മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് വകമാറ്റൽ കേസിൽ ലോകായുക്ത ഭിന്നവിധി പുറപ്പെടുവിച്ചതിലെ അവ്യക്തതത മുൻനിർത്തി പരാതിക്കാരൻ ഹൈക്കോടതിയിലേക്ക്. എന്ത് കൊണ്ടാണ് ഭിന്നാഭിപ്രായം ഉണ്ടായതെന്നും ആർക്കാണ് ഭിന്നാഭിപ്രായമെന്നും ലോകായുക്ത ഉത്തരവിൽ വ്യക്തമാക്കുന്നില്ലെന്ന് കാണിച്ച് വ്യക്തത ആവശ്യപ്പെട്ട് റിട്ട് ഹർജി നൽകാനാണ് പരാതി ഉന്നയിച്ച ആർഎസ് ശശി കുമാറിന്റെ തീരുമാനം.
ഭിന്നവിധി നിയമ-രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ച ഉയർത്തിയതിന് പിന്നാലെയാണ് നീക്കം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും തുക അനുവദിച്ച കാബിനറ്റ് തീരുമാനം ലോകായുക്ത നിയമപ്രകാരം പരിശോധിക്കാമോ എന്നതിലാണ് ലോകായുക്ത ഡിവിഷൻ ബെഞ്ചിൽ സംശയം നിലനിന്നത്.
പക്ഷെ സംഭവത്തിൽ ലോകായുക്തക്കും ഉപലോകായുക്തക്കുമുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ എന്തെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നില്ല. എന്ത് കൊണ്ടാണ് ഭിന്നാഭിപ്രായമെന്നും പറയുന്നില്ല. ഈ കാര്യങ്ങൾ ഉന്നയിച്ച് തുടർ നിയമനടപടിക്കാണ് പരാതിക്കാരൻ ആർഎസ് ശശികുമാർ ഒരുങ്ങുന്നത്. നിയമ രാഷ്ട്രീയ രംഗങ്ങളിൽ ചർച്ചയ്ക്ക് പിന്നാലെയാണ് റിട്ട് ഹർജി നൽകാനുള്ള തീരുമാനം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിലാണ് ഹർജി നൽകുക.


