ഭർത്താവ് സ്വന്തം വരുമാനത്താല്‍ സമ്പാദിക്കുന്ന വസ്തുവകകളില്‍ വീട്ടമ്മയ്ക്ക് തുല്യാവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി വിധി. കുടുംബത്തിനായി വീട്ടമ്മ നല്കുന്ന സംഭാവനകളെ വിലകുറച്ച് കാണാനാവില്ലെന്നും രണ്ടു പേരുടെയും അധ്വാനം തുല്യമെന്നും കോടതി അഭിപ്രായപ്പെട്ടു.
ഭർത്താവ് ധനസമ്പാദനം നടത്തുമ്പോഴും കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കിനടത്തി ഭര്‍ത്താവിന് വരുമാനമുണ്ടാക്കാനുള്ള സാഹചര്യം ഒരുക്കുന്നത് വീട്ടമ്മയാണ്. അതിനാല്‍ ഇരുവരുടേയും കൂട്ടുശ്രമത്തിന്റെ ഫലമായി സമ്പാദിക്കുന്നതെന്തിലും ഇരുവര്‍ക്കും തുല്യാവകാശമാണുള്ളതെന്നും ജസ്റ്റിസ് കൃഷ്ണന് രാമസ്വാമി ശ്രദ്ധേയമായ വിധിന്യാത്തിൽ ചൂണ്ടിക്കാട്ടി.
പുറത്ത് പോയി അധ്വാനിക്കുന്നത് ഭർത്താവ് തന്നെ ആയാലും…
സ്വത്തുക്കള്‍ വിട്ടുകിട്ടുന്നത് സംബന്ധിച്ച് ഭാര്യക്കെതിരെ നൽകിയ കേസില്‍ രണ്ടാമത്തെ അപ്പീലിന്മേലുള്ള വിധി പ്രസ്താവിക്കവെയാണ് കോടതിയുടെ നിരീക്ഷണം. “വസ്തുവകകള്‍ ഭര്‍ത്താവിന്റേയോ ഭാര്യയുടേയോ പേരില്‍ വാങ്ങാം, എന്നിരുന്നാലും രണ്ടുപേരുടേയും കൂട്ടായ പരിശ്രമത്തിലൂടെ സമ്പാദിച്ച പണം കൊണ്ട് വാങ്ങിയതായി കണക്കാക്കേണ്ടതാണ്”, ജ. കൃഷ്ണന് രാമസ്വാമി പറഞ്ഞു. കുടുംബമെന്ന വാഹനത്തിന്റെ ഇരുചക്രങ്ങളാണ് ഭാര്യാഭര്ത്താക്കന്മാർ. ജോലിക്ക് പോയി പണം സമ്പാദിക്കുന്ന ഭര്‍ത്താവും കുടുംബത്തേയും കുട്ടികളേയും പരിപാലിക്കുന്ന ഭാര്യയും കുടംബത്തിന്റെ ക്ഷേമത്തിനായാണ് പ്രവര്‍ത്തിക്കുന്നത്. ദിവസം മുഴുവനും വീട്ടമ്മ പണിയെടുക്കേണ്ടതുണ്ടെന്നും ഒരവധിദിനം പോലും അവള്‍ക്ക് ലഭിക്കുന്നില്ലെന്നും നിരീക്ഷിച്ച കോടതി അതിനാല്‍ ഇരുവരുടേയും കൂട്ടുശ്രമത്തിന്റെ ഫലമായി സമ്പാദിക്കുന്നതെന്തിലും ഇരുവര്‍ക്കും തുല്യാവകാശമാണുള്ളതെന്നും വ്യക്തമാക്കി.
ഭർത്താവ് പിരിഞ്ഞാലും മരിച്ചാലും അവകാശം
1965 ലാണ് ഹര്‍ജിക്കാരനും ഭാര്യയും വിവാഹിതരായത്. 1982 വരെ ഇന്ത്യയില്‍ ജോലി ചെയ്തിരുന്ന ഹര്ജിക്കാരന് 1983 മുതല്‍ 1994 വരെ ഗള്‍ഫിലാണ് ജോലി ചെയ്തിരുന്നത്. ഗല്ഫില് നിന്ന് മടങ്ങിയെത്തിയ ഹര്ജിക്കാരന് തന്റെ സമ്പാദ്യം കൊണ്ട് വാങ്ങിയ വസ്തുവകകള്‍ ഭാര്യ ബലമായി കൈക്കലാക്കിയിരിക്കുകയാണെന്നും അവര്‍ക്ക് വിവാഹേതരബന്ധമുണ്ടെന്നും ആരോപിച്ചാണ് കോടതിയെ സമീപിച്ചത്.
രണ്ടാമത്തെ അപ്പീല്‍ പരിഗണനയിലിരിക്കെ ഹര്ജിക്കാരന് മരിച്ചു. തുടര്‍ന്ന ഇദ്ദേഹത്തിന്റെ ആണ്മക്കള് അമ്മക്കെതിരെ കേസ് തുടര്‍ന്നു. ദമ്പതിമാര്‍ക്ക് രണ്ട് ആണ്മക്കളും ഒരു മകളുമാണുള്ളത്.


