമെന്ററി (ഹ്രസ്വചിത്ര വിഭാഗം) ചിത്രത്തിനുള്ള ബഹുമതിയാണ്. ഊട്ടി സ്വദേശിയായ കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത് ഗുണീത് മോംഗ നിര്‍മിച്ച ‘ദ എലഫന്റ് വിസ്പറേഴ്‌സ്’ ഈ വിഭാഗത്തില്‍ ഇന്ത്യയില്‍നിന്ന് ഓസ്‌കാര്‍ നേടുന്ന ആദ്യചിത്രവുമാണ്. 

2009-ല്‍ 81-ാമത് ഓസ്‌കറിലായിരുന്നു ഇതിന് മുൻപ് ഇന്ത്യ തിളങ്ങിയത്. സ്ലം ഡോഗ് മില്ല്യണയര്‍ എന്ന ചിത്രത്തിലൂടെ എ.ആര്‍. റഹ്‌മാനും റസൂല്‍പൂക്കുട്ടിയും ഓസ്‌കര്‍ ശില്പം കൈയിലേന്തി. അന്ന് രണ്ട് പുരസ്‌കാരമാണ് എ.ആര്‍. റഹ്‌മാനെ തേടിയെത്തിയത്. മികച്ച സംഗീത സംവിധാനത്തിനും ഒറിജിനല്‍ സ്‌കോറിനും. ഇതില്‍ ജയ് ഹോ എന്ന ഗാനം ഗാനരചയിതാവ് ഗുല്‍സാറിനൊപ്പമാണ് റഹ്‌മാന്‍ പങ്കിട്ടത്. മികച്ച സൗണ്ട് മിക്‌സിങ്ങിനുള്ള പുരസ്‌കാരം നേടി റസൂല്‍ പൂക്കുട്ടി അന്ന് കേരളത്തിന്റെയും അഭിമാനം ഉയർത്തി.

2009 ൽ സ്ലംഡോഗ് മില്യണർ എന്ന ബ്രിട്ടീഷ് ചത്രത്തിൻ്റെ സംഗീത സംവാധനത്തിനാണ് ആദ്യമായി എ ആർ റഹ്മാൻ ഗോൾഡൻ ഗ്ലോബ് ഇന്ത്യയിലേക്ക് എത്തിച്ചത്. ഡാനി ബോയിൽ ആയിരുന്നു സംവിധായകൻ. 127 അവേഴ്സ് എന്ന ചിത്രത്തിന് 2011 ൽ റഹ്മാൻ നോമിനേറ്റ് ചെയ്യപ്പെട്ടെങ്കിലും പുരസ്കാരം ലഭിച്ചിരുന്നില്ല.

ഗോള്‍ഡന്‍ ഗ്ലോബിന്റെ സുവര്‍ണശോഭയിലാണ് സംഗീത സംവിധായകന്‍ എം.എം. കീരവാണി ഓസ്‌കര്‍ പുരസ്‌കാരം സ്വീകരിക്കാന്‍ ഗാനരചയിതാവ് ചന്ദ്രബോസിനൊപ്പം വേദിയിൽ എത്തിയത്.

നാട്ടു നാട്ടു. നാട്ടു എന്നാല്‍ നൃത്തമെന്നാണ് അര്‍ത്ഥം. ആന്ധ്രയിലെ ചരിത്രപുരുഷന്മാരായ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് ആര്‍.ആര്‍.ആര്‍. രണ്ടുകാലങ്ങളില്‍ ജീവിച്ചിരുന്നു ഇവര്‍ ഒരുമിച്ച് കണ്ടാല്‍ എങ്ങനെയിരിക്കും എന്നതിന്റെ ചലച്ചിത്ര ആവിഷ്‌കാരമായിരുന്നു ചിത്രം. രാഹുല്‍ സിപ്ലിഗഞ്ജും കാലഭൈരവയുമായിരുന്നു ഗായകര്‍.

14 വർഷങ്ങൾക്ക് ശേഷം ഓസ്കർ വീണ്ടും എത്തുമ്പോൾ

1983-ലായിരുന്നു ഒരു ഓസ്‌കര്‍ പുരസ്‌കാരം ആദ്യമായി ഇന്ത്യയിലേക്ക് എത്തുന്നത്. ഗാന്ധി എന്ന ചിത്രത്തിലൂടെ ഭാനു അത്തയ്യ മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള ഓസ്‌കര്‍ നേടി. റിച്ചാര്‍ഡ് അറ്റെന്‍ബെറോ സംവിധാനം ചെയ്ത ഗാന്ധി മികച്ച ചിത്രത്തിനുള്‍പ്പെടെ എട്ട് പുരസ്‌കാരങ്ങളാണ് വാരിക്കൂട്ടിയത്. ഇതേ ചിത്രത്തിലെ മഹാത്മാ ഗാന്ധിയായുള്ള വേഷപ്പകര്‍ച്ചയ്ക്ക് ബെന്‍ കിങ്സ്ലി മികച്ച നടനുള്ള ഓസ്‌കറും സ്വന്തമാക്കി.

1992-ല്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി ഓസ്‌കര്‍ സംഘാടകരായ അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് ഇന്ത്യയുടെ വിഖ്യാത സംവിധായകന്‍ സത്യജിത്ത് റായിക്ക് ഓണററി ഓസ്‌കര്‍ സമ്മാനിച്ചു. മരിക്കുന്നതിന് ഒരു മാസം മുമ്പ് ആശുപത്രിക്കിടക്കയില്‍ വെച്ച് വീഡിയോയിലൂടെയാണ് റായി പുരസ്‌കാരം സ്വീകരിച്ചത്.

മൂന്ന് തവണയാണ്‌ ഓസ്‌കറില്‍ ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്ക് ഇന്ത്യന്‍ ചിത്രങ്ങള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ളത്. മുമ്പിത് വിദേശ ഭാഷാ ചിത്രമെന്നായിരുന്നു അറിയപ്പെട്ടിരുന്നത്.1958-ല്‍ മെഹ്ബൂബ് ഖാന്റെ സംവിധാനത്തില്‍ പുറത്തുവന്ന ‘മദർ ഇന്ത്യ’യായിരുന്നു ഈ പട്ടികയില്‍ ആദ്യത്തേത്. നര്‍ഗീസും സുനില്‍ ദത്തുമായിരുന്നു മുഖ്യവേഷങ്ങളില്‍. ഇന്ത്യന്‍ സിനിമയിലെ ക്ലാസിക് എന്നാണ് ഈ ചിത്രം അറിയപ്പെടുന്നത്

. മീര നായരുടെ സംവിധാനത്തില്‍ 1989-ല്‍ പുറത്തുവന്ന സലാം ബോംബെ എന്ന ചിത്രത്തിനും ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചിരുന്നു. മീര നായരുടെ ആദ്യസംവിധാന സംരംഭം കൂടിയായിരുന്നു ഇത്. ഓസ്‌കര്‍ ലഭിച്ചില്ലെങ്കിലും ക്യാമെറ ഡിയോര്‍, കാന്‍ ചലച്ചിത്രമേളയില്‍ ഓഡിയന്‍സ് പുരസ്‌കാരം എന്നിവ സലാം ബോംബേയ്ക്ക് ലഭിച്ചു.

2002-ലാണ് പിന്നെ ഒരിന്ത്യന്‍ സിനിമയ്ക്ക് ഓസ്‌കര്‍ നാമനിര്‍ദേശം ലഭിക്കുന്നത്. അശുതോഷ് ഗവാരിക്കര്‍ സംവിധാനം ചെയ്ത് ഇന്ത്യയെമ്പാടും തരംഗമായ മ്യൂസിക്കല്‍ ഹിറ്റ് ‘ലഗാന്‍’ ആയിരുന്നു ആ ചിത്രം. ആമിര്‍ ഖാന്‍ നായകനായ ചിത്രം ഇന്ത്യയിലെ ബ്രിട്ടീഷ് കാലഘട്ടവും ക്രിക്കറ്റുമായിരുന്നു പശ്ചാത്തലമാക്കിയത്.

അമേരിക്കന്‍ സംവിധായകന്‍ ജെയിംസ് ഐവറിയും ഇന്ത്യന്‍ നിര്‍മാതാവ് ഇസ്മയില്‍ മര്‍ച്ചന്റും ചേർന്ന് മൂന്ന് ചിത്രങ്ങളിലായി മൂന്ന് ഓസ്‌കര്‍ പുരസ്‌കാരങ്ങൾ നേടിയിരുന്നു. പക്ഷെ ഇവ ഇന്ത്യൻ സിനിമകളിൽ നിന്നായിരുന്നില്ല. എ റൂം വിത്ത് എ വ്യൂ (1985), ഹവാര്‍ഡ്‌സ് എന്‍ഡ് (1992), ദ റിമെയ്ന്‍സ് ഓപ് ദ ഡേ (1993) എന്നിവയായിരുന്നു അവ.

സുഷ്മിത് ഘോഷും റിന്റു തോമസും ചേര്‍ന്ന് സംവിധാനം ചെയ്ത് 2022-ല്‍ പുറത്തിറങ്ങിയ ‘റൈറ്റിങ് വിത്ത് ദ ഫയര്‍’ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള നാമനിര്‍ദേശം ചെയ്യപ്പെട്ടു. ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ 1968-ല്‍ ‘ദ ഹൗസ് ദാറ്റ് ആനന്ദ ബില്‍റ്റ്’, 1979-ല്‍ വിധു വിനോദ് ചോപ്രയുടെ ‘ആന്‍ എന്‍കൗണ്ടര്‍ വിത്ത് ഫെയ്‌സസ്’ എന്നീ ചിത്രങ്ങള്‍ക്കും ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചു.

പതിനൊന്ന് വിഭാഗങ്ങളിൽ “എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്”

ഡാനിയേല്‍ ക്വാന്‍, ഡാനിയേല്‍ ഷൈനര്‍ട്ട് സംവിധാനം ചെയ്ത എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ് ആണ് മികച്ച ചിത്രം. പതിനൊന്ന് വിഭാഗങ്ങളില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ചിത്രം ഏഴ് വിഭാഗങ്ങളില്‍ പുരസ്‌കാരം നേടി. മികച്ച സംവിധാനം, മികച്ച നടന്‍, നടി, സഹനടി, സഹനടന്‍, എഡിറ്റിങ്, തിരക്കഥ എന്നീ വിഭാഗങ്ങളിലും ചിത്രം പുരസ്‌കാരം നേടി.

ഇതര മികവുകൾ

മികച്ച ചിത്രം- എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ് ( ഡാനിയേല്‍ ക്വാന്‍, ഡാനിയേല്‍ ഷൈനര്‍ട്ട്)

മികച്ച സംവിധാനം- ഡാനിയേല്‍ ക്വാന്‍, ഡാനിയേല്‍ ഷൈനര്‍ട്ട് (എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്)

മികച്ച നടി- മിഷേല്‍ യോ (എവരിതിങ് എവരിവേര്‍ ഓള്‍ ഏറ്റ് വണ്‍സ്)

മികച്ച നടന്‍- ബ്രെന്‍ഡന്‍ ഫ്രാസെര്‍ (ദ വെയ്ല്‍)

മികച്ച എഡിറ്റിങ്- എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്

മികച്ച സൗണ്ട് റെക്കോഡിങ്- ടോപ് ഗണ്‍ മാര്‍വറിക്

മികച്ച തിരക്കഥ (ഒറിജിനല്‍)- ഡാനിയേല്‍ ക്വാന്‍, ഡാനിയേല്‍ ഷൈനര്‍ട്ട് (എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്)

മികച്ച തിരക്കഥ (അഡാപ്റ്റഡ്)- സാറാ പോളെ (വുമണ്‍ ടോക്കിങ്)

മികച്ച ഒറിജിനല്‍ സോങ്- ആര്‍ആര്‍ആര്‍ (എം.എം കീരവാണി, ചന്ദ്രബോസ്)
മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രം- ദ എലിഫന്റ് വിസ്പറേഴ്സ് (കാര്‍ത്തികി ഗോള്‍സാല്‍വേസ്, ഗുനീത് മോംഗ)

മികച്ച വിഷ്വല്‍ എഫക്റ്റ്സ് -അവതാര്‍ ദ വേ ഓഫ് വാട്ടര്‍

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- ഓള്‍ ക്വയറ്റ്ഓണ്‍ ദവെസ്റ്റേണ്‍ ഫ്രണ്ട്

മികച്ച ഹ്രസ്വചിത്രം (ആനിമേറ്റഡ്)- ദ ബോയ്, ദ മോ, ദ വോക്സ് ആന്റ് ഹോഴ്സ്

മികച്ച ഒറിജിനല്‍ സ്‌കോര്‍- വോക്കര്‍ ബെര്‍ട്ടെല്‍മാന്‍

മികച്ച ആനിമേറ്റഡ് സിനിമ- പിനോക്കിയോ

മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ചിത്രം- നവാല്‍നി

മികച്ച ഛായാഗ്രഹണം- ജെയിംസ് ഫ്രണ്ട് (ഓള്‍ കൈ്വറ്റ് വെസ്റ്റേണ്‍ ഫ്രണ്ട്)

മികച്ച മേക്ക് അപ്പ് ആന്റ് ഹെയര്‍ സ്റ്റെല്‍- അഡ്റിയെന്‍ മോറോട്ട്

മികച്ച കോസ്റ്റിയൂം ഡിസൈന്‍- റുത്ത് കാര്‍ട്ടര്‍ (ബ്ലാക്ക് പാന്തര്‍)

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...