പതിമൂന്ന് കിലോമീറ്ററോളം കാറിനടിയില്‍വലിച്ചിഴയ്ക്കപ്പെട്ട ഡല്‍ഹി സ്വദേശി അഞ്ജലി സിങ് ലൈംഗികാതിക്രമത്തിന് ഇരയായിട്ടില്ലെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൗലാന ആസാദ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സംഘമാണ് മൃതദേഹപരിശോധന നടത്തിയത്. റിപ്പോര്‍ട്ട് ചൊവ്വാഴ്ച പോലീസിന് കൈമാറി. യുവതിയുടെ സ്വാബ് സാംപിളുകളും ജീന്‍സിന്റെ കഷണങ്ങളും തുടര്‍പരിശോധനകള്‍ക്കായി സൂക്ഷിച്ചിരിക്കുകയാണ്.
യുവതി ലൈംഗികമായി ആക്രമിക്കപ്പെട്ടിട്ടുണ്ടാവാമെന്ന് അഞ്ജലിയുടെ അമ്മ ഉള്‍പ്പെടെ നിരവധി പേര് സംശയിച്ചിരുന്നു. തല, നട്ടെല്ല്, തുടയെല്ല്, കാലുകള്‍ എന്നിവടങ്ങളിലുണ്ടായ പരിക്കുകളില്‍ നിന്നുണ്ടായ രക്തസ്രാവമാണ് അഞ്ജലിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹനാപകടവും തുടര്‍ന്ന് റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ടതും സാരമായ പരിക്കുകള്‍ ഉണ്ടാക്കിയതായും യുവതി ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിട്ടില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അന്തിമ റിപ്പോര്‍ട്ട് അധികം വൈകാതെ ലഭിക്കുമെന്നും സ്പെഷ്യല്‍ കമ്മിഷണര്‍ സാഗര്‍ പ്രീത് ഹൂഡ മാധ്യമങ്ങളോട് പ്രതികരിച്ചു.
അഞ്ജലിയുടെ മരണത്തെ തുടര്‍ന്ന് അറസ്റ്റിലായ അഞ്ച് പ്രതികള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കല്‍, അശ്രദ്ധ മൂലം മരണത്തിനിടയാക്കല്‍ തുടങ്ങി വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
ഇരുപതുകാരിയായ അഞ്ജലി സുഹൃത്ത് നിധിയുമൊത്ത് ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കവെയാണ് പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറിടിക്കുകയും അഞ്ജലി കാറിന്റെ ആക്സിലില്‍ കുടുങ്ങുകയും ചെയ്തതെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ സുഹൃത്ത് പിന്നീട് ഭയന്ന് പിൻമാറുകയായിരുന്നു. പൊലീസ് അന്വേഷണത്തിലാണ് ഇവർ ഒന്നിച്ചായിരുന്നു എന്ന് കണ്ടെത്തിയത്.


