പുതിയ രാഷ്ട്രീയത്തെ ഉൾക്കൊണ്ട് മുന്നേറാൻ കോൺഗ്രസ് തീരുമാനം. അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടത്തുമെന്ന് കോണ്‍ഗ്രസ് പ്ലീനറി സമ്മേളന പ്രമേയം പറയുന്നു. പിന്നാക്ക വിഭാഗങ്ങളുടെ താത്പര്യവും പ്രാതിനിധ്യവും സംരക്ഷിക്കും. ഒബിസി ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം സ്ഥാപിക്കും. വനിത കമ്മീഷന് ഭരണഘടന പദവി നല്‍കുമെന്നും പ്രമേയത്തിലൂടെ വ്യക്തമാക്കി. ദുര്‍ബലരുടെ അന്തസ് സംരക്ഷിക്കാന്‍ ‘രോഹിത് വെമുല നിയമം’ പ്രാവര്‍ത്തികമാക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിലാണ് കോണ്‍ഗ്രസ് പ്രമേയം അവതരിപ്പിച്ചത്.
താഴേത്തട്ട് മുതൽ പ്രസ്ഥാനം ശക്തിപ്പെടണമെന്ന് പ്രിയങ്ക ഗാന്ധി സമ്മേളനത്തില്‍ പറഞ്ഞു. പ്രവർത്തകർ ഗ്രാമങ്ങളിലേക്ക് പോകണം. ഭാരത് ജോഡോ യാത്രയുടെ വികാരം പ്രവർത്തകർക്ക് ഊർജ്ജമാകണം. വലിയ ഉത്തരവാദിത്തമാണ് ഓരോ പ്രവർത്തകനുമുള്ളത്. പ്ലീനറി സമ്മേളനത്തിലെ ചർച്ചകൾ പൊതുജനങ്ങളിലേക്കെത്തണം. ഈ ചർച്ചകൾ ഇവിടെ അവസാനിക്കരുത് പ്രിയങ്ക ഗാന്ധി പറഞ്ഞു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി എത്തിയ പതിനയ്യായിരത്തോളം കോൺഗ്രസ് നേതാക്കളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. താഴേതട്ടിൽ പാർട്ടി ദുർബലമെന്നാണ് സംഘടന ജനറൽ സെക്രട്ടറിയുടെ റിപ്പോർട്ട്. സംസ്ഥാന ഘടകങ്ങളിലെ ഭിന്നത പാർട്ടിയുടെ വളർച്ചക്ക് തടസമാകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര നേതൃത്വത്തിൻ്റെ പ്രചാരണ നിർദ്ദേശങ്ങൾ കൃത്യമായി നടപ്പാകുന്നില്ലെന്നും വിമർശനം. പാർട്ടിയുടെ മുൻപിലുള്ള വഴികൾ എളുപ്പമുള്ളതല്ലെന്ന് സോണിയ ഗാന്ധിയും പറഞ്ഞു.


