താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗത തടസമുണ്ടായി. ലക്കിടിയിലുള്ള ചുരം കവാടത്തിന് സമീപമാണ് മണ്ണിടിച്ചലുണ്ടായത്. വലിയ കല്ലുകളും, മണ്ണും, മരങ്ങളും ദേശീയപാതയിലേക്ക് ഒലിച്ചിറങ്ങി. മണ്ണിടിച്ചിൽ ഉണ്ടായ സമയം മുതൽ കുറച്ച് നേരം ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. വൈത്തിരി പൊലീസും അഗ്നിശമന സേനയും ചുരം സംരക്ഷണ സമിതിയും ചേര്‍ന്ന് ട്രാഫിക് സൌകര്യം പുനസ്ഥാപിച്ചു.
മണ്ണിടിച്ചിലുണ്ടായ സമയത്ത് പ്രേദശത്ത് വാഹനങ്ങള്‍ കടന്നുപോകാത്തതിനാല്‍ വലിയ അപകടം ഒഴിവായി. ജെസിബി ഉപയോഗിച്ച് മണ്ണും കല്ലും ദേശീയ പാതയുടെ അരുകിലേക്ക് നീക്കാൻ തുടങ്ങിയതോടെ വൺവേയായി ആദ്യഘട്ടം ഗതാഗതം പുനഃസ്ഥാപിച്ചു.
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടേക്കുമെന്നും ഇതിന്റെ ഫലമായി സംസ്ഥാനത്ത് കനത്ത മഴ തുടര്‍ന്നേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇന്ന് 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഉണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. കാസര്‍കോട് ഒഴികെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
അടുത്ത മണിക്കൂറുകളിലും രാത്രിയിലും മലയോര മേഖലകളിൽ അടക്കം മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്. തുലാവര്‍ഷത്തിന് മുന്നോടിയായുള്ള ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ആൻഡമാൻ കടലിന് മുകളിൽ നിലനിൽക്കുന്ന ചക്രവാതചുഴി അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറും. ശനിയാഴ്ച്ചയോടെ ഇത് അതിതീവ്ര ന്യൂനമർദ്ദം ആയി മാറുമെന്നും പിന്നീട് ശക്തി പ്രാപിച്ച് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലികാറ്റായി മാറാൻ സാധ്യത ഉണ്ടെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇതിന്റെ സ്വാധീനഫലമായി അടുത്ത ദിവസങ്ങളിലും കേരളത്തിൽ മഴ തുടരും.


