പുത്തലത്ത് ദിനേശൻ എഴുതുന്നു.…
സാമൂഹ്യ ജീവിതത്തെ വല്ലാതെ പരിമിതപ്പെടുത്തിയ കോവിഡിന്റെ വേലിയിറക്കം നമ്മുടെ കൂട്ടായ്മകളെ ഒന്നൊന്നായി വീണ്ടെടുക്കുകയാണ്. അത്തരമൊരു വീണ്ടെടുപ്പായിരുന്നു തിരുവനന്തപുരത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം. ചലിക്കുന്ന ദൃശ്യങ്ങളിലൂടെ സംവദിക്കുന്ന സിനിമയുടെ സർഗ്ഗാത്മകതയായിരുന്നു ഇതിൽ ദൃശ്യമായത്.
ലോകത്തെമ്പാടും സ്ത്രീ സമൂഹം അനുഭവിക്കുന്ന സാമൂഹ്യവും ആന്തരികവുമായ പ്രശ്‌നങ്ങളെ വിവിധ വീക്ഷണങ്ങളിലൂടെ അവതരിപ്പിക്കുന്ന സിനിമകളുടെ സാന്നിധ്യമാണ് ഈ മേളയെ ശ്രദ്ധേയമാക്കിയത്. ഈ വിഭാഗത്തില്‍പ്പെട്ട ‘ക്ലാര സോള’യാണ് ചലച്ചിത്രമേളയില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടതും.
കുടുംബത്തിനകത്തെ അടിച്ചമര്‍ത്തലുകളുടെയും അനുഷ്ഠാനങ്ങളുടെയും തടവറയില്‍ ജീവിതം തള്ളിനീക്കുകയാണ് ക്ലാര. അവള്‍ക്ക് അനന്തരവളുടെ കാമുകനോട് തോന്നുന്ന ആകര്‍ഷണത്തോടെ അവരുടെ ജീവിതം മാറിമറിയുകയാണ്. തന്നെ സ്വയം തിരിച്ചറിയാനും അതിലൂടെ അതുവരെ തൊട്ടറിയാത്ത ലോകത്തേക്കുള്ള പ്രയാണമായി ജീവിതം മാറുകയാണ്. സ്വയം തിരിച്ചറിഞ്ഞുകൊണ്ടുള്ള സ്ത്രീയുടെ പ്രതികരണവും പ്രതിഷേധവും സ്‌നേഹവും വിദ്വേഷവുമെല്ലാം ഇതില്‍ നിറയുന്നു. ക്ലാരയുടെ ജീവിതത്തിന്റെ മാറ്റങ്ങളെ തന്‍മയത്തത്തോടെ അവതരിപ്പിക്കുവാന്‍ ഇതില്‍ കഴിയുന്നുമുണ്ട്. സമാപന സമ്മേളനത്തില്‍ വെച്ചാണ് ഈ സിനിമ കാണാനായത്.
സംഭവബഹുലമായ ചലനങ്ങള്‍ക്ക് സാക്ഷ്യംവഹിക്കുന്ന മധ്യേഷ്യയെ കേന്ദ്രീകരിക്കുന്ന സിനിമകളെ കാണാനാണ് ശ്രമിച്ചത്. എടുത്തുപറയേണ്ട ഒരു സിനിമയാണ് ‘ഓപിയം വാര്‍’. ഹെലികോപ്റ്റര്‍ തകര്‍ന്നതിനെത്തുടര്‍ന്ന് അഫ്ഗാന്‍ മരുഭൂമിയില്‍ അകപ്പെട്ടുപോയ രണ്ട് സൈനികരെ കേന്ദ്രീകരിച്ചുകൊണ്ടാണ് ഈ സിനിമ വികസിക്കുന്നത്. ഇവരാവട്ടെ പഴയൊരു റഷ്യന്‍ ടാങ്കില്‍ താമസിക്കുന്ന അഫ്ഗാനികളെ കണ്ടുമുട്ടുന്നു. ഇതിലൂടെയാണ് സിനിമ വികസിക്കുന്നത്.
അഫ്ഗാന്‍ ജനതയുടെ അധിനിവേശത്തിനെതിരെയുള്ള മനോഭാവങ്ങളിലൂടെ സിനിമ വികസിക്കുകയാണ്. താലിബാന്‍ അഫ്ഗാന്‍ ജനതയുടെ ജീവിതത്തെ വരിഞ്ഞുകെട്ടുന്നതും ഇതില്‍ ദൃശ്യമാണ്. ജനാധിപത്യത്തിന്റെ കടന്നുവരവോടെ എല്ലാവരും സന്തോഷത്തിന്റെയും വിമോചനത്തിന്റെയും ലോകത്തിലേക്ക് മടങ്ങിവരുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. ജനാധിപത്യത്തിന്റെ വെളിച്ചമാണ് അഫ്ഗാന്‍ ജനതയുടെ വിമോചനത്തിന് അടിസ്ഥാനമെന്ന് ഓര്‍മ്മിപ്പിക്കുന്ന സിനിമ തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു.
ലോകത്തില്‍ സവിശേഷമായ മര്‍ദ്ദനത്തിന് ഇരയാകുന്ന ജനതയാണ് കുര്‍ദ്ദുകള്‍. സവിശേഷമായ സംസ്‌കാരവും മതനിരപേക്ഷമായ കാഴ്ചപ്പാടുകളും ഉയര്‍ത്തിപ്പിടിക്കുന്ന വിഭാഗമാണ് ഇവര്‍. വിവിധ രാജ്യങ്ങളിലായി ഇവര്‍ ചിതറിക്കിടക്കുന്നു. ഈ ജീവിതത്തെ അഭ്രപാളിയില്‍ പകര്‍ത്തുകയാണ് ‘മറൂന്‍ഡ് ഇന്‍ ഇറാഖ്’. ഇറാനും ഇറാഖും തമ്മിലുള്ള യുദ്ധത്തിനിടയില്‍ മിര്‍സ എന്ന കുര്‍ദ്ദ് സംഗീതജ്ഞനും സംഘവും തന്റെ മുന്‍കാല ഭാര്യ അപകടത്തിലാണെന്ന് അറിഞ്ഞ് അവരെ തേടിപ്പോകുന്നതാണ് ഇതിലെ ഇതിവൃത്തം. അവര്‍ കടന്നുപോകുന്ന വഴികളിലൂടെ ആ ജനത അനുഭവിച്ച പ്രയാസങ്ങളും പ്രതിസന്ധികളും അക്രമണങ്ങളും എല്ലാം വെളിപ്പെടുന്നുണ്ട് ഇതില്‍. കുര്‍ദ്ദുകള്‍ക്കെതിരെ നടന്ന ഭീകരമായ ആക്രമണങ്ങളുടെ അനുഭവങ്ങള്‍ ഇതിലുണ്ട്. ഗ്രാമങ്ങള്‍ ഇല്ലാതായതും ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടതുമെല്ലാം ഇതില്‍ കാണിക്കുന്നുണ്ട്. ആ ജനതയുടെ ജീവിതവും സംസ്‌കാരവും പോലെ തന്നെ പൂര്‍ത്തീകരിക്കപ്പെടാതെ പോകുന്ന അന്വേഷണമാണ് സിനിമയിലുമുള്ളത്.

‘അനാട്ടമി ഓഫ് ടൈംസ്’ എന്ന സിനിമ 1960 കളിലെ ഗ്രാമീണ തായ്‌ലന്റിലെ ഒരു യുവതിയുടെ ജീവിതത്തെ ആസ്പദമാക്കി വികസിക്കുന്നതാണ്. അതിമോഹിയും ക്രൂരനുമായ സൈനിക മേധാവിയെ അവസാന കാലഘട്ടത്തില്‍ ശിശ്രൂഷിക്കുകയാണ് അവള്‍. ആ ഘട്ടത്തില്‍ തന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകളിലൂടെ കടന്നുപോകുകയാണ് അവള്‍. താന്‍ പിന്നിട്ട വഴികളിലൂടെ സഞ്ചരിച്ച് ജീവിതത്തെ സ്വയം വിലയിരുത്തുന്ന ഒരു സ്ത്രീയുടെ ചിന്തകളാണ് ഈ സിനിമ അടിസ്ഥാനമായിത്തീരുന്നത്.
ക്യാപ്ടന്‍ വോള്‍ക്കനോഗോവ് എസ്‌കേപ്ഡ് എന്ന സിനിമ സോവിയറ്റ് കാലഘട്ടത്തിലെ സൈനികമായ ജീവിതത്തെക്കുറിച്ചുള്ളതാണ്. അവിടെ രൂപപ്പെടുന്ന സംശയങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും നടുവില്‍ ജീവിക്കുന്ന പട്ടാള ഉദ്യോഗസ്ഥന്റെ അനുഭവങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്. അതിലൂടെ അക്കാലത്തെ സൈനികസംവിധാനത്തിന്റെ പ്രശ്‌നങ്ങളും അതില്‍ മനുഷ്യനില്‍ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളുമാണ് ഇതിലുള്ളത്.
‘ലുക്കാസ്’ എന്ന സിനിമായവട്ടെ പിതാവിന്റെ മരണത്തെത്തുടര്‍ന്ന് ജീവിതം തകര്‍ന്ന ഒരു കുട്ടിയുടേതാണ്. ചിത്രകാരനായ കുട്ടി പണത്തിന്റെ ആവശ്യത്തിനായി അല്‍വാരോയെ പരിചയപ്പെടുന്നതും അതിന്റെ ഭാഗമായി അനുഭവിക്കുന്ന പ്രതിസന്ധികളും ചിത്രീകരിക്കുന്നുവെന്നതാണ് ഈ സിനിമയുടെ സവിശേഷത.
നിരവധി സാധ്യതകള്‍ അകമേവ പേറി നില്‍ക്കുന്ന നിരവധി സിനിമകള്‍ ഈ മേളയില്‍ ഉണ്ടായിരുന്നു. എന്നാല്‍ അവയാകെ കണ്ട് ഉള്‍ക്കൊള്ളുന്നതിനുള്ള സാഹചര്യമുണ്ടായിരുന്നില്ല. എന്തായാലും വ്യത്യസ്ത തലങ്ങളിലൂടെ സംവദിച്ചു മുന്നോട്ടുപോകുന്ന സിനിമകളുടെ സമാഹാരമായിരുന്നു ചലച്ചിത്രമേളയില്‍ ഉണ്ടായിരുന്നത് എന്ന് തീര്‍ത്ത് പറയാനാവും. സ്ത്രീ പ്രശ്‌നങ്ങളിലേക്കും മൂന്നാംലോക രാജ്യങ്ങളിലെ ജനതയുടെ ജീവിതങ്ങളിലേക്കും തുറന്ന് വെച്ച ഒന്നായി ചലച്ചിത്രോത്സവം മാറുകയായിരുന്നു. സംഘര്‍ഷഭരിതമായ ലോകത്തും പൊരുതി പ്രത്യാശയോടെ മുന്നേറുന്ന മനുഷ്യന്റെ കുതിപ്പ് തന്നെയാണ് ചലച്ചിത്രോത്സവത്തിലും ദൃശ്യമായത്.
കടപ്പാട്: fb post


