കര്‍ണാടകയില്‍ ക്വാറി ബിസിനസില്‍ പങ്കാളിത്തം ഉറപ്പ് നൽകി പണം തട്ടിയെടുത്തതായുള്ള കേസില്‍ പി വി അന്‍വര്‍ എം എല്‍ എയ്ക്കെതിരേയുള്ള തെളിവുകള്‍ പരാതിക്കാരൻ ഇഡിക്ക് കൈമാറി. മലപ്പുറം സ്വദേശിയായ സലിം ആണ് നേരത്തെ തന്നെ പരാതിയുമായി രംഗത്തുള്ളത്. അമ്പത് ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു സലിമിന്റെ പരാതി. പത്ത് ലക്ഷം രൂപ അന്‍വര്‍ കൈപ്പറ്റിയതിന്റെ രേഖകളും നൽകി.
ബാങ്ക് വഴിയാണ് അന്‍വര്‍ പണം കൈപ്പറ്റിയതെന്നും 2012 ജനുവരി അഞ്ചിനാണ് ഇടപാട് നടന്നതെന്നും സലീം വ്യക്തമാക്കിയിരുന്നു. അഞ്ച് ലക്ഷത്തിന്റെ രണ്ട് ചെക്കുകളാണ്.
ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചിട്ടും പുരോഗതിയുണ്ടായില്ല. അന്വേഷണത്തില്‍ ബാഹ്യ ഇടപെടലുണ്ടായി എന്നായിരുന്നു സലീമിന്റെ ആരോപണം. തിങ്കളാഴ്ച രാവിലെ കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ സലീം കൊച്ചി ഇ.ഡി ഓഫീസിലെത്തി കൈമാറി.
അതേസമയം തനിക്ക് പാറമട ഇടപാടില്‍ ബന്ധമില്ലെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അന്‍വര്‍ വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ ഇതിലും കൂടുതല്‍ തെളിവുകള്‍ പുറത്തെത്തി.
പരാതിക്കാരാനായ സലിമും അന്‍വറും ചേര്‍ന്നെഴുതിയ കരാറും ഇതുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അയച്ച പരാതിയും സലീം കോടതിയില്‍ സമർപ്പിച്ചിരുന്നതാണ്.
ഐ പി സി 420-ാം വകുപ്പ് പ്രകാരമാണ് അന്‍വറിനെതിരെ പോലീസ് കേസ് എടുത്തിരുന്നത്.