പ്രധാനമന്ത്രിയുടെ കൊച്ചി സന്ദര്‍ശനത്തിനിടെ ചാവേര്‍ ആക്രമണ മുന്നറിയിപ്പുമായി കത്തയച്ചത് വ്യക്തി വൈരാഗ്യമെന്ന് മകൾ. പിതാവിന്റെ പേരും നമ്പറും കൊടുത്തത് അദ്ദേഹത്തെ കുടുക്കാന്‍ മനഃപൂര്‍വം ആരോ ചെയ്തതാണ് എന്നാണ് ആരോപണം. കലൂര്‍ സ്വദേശിയായ ജോസഫ് ജോണിന്റെ പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് പോലീസ് എത്തി കൈയക്ഷരം പരിശോധിക്കുകയും മറ്റ് വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.
പള്ളിയിലെ ഫാമിലി യൂണിറ്റിലെ തർക്കം
കത്തിലെ കൈയക്ഷരം തിരിച്ചറിയാം. ആരാണെന്നുള്ള കാര്യം പോലീസ് കണ്ടെത്തട്ടേയെന്നും മകള്‍ പറഞ്ഞു. ശസീനിയര് സിറ്റിസണ്‍ ആയ പിതാവിനെ കുടുക്കാനാണ് അദ്ദേഹത്തിന്റെ പേരും അഡ്രസും ഫോണ്‍ നമ്പറുമടക്കം കൊടുത്തിരിക്കുന്നതെന്നും മകള്‍ പറഞ്ഞു.
പള്ളിയിലെ ഫാമിലി യൂണിറ്റുമായി ബന്ധപ്പെട്ട് ഒരു കാറ്ററിങ് സ്ഥാപന ഉടമയുമായി തര്‍ക്കം ഉണ്ടായിരുന്നു. അയാളാണ് കത്തിന് പിന്നിലെന്ന് സംശയിക്കുന്നു. കഴിഞ്ഞ ആഴ്ച പിതാവുമായി ഇയാള്‍ പ്രശ്നമുണ്ടാക്കിയിരുന്നു. അന്ന് തനിക്ക് കാണിച്ചു തരാമെന്ന് അയാള്‍ പറഞ്ഞിരുന്നു. അതിന്റെ ബാക്കിയായിട്ടായിരിക്കും ഈ കത്തെഴുതി അങ്ങോട്ട് അയച്ചത്. പൊലീസിനോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ടെന്നും ജോസഫ് ജോണിന്റെ മകള്‍ പറഞ്ഞു.
അതേസമയം, പള്ളി കമ്മിറ്റിയിലെ തര്‍ക്കത്തിന്റെ പേരില്‍ ഇങ്ങനെയൊരു കത്ത് എഴുതിയിട്ടില്ലെന്ന് ആരോപണം ഉന്നയിക്കപ്പെട്ട മഞ്ചാടിക്കല്‍ സേവ്യര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ചെറിയ തര്‍ക്കങ്ങളൊക്കെ ഉണ്ടായിരുന്നു. അത് കഴിഞ്ഞിട്ട് രണ്ടാഴ്ചയോളമായി. ഇത്രയും ചെറിയ തര്‍ക്കത്തിന് ഇങ്ങനെയൊക്കെ ചെയ്യേണ്ട കാര്യമില്ലെന്നും സേവ്യര്‍ പറഞ്ഞു.


