സെര്‍ച്ച് കമ്മിറ്റിയില്ലാതെ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി തന്നെ നിയമിച്ചതിന് വിശദീകരണം നൽകേണ്ടത് ആരാണ്. അത് താന്തന്നെയല്ലെന്നും നിയമിച്ചവരാണ് കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കേണ്ടതെന്നും കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന്.
‘ഞാന്‍ പറഞ്ഞിട്ടല്ല എനിക്ക് ജോലി തന്നത്. നിയമനം നടത്തുമ്പോള്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ല. ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന് എന്ത് മറുപടിയാണ് നല്‍കേണ്ടത്’ – ഗോപിനാഥ് രവീന്ദ്രന് ചോദിച്ചു. കണ്ണൂരില്‍ മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിക്കയായിരുന്നു ആദ്ദേഹം.
സെര്‍ച്ച് കമ്മിറ്റിയില്ലാതെ തന്നെയാണ് മുമ്പും നിയമനങ്ങൾ നടന്നത്. മുന്‍ സര്‍ക്കാരിൻ്റെ കാലത്തും അതെ. തുടര്‍ന്ന് പോരുക മാത്രമാണ് ഇവിടെയും ചെയ്തതെന്നാണ് കരുതുന്നതെന്നും വി.സി പറഞ്ഞു. സാങ്കേതിക സര്‍വകലാശാലയുമായി ബന്ധപ്പെട്ട് വന്ന സുപ്രീംകോടതി വിധി കണ്ണൂര്‍ സര്‍വകലാശാലയ്ക്കും ബാധകമാവും. കാരണം കാണിക്കല്‍ നോട്ടീസില്‍ മറുപടി കൊടുക്കാന്‍ അഞ്ചാം തീയതി അഞ്ചുമണിവരെ സമയമുണ്ട്. മറുപടി നല്‍കുമെന്നും വി.സി പറഞ്ഞു.
അവധിയിലാണ്, മാറ്റം വേണം
സര്‍വകലാശാലയില്‍ നിന്ന് ഇപ്പോള്‍ അവധിയിലാണ്. ഒരു മാറ്റം വേണം. പുറത്താക്കിയാല്‍ പോവും. ഉന്നത വിദ്യാഭ്യാസത്തില്‍ മാറ്റങ്ങള്‍ വരുമ്പോള്‍ അതിന്റെ തലവന്മാരെ മാറ്റുന്നത് വിദ്യാഭ്യാസത്തിന് വലിയ അടിയാണ്. നിയമപരമായ കാര്യങ്ങള്‍ അറിയില്ലെന്നും അതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പ്രതികരിക്കുന്നില്ലെന്നും ഗോപിനാഥ് രവീന്ദ്രന് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.


