രാജ്യത്ത് ആദ്യമായി ഡിജിറ്റല്‍ കറന്‍സി/ഇലക്ട്രോണിക്സ് രൂപയുടെ ചില്ലറ ഇടപാട് തുടങ്ങി. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്‌സി ഫെസ്റ്റ് ബാങ്ക് എന്നിവയുടെ നേതൃത്വത്തില്‍ മുംബൈ, ഡല്‍ഹി, ബെംഗളുരു, ഭുവനേശ്വര്‍ എന്നീ നാല് നഗരങ്ങളിലെ തിരഞ്ഞെടുത്ത സംഘങ്ങള്‍ക്കിടയിലാണ് ഇടപാട് നടത്തുന്നത്.
പരീക്ഷണാടിസ്ഥാനത്തിലുള്ള ഇടപാടിനായി നാല് ബാങ്കുകള്‍ക്കും 1.71 കോടി രൂപ റിസര്‍വ് ബാങ്ക് അനുവദിച്ചു. ഉപഭോക്താക്കള്‍ തമ്മിലുള്ള ഇടപാടുകള്‍ നടത്തിതുടങ്ങി. തെരുവ് കച്ചവടക്കാര്‍ മുതല്‍ വന്‍കിട വ്യാപാരികള്‍വരെ ഇതുവഴി ഇടപാടിന് അർഹമാണ്.
50,000 കച്ചവടക്കാരെയും ഉപഭോക്താക്കളെയും ദിവസങ്ങള്‍ക്കുള്ളില്‍ ഇടപാടുകളില്‍ ഉള്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. രണ്ടാംഘട്ടമായി രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍ നാലു ബാങ്കുകളെക്കൂടി ഉള്‍പ്പെടുത്തും. ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് ചേരുക. അതോടൊപ്പം അഹമ്മദാബാദ്, ഗാംങ്‌ടോക്ക്, ഗുവാഹട്ടി, ഹൈദരാബാദ്, ഇന്‍ഡോര്‍, കൊച്ചി, ലക്‌നൗ, പട്‌ന, ഷിംല എന്നിവിടങ്ങളിലേയ്ക്കും ഇടപാട് വ്യാപിപ്പിക്കും. പൊതുമേഖല ബാങ്കുകളിൽ എസ് ബി ഐക്ക് മാത്രമാണ് ആദ്യഘട്ടം അവസരം നൽകിയത്.
ബാങ്കുകള്‍ ഇതിനായി തയ്യാറാക്കിയ വാലറ്റ് ആപ്പ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യുകയാണ് ആദ്യംവേണ്ടത്. കറന്‍സി ഡിജിറ്റലായി നല്‍കി ബാങ്കുകളില്‍നിന്ന് ഡിജറ്റല്‍ രൂപ സമാഹരിക്കാന്‍ കഴിയും. വ്യക്തികള്‍ക്കോ കച്ചവടക്കാര്‍ക്കോ ഇത്തരം ഡിജിറ്റല്‍ രൂപ കൈമാറുകയുംചെയ്യാം. ക്യൂആര്‍ കോഡ് വഴിയാണ് പണംകൈമാറാന്‍ കഴിയുക.
ഓൺലൈൻ ഇടപാടുകളുടെ മറ്റൊരു രൂപമായിരിക്കും ഇത്. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി CBDC നിലവിലുള്ള UPI സമ്പ്രദായത്തിന് ഒപ്പം ഒരു വ്യത്യസ്ത ടോക്കണൈസ്ഡ് പേയ്മെൻ്റ് സിസ്റ്റമായാവും പ്രവർത്തിക്കുക.



