ത്രിപുരയിൽ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ സിപിഐഎം ഓഫീസുകൾക്കും പ്രവർത്തകരുടെ വീടുകൾക്കും നേരെ ബിജെപിയുടെ വ്യാപക ആക്രമണം. ബലോണിയയിൽ സിപിഐഎം പ്രവർത്തകന്റെ വീട് ജെസിബി ഉപയോഗിച്ചു തകർത്തു. ടെലിയമുറയിൽ സിപിഐഎം ജില്ലാ കമ്മറ്റി ഓഫീസിന് നേരെയും വലിയ ആക്രമണമുണ്ടായിട്ടുണ്ടെന്നാണ് വിവരം. ഖേയർപൂരിൽ സിപിഐഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെ വ്യാപക ആക്രമണം ഉണ്ടായതായി പാർട്ടി പ്രവർത്തകരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പണത്തിന്റെ സ്വാധീനം ഉപയോഗിച്ചാണ് ബിജെപി ത്രിപുര തെരഞ്ഞടുപ്പിൽ വിജയം നിലനിർത്തിയതെന്ന് ആരോപിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ രംഗത്തെത്തിയിരുന്നു. അക്രമ രാഷ്ട്രീയമാണ് ബിജെപി മുന്നിട്ട് വെച്ചത്. നേരിയ വിജയം മാത്രമാണ് ബിജെപിക്ക് ഉണ്ടായത്. കഴിഞ്ഞ വർഷത്തേക്കാൾ അവർക്ക് സീറ്റുകൾ കുറവാണ് എന്നും സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു.
അക്രമത്തിൽ പ്രവർത്തകർ മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതോടെ തെരഞ്ഞെടുപ്പിന് മൂന്ന് മാസം ബാക്കി നിൽക്കുമ്പോൾ പോലും തങ്ങൾക്ക് പ്രചാരണം നടത്താൻ സാധിച്ചില്ല. എന്നിട്ടും ഇവയെല്ലാം അതിജീവിച്ചു പാർട്ടിയുടെ കൂടെ നിന്ന എല്ലാവർക്കും നന്ദി അറിയിക്കുകയാണെന്നും യെച്ചൂരി വ്യക്തമാക്കി.


