പി.എസ്.സി പരീക്ഷാത്തട്ടിപ്പ് കേസിലെ കുറ്റപത്രം ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതി മടക്കി. തൊണ്ടിമുതലുമായി ബന്ധപ്പെട്ട് പൊലീസ് ഹാജരാക്കിയ രേഖകള്‍ വ്യക്തമല്ല എന്നാണ് കണ്ടെത്തല്‍.
അഞ്ച് എസ്എഫ്ഐ നേതാക്കള്‍ ഉള്‍പ്പെട്ട കേസിൽ നാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് പൊലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം ബുധാനാഴ്ചയും വ്യാഴാഴ്ചയുമായാണ് കോടതി പരിശോധിച്ചത്. തൊണ്ടിമുതലുമായി ബന്ധപ്പെട്ട രേഖകളില്‍ അവ്യക്തതയുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം. തുടര്‍ന്ന് കുറ്റപത്രം അപൂര്‍ണമാണെന്ന് കാട്ടി കുറ്റപത്രം അന്വേഷണസംഘത്തിന് മടക്കി അയച്ചു.
ഭരണപക്ഷ ഇടപെടലുകൾ കേസിൽ ആരോപിക്കപ്പെട്ടിരുന്നു. കുറ്റപത്രം വൈകിപ്പിച്ചത് തന്നെ കേസ് ദുർബലമാക്കാനുള്ള മനപൂർവ്വമായ ഇടപെടലിൻ്റെ ഭാഗമാണെന്നും വിമർശനമുണ്ടായി. കേസിലെ സുപ്രധാന തെളിവായ മൊബൈല്‍ഫോണടക്കമുള്ള തൊണ്ടിമുതലുകളേ പറ്റിയുള്ള രേഖകളിലെ അവ്യക്തത പ്രതികളെ രക്ഷപ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ് എന്ന് വിലയിരുത്തപ്പെടുന്നു. നേരത്തെ ചിലരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരേയും പ്രതിഷേധമുയര്‍ന്നിരുന്നു.
നാലു വര്‍ഷം മുമ്പാണ് പി.എസ്.സി ചോദ്യപേപ്പര്‍ തട്ടിപ്പു നടക്കുന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ഥികളായ അഞ്ച് എസ്.എഫ്.ഐ നേതാക്കളാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്. എസ്.എഫ്.ഐ. നേതാക്കളായിരുന്ന ശിവരഞ്ജിത്, നസീം, പ്രണവ് എന്നിവര്‍ തട്ടിപ്പിലൂടെ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചതോടെയാണ് പരീക്ഷാത്തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. ഇവര്‍ പരീക്ഷയെഴുതുകയും യഥാക്രമം ഒന്ന്, രണ്ട്, 28 റാങ്കുകള്‍ നേടുകയും ചെയ്തിരുന്നു.
. തിരുവനന്തപുരത്തും ആറ്റിങ്ങലുമായുള്ള മൂന്നു പരീക്ഷാകേന്ദ്രങ്ങളില്‍ ഇവരെഴുതിയ പരീക്ഷയില്‍ ഇവര്‍ക്ക് സഹായം ലഭിച്ചതായി അന്വേഷണസംഘം കണ്ടെത്തി. യൂണിവേഴ്സിറ്റി കോളേജിലെ പരീക്ഷാഹാളില്‍നിന്ന് ശിവരഞ്ജിത്തും മറ്റും ചോദ്യപ്പേപ്പര്‍ ഫോട്ടോയെടുത്ത് പോലീസുകാരനായ ഗോകുലിന് അയച്ചുനല്‍കി. ഗോകുലും സുഹൃത്തുക്കളായ സഫീറും പ്രവീണും ചേര്‍ന്ന് ഇവയുടെ ഉത്തരങ്ങള്‍ കണ്ടെത്തി സന്ദേശങ്ങളായി തിരിച്ചയച്ചു. പരീക്ഷാ ഹാളിലുണ്ടായിരുന്ന പ്രതികള്‍ ധരിച്ചിരുന്ന സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് ഈ ഉത്തരങ്ങള്‍ പകര്‍ത്തി എന്നായിരുന്നു കേസ്.


