ദീപാവലി ദിവസം കോയമ്പത്തൂരിലുണ്ടായ സ്ഫോടനത്തിന് പിന്നില്‍ കൂടൂതല്‍പേര്‍ക്ക് പങ്കുണ്ടെന്ന് സംശയം. ഉക്കടത്ത് കാറിലുണ്ടായ സ്ഫോടനത്തിൽ തകർന്ന കാറിനകത്ത് മരിച്ചയാളുടെ വീട് പൊലീസ് പരിശോധിച്ചു. ചില നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. നാലുപേര്‍ എന്തോ പൊതിഞ്ഞനിലയില്‍ കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.സ്ഫോടനത്തില്‍ മരിച്ച ജമീഷ മുബീന്റെ വീടിന് സമീപത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പോലീസ് ശേഖരിച്ചത്.
ഒരാൾ കസ്റ്റഡിയിൽ,
സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തതിന് പിന്നാലെ ഈ ദൃശ്യങ്ങളിലുള്ള ഒരാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഞായറാഴ്ച പുലര്‍ച്ചെ ഉക്കടം കോട്ടൈ ഈശ്വരന് ക്ഷേത്രത്തിന് സമീപമാണ് സ്ഫോടനം നടന്നത്. കാറിലുണ്ടായിരുന്ന രണ്ട് സിലിണ്ടറുകളില്‍ ഒന്നാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ കാര്‍ രണ്ടായി പിളരുകയും പൂര്‍ണമായി കത്തിനശിക്കുകയും ചെയ്തു. ഇതാണ് സംശയം ബലപ്പെടുത്തിയത്.
രണ്ട് ഗ്യാസ് സിലിണ്ടറുകളും തുറന്നിട്ടാണ് ജമീഷ മുബീന് ക്ഷേത്രത്തിന് സമീപത്തേക്ക് കാറോടിച്ച് എത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇതിലൊന്നാണ് പൊട്ടിത്തെറിച്ചത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്ഫോടക വസ്തു നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെടുത്തതായി വാർത്തയുണ്ട്. പൊട്ടാസ്യം നൈട്രേറ്റ്, അലുമിനിയം പൗഡര്‍, സള്‍ഫര്‍ തുടങ്ങിയവയാണ് കണ്ടെടുത്തത്. സ്ഫോടനത്തില്‍ തകര്‍ന്ന കാറില്‍ ഫൊറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ ആണികളും മാര്‍ബിള്‍ കഷണങ്ങളും കണ്ടെത്തിയിട്ടുമുണ്ട്.
എന്‍ജിനീയറിങ് ബിരുദധാരിയായ ജമീഷ മുബീന് ഐ.എസ്. ബന്ധമുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് 2019-ല്‍ എന്‍.ഐ.എ. ചോദ്യംചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരേ നേരത്തെ കേസൊന്നും നിലവിലില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണത്തിനായി പോലീസിന്റെ ആറ് സംഘങ്ങളും രൂപവത്കരിച്ചിട്ടുണ്ട്.


