ബി.ബി.സിയുടെ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററിക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. അഭിപ്രായ സ്വാതന്ത്രത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും എതിരായ നിരന്ത ഇടപെടലുകൾ നടക്കുന്ന സാഹചര്യത്തിൽ മഹുവ മൊയ്ത്രയും അഡ്വ പ്രശാന്ത് ഭൂഷണുമാണ് കോടതിയെ സമീപിച്ചത്.
ഡോക്യുമെന്ററിയുടെ ലിങ്ക് പങ്കുവെക്കുന്ന ടീറ്റുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് പുറപ്പെടുവിച്ച ഉത്തരവിൻ്റെ ആധികാരികമായ രേഖ ഹാജരാക്കാന്‍ കോടതി കേന്ദ്രത്തോടു നിര്‍ദേശിച്ചു.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. മറുപടി സമര്‍പ്പിക്കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ചത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. വിഷയം ഏപ്രില്‍ മാസത്തില്‍ പരിഗണിക്കാനായി കോടതി ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ഡോക്യുമെന്ററി ലിങ്കുകള്‍ പങ്കുവെക്കുന്നത് വിലക്കിയ കേന്ദ്ര നടപടിയ്ക്കെതിരേ രണ്ടു ഹര്‍ജികളാണ് കോടതിക്ക് മുന്‍പാകെ എത്തിയത്. ഇതില്‍ ഒന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവാ മോയിത്രയും അഭിഭാഷകന് പ്രശാന്ത് ഭൂഷണും സംയുക്തമായി സമര്‍പ്പിച്ചതാണ്. മറ്റൊന്ന് അഭിഭാഷകന് എം.എല്‍. ശര്‍മയുടേതാണ്.
ബി.ബി.സി. ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ പരാമര്‍ശിക്കുന്ന യുട്യൂബ് വീഡിയോകളും ട്വിറ്റര്‍ പോസ്റ്റുകളും ബ്ലോക്ക് ചെയ്യാന്‍ ജനുവരി 21-ന് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. രണ്ടു ഡോക്യുമെൻ്ററികളും ഗുജറാത്ത് കലാപത്തിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയുടെ പങ്ക് വെളിപ്പെടുത്തുന്ന വിവരങ്ങൾ ഉൾക്കൊള്ളുന്നവയാണ്.


