ത്രിപുരയില്‍ ബിജെപിയുടെ പിടിച്ചടക്കൽ തന്ത്രങ്ങൾ പിഴച്ച് ഇടത് കോണ്‍ഗ്രസ് സഖ്യം 23 സീറ്റില്‍ മുന്നേറുന്നു. ബിജെപി സഖ്യം 24 സീറ്റില്‍ ലീഡ് ചെയ്യുന്നു. എന്നാൽ ഗോത്രപാര്‍ട്ടി തിപ്ര മോതയാവും നിര്‍ണായകമാവുക. 12 സീറ്റില്‍ മുന്നിലാണ് തിപ്ര മോത.
60 നിയമസഭാ സീറ്റുകളാണുള്ളത്. ബിജെപി, സിപിഎം-കോണ്‍ഗ്രസ്, തിപ്ര മോത്ത പാര്‍ട്ടി എന്നിവർ തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് ത്രിപുര സാക്ഷ്യം വഹിക്കുന്നത്. കാല്‍നൂറ്റാണ്ടു നീണ്ട സിപിഎം ഭരണം അവസാനിപ്പിച്ച് 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, 60 നിയമസഭാ സീറ്റുകളില്‍ 36 സീറ്റില്‍ വിജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. എന്നാൽ അവരുടെ തുടർ പ്രതീക്ഷകളെ ഗോത്ര വീര്യം തളർത്തി.
2021 ഏപ്രിലിലെ ത്രിപുര ട്രൈബല്‍ ഏരിയ ഡിസ്ട്രിക്ട് ഓട്ടോണമസ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ തിപ്ര മോത്ത പാര്‍ട്ടി സിപിഎമ്മിനെയും ബിജെപിയെയും നിലംപരിശാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കുന്ന തിപ്ര മോത്ത പാര്‍ട്ടി 42 സീറ്റിലാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. ബിജെപി 55 സീറ്റിലും സഖ്യകക്ഷിയായ ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) 6 സീറ്റിലും മത്സരിക്കുന്നു.
25 വര്‍ഷം തുടര്‍ഭരണത്തിനൊടുവില്‍ കഴിഞ്ഞ തവണ സി.പി.എമ്മിനെ നിലംപരിശാക്കി ബി.ജെ.പി. ഭരണം പിടിക്കുകയായിരുന്നു. 2013 ല്‍ ഒരു എം.എല്‍.എ പോലുമില്ലാതിരുന്ന ബിജെപി 2018-ല്‍ 36 സീറ്റുകള്‍ ഒറ്റയ്ക്ക് നേടിയായിരുന്ന സര്‍ക്കാരുണ്ടാക്കിയത്. ഗോത്ര പാര്‍ട്ടിയായ ഐ.പി.എഫ്.ടി. കൂടി ചേര്‍ന്നതോടെ 44 എം.എല്‍.എമാര്‍ സഖ്യത്തിലുണ്ടായിരുന്നു. തുടര്‍ഭരണം ആഗ്രഹിച്ച ബി.ജെ.പി. പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയെ മാറ്റി പരീക്ഷിക്കുന്ന സാഹചര്യം പോലും സംസ്ഥാനത്തുണ്ടായിരുന്നു.
2018-ല്‍ സംസ്ഥാനത്തെ ആദ്യ ബി.ജെ.പി. മുഖ്യമന്ത്രിയായി അധികാരമേറ്റ ബിപ്ലബ് ദേബ് കുമാറിനെ മാറ്റി ദന്തരോഗവിദഗ്ധന് കൂടിയായ മണിക് സാഹയെ മുന്‍നിര്‍ത്തിയാണ് അവസാനത്തെ ഒരു വര്‍ഷം സര്‍ക്കാരിനെ മുന്നോട്ട് കൊണ്ടുപോയതും തിരഞ്ഞെടുപ്പിനെ നേരിട്ടതും.


