ജഡ്ജിയ്ക്ക് കൈക്കൂലി നൽകാൻ എന്ന പേരിൽ പണം വാങ്ങിയെന്ന സംഭവത്തിൽ അന്വേഷണം നേരിടുന്ന അഡ്വ. സൈബി ജോസ് ഹാജരായ രണ്ട് കേസുകളിൽ നടപടിയുമായി ഹൈക്കോടതി. സൈബി ഹാജരായ രണ്ട് കേസുകളിൽ പ്രതികൾക്ക് ജാമ്യം നൽകിയ ഉത്തരവ് ജസ്റ്റിസ് സിയാദ് റഹ്മാൻ തിരിച്ചു വിളിച്ചു.
ഇരയുടെ ഭാഗം കേൾക്കാതെ പ്രതികൾക്ക് ജാമ്യം നൽകിയതിൽ വീഴ്ച പറ്റിയെന്നു വിലയിരുത്തിയാണ് നടപടി. നോട്ടീസ് ലഭിച്ചിട്ടും ഇര ഹാജരായില്ലെന്ന് കോടതിയെ ധരിപ്പിച്ചാണ് കേസിൽ പ്രതികൾക്ക് അനുകൂലമായി ഉത്തരവ് സമ്പാദിച്ചത് എന്ന് കണ്ടെത്തുകയും ചെയ്തു.
അനുകൂല വിധി വാങ്ങി നൽകാമെന്ന് ധരിപ്പിച്ച് ജസ്റ്റിസ് സിയാദ് റഹ്മാൻ അടക്കം 3 ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് സൈബി ജോസിന് തിരിച്ചടിയായി ഹൈക്കോടതിയുടെ അസാധാരണ നടപടി. സൈബി ജോസ് ഹാജരായ രണ്ട് കേസുകളിൽ പത്ത് പ്രതികൾക്ക് ജാമ്യം അനുവദിച്ച രണ്ട് ഉത്തരവുകൾ ജസ്റ്റിസ് സിയാദ് റഹ്മാൻ തിരിച്ചു വിളിച്ചത്. ഇരകളായ തങ്ങളുടെ വാദം കേൾക്കാതെയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചതെന്നും നോട്ടീസ് നൽകാതെയാണ് വാദം പൂർത്തിയാക്കിയതെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. റാന്നി പൊലീസ് പട്ടികജായി പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരം എടുത്ത കേസിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചത് സംശയാസ്പദമാണെന്നും ഹർജിക്കാരായ ബാബു , മോഹനൻ എന്നിവർ കോടതിയെ അറിയിച്ചു.
പ്രതികൾക്ക് വേണ്ടി സൈബി ജോസ് കിടങ്ങൂർ ആയിരുന്നു അന്ന് ഹാജരായതെന്നും നോട്ടീസ് ലഭിക്കാത്തതിൽ സംശയമുണ്ടെന്നും ഹർജിക്കാർ കോടതി അറിയിച്ചു. തുടർന്നാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ 2022 ഏപ്രിൽ 29 ന് താൻ പുറപ്പെടുവിച്ച രണ്ട് ഉത്തരവ് പുനപരിശോധിച്ചത്. വാദി ഭാഗത്തിന് നോട്ടീസ് നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. റാന്നി എസ് എച്ച് ഒ യ്ക്ക് ആയിരുന്നു നിർദ്ദേശം. എന്നാൽ കേസ് പരിഗണിച്ചപ്പോൾ ഇരയുടെ വാദത്തിനായി അഭിഭാഷകർ ഉണ്ടായിരുന്നില്ല. കോടതി ഇക്കാര്യം ആരാഞ്ഞപ്പോൾ നോട്ടീസ് നൽകിയിരുന്നെന്നായിരുന്നു പ്രോസിക്യൂഷൻ മറുപടി. എന്നാൽ നോട്ടീസ് നൽകിയിരുന്നില്ല എന്ന് കോടതിക്ക് ബോധ്യമായി. തുടർന്നാണ് സിആർപിസി 482 പ്രകാരം മുൻ ഉത്തരവ് തിരിച്ചു വിളിക്കുന്നതായി ജസ്റ്റിസ് സിയാദ് റഹ്മാൻ അറിയിച്ചത്.


