തുർക്കി സിറിയ ഭൂചലനത്തിൽ 19,300 ൽ അധികം പേരുടെ മരണം സ്ഥിരീകരിച്ചു. ഭക്ഷണവും മരുന്നും ലഭിക്കാതെയും അതി ശൈത്യത്തിലും ജനങ്ങൾ നരകിക്കുകയാണ്. രക്ഷാ പ്രവർത്തനം ഇനിയും ഊർജിതമായില്ല. കടുത്ത കാലാവസ്ഥ വെല്ലുവിളിയാണ്. ഏകോപനത്തിൽ വീഴ്ച പറ്റിയെന്ന് പ്രസിഡന്റ് തയ്യിബ് എർദോഗൻ സമ്മതിച്ചു.
തുർക്കിയിലെ ഭൂകമ്പത്തിൽ ഇടിഞ്ഞുവീണ ആറായിരത്തിലധികം കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്ന ആയിരങ്ങൾ പ്രതീക്ഷ കൈ വിടേണ്ട അവസ്ഥയിലാണ്. ഇത് ജീവനും മരണത്തിനും ഇടയിലുള്ള അവസാന മണിക്കൂറുകളാണ്. 72 മണിക്കൂറിൽ അധികമായി. അവർ ജീവൻ മരണ പോരാട്ടത്തിൽ രാക്ഷാ പ്രവർത്തകരെ കാത്തിരുന്നു. പ്രതീക്ഷയുടെ ഇടവേള പിന്നിട്ടതോടെ ജീവനോടെ ഇനിയും ആളുകളെ രക്ഷപ്പെടുത്താം എന്ന പ്രതീക്ഷയും മങ്ങുകയാണ്.
അപ്രതീക്ഷിതമായെത്തിയ ഭൂകമ്പം നാട്ടിലെ സംവിധാനങ്ങൾ പൂർണമായും തച്ചു തരിപ്പണമാക്കിയത് രക്ഷാപ്രവർത്തനത്തെ വല്ലാതെ പിന്നോട്ടടിപ്പിക്കുകയാണ്. ഭൂകമ്പത്തിൽ ഇന്ധനവിതരണം നിലച്ചു. പ്രകൃതി വാതക പൈപ്പ് ലൈനുകൾ അടച്ചു. റോഡുകൾ പൊട്ടിപൊളിഞ്ഞതോടെ ക്രെയ്നും വലിയ വാഹനങ്ങൾക്കും പലയിടത്തേക്കും എത്താനാകുന്നില്ല.
കലാവസ്ഥയും ചതിച്ചു
അടുത്ത ഒരാഴ്ച താപനില പൂജ്യം ഡിഗ്രിക്ക് താഴേക്ക് പോകുമെന്നും മുന്നറിയിപ്പുണ്ട്. ദുരിതമേഖലയിൽ തുടർ ഭൂചലന മുന്നറിയിപ്പുകൾ നിലനിൽക്കെ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തയ്യാറാക്കേണ്ടി വരുമെന്നതും വലിയ വെല്ലുവിളിയാണ്. ടർക്കിഷ് ദുരിതാശ്വാസ അതോറിറ്റി പുറത്തുവിട്ട പട്ടിക പ്രകാരം കാഹ്രാമാൻമറാസ്, ഗാസിയന്റപ്, സൻലിർഫാ, അദാനാ, അദിയാമാൻ എന്നിങ്ങനെ പത്തിലധിം പ്രവിശ്യകളിലാണ് തുടർ ഭൂചലസാധ്യത. ചികിത്സയോ ഭക്ഷണമോ, തണുപ്പിൽ നിന്ന് രക്ഷയോ കിട്ടാത്തത് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
ആഭ്യന്തരയുദ്ധം ഗതാഗതം നിശ്ചലമാക്കിയ സിറിയയിലേക്ക് രക്ഷാപ്രവർത്തകർക്കോ, ആവശ്യവസ്തുക്കൾക്കോ എത്തിപ്പെടാൻ പോലും പ്രയാസമാണ്. ആദ്യ യുഎൻ സഹായം, ഏറെ വൈകി ഇന്ന് മാത്രമാണ് സിറിയയിൽ എത്തിച്ചേർന്നിട്ടുള്ളത്. കൃത്യമായ തുടർ പരിചരണങ്ങൾ നൽകിയില്ല എങ്കിൽ രക്ഷപ്പെടുത്തിയവരിൽ പലരും മരണത്തെ അതിജീവിക്കില്ല, മരണ സംഖ്യ ഇനിയും ഏറെ വർധിച്ചേക്കും എന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അതൊഴിവാക്കാൻ ലോകമെമ്പാടും നിന്ന് രക്ഷാ സംവിധാനങ്ങളും, വളണ്ടിയർമാരും തുർക്കിയിലേക്കും സിറിയയിലേക്കും പ്രവഹിക്കുകയാണ്. പക്ഷെ വഴികൾ പോലും അടഞ്ഞിരിക്കയാണ്.



