പോക്സോ കേസ് പ്രതിയെ പീഡിപ്പിച്ചതിന് സിഐക്കെതിരെ കേസ്. തിരുവനന്തപുരം അയിരൂര്‍ മുന്‍ സിഐ ജയ സിനിലിന് എതിരെയാണ് കേസ് എടുത്തത്. കേസില്‍ നിന്ന് ഒഴിവാക്കിത്തരാം എന്ന് വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. 27 കാരനായ പോക്സോ കേസ് പ്രതിയാണ് പ്രകൃതിവിരുദ്ധ പീഡന പരാതി നൽകിയത്.
നേരത്തെയും സമാനമായ സ്വഭാവ ദൂഷ്യം ആരോപിക്കപ്പെട്ട വ്യക്തിയാണ് സി ഐ. എന്നാൽ ഉന്നത് ബന്ധങ്ങളിലൂടെ ഊരിപ്പോരുകയായിരുന്നു പതിവ് എന്ന ആരോപണവും പൊലീസ് സേനയിൽ തന്നെ ഉയർന്നു.
അയിരൂര്‍ പോലീസ് സ്‌റ്റേഷന്‍ എസ്എച്ച് ഒ ആയിരുന്നു ജയ സനില്‍. ഇയാള്‍ നിലവില്‍ കൈക്കൂലിക്കേസില്‍ സസ്‌പെന്‍ഷനിലാണ്. കഴിഞ്ഞ ഒക്ടോബറിലാണ് പീഡന കേസിന് ആസ്പദമായ സംഭവങ്ങള്‍.
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട 17 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇപ്പോൾ ജയ സിനിലിനെതിരെ പരാതി നല്‍കിയത്. പെണ്‍കുട്ടി പീഡനത്തിനിരയായ കേസ് ജയ സനിലിന്റെ പക്കലാണ് എത്തിയത്. അന്ന് ഗള്‍ഫിലായിരുന്ന പ്രതിയേ ജയ സിനില്‍ കേസിന്റെ കാര്യത്തിനായി നാട്ടില്‍ വിളിച്ചുവരുത്തുകയായിരുന്നു.
പ്രതിയേയും സഹോദരനേയും ഓഫീസിലേക്ക് വിളിച്ചുവരുത്തി. കേസില്‍ നിന്ന് ഒഴിവാക്കാമെന്നും എന്നാല്‍ തന്റെ ചില താല്‍പര്യങ്ങള്‍ പരിഗണിക്കണം എന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രതിയെ സിഐ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിലേക്ക് വിളിച്ച് വരുത്തി. അവിടെവെച്ച് പ്രകൃതി വിരുദ്ധ പീഡനം നടത്തിയെന്നുമാണ് കേസ്. ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് സഹോദരനെ വിളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇത് കൂടാതെ കേസ് ഒഴിവാക്കുന്നതിനായി 50,000 രൂപ ജയ സനില്‍ പ്രതിയില്‍ നിന്ന് തട്ടിയെന്നും എഫ്‌ഐആറിലുണ്ട്.
എന്നാല്‍ വാക്ക് നല്‍കിയ പോലെ സിഐ പോക്‌സോ കേസ് പിന്‍വലിച്ചില്ല. പകരം യുവാവിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത് ജയിലലടച്ചു. മൂന്നാമത്തെ ദിവസം പോക്‌സോ കേസില്‍ ചാര്‍ജ് ഷീറ്റ് ചെയ്യുകയും ചെയ്തു.
പോക്‌സോ കേസിൽ അകപ്പെട്ട വ്യക്തി പീഡനത്തിന് ഇരയായ വിവരം തന്റെ ഭാര്യയോടും ബന്ധുക്കളോടും പറഞ്ഞിരുന്നു. പിന്നീട് ജാമ്യം പരിഗണിക്കുന്നതിനിടയില്‍ കോടതിയിലും ഇക്കാര്യം അറിയിച്ചു. ജാമ്യം കിട്ടിയ തിങ്കളാഴ്ച ഇയാള്‍ അയിരൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
സിഐക്കെതിരെ മുമ്പും സമാനമായ പരാതി ഉയര്‍ന്നിട്ടുണ്ടെന്നാണ് മറ്റ് ഉദ്യോഗസ്ഥരില്‍ നിന്നുള്ള വിവരം. എന്നാല്‍ ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് അതില്‍ നിന്നെല്ലാം രക്ഷപ്പെടുകയായിരുന്നു.
കേസ് ഒത്തുതീര്‍പ്പാക്കാന്‍ ജയസനില്‍ നേരത്തെ മറ്റൊരു പോക്‌സോ കേസിലെ പ്രതിയില്‍ നിന്ന് ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും പരാതിയുണ്ട്. ഈ പണം കൊടുക്കാത്തതിനാല്‍ പ്രതിക്കെതിരേ മറ്റൊരു കള്ളക്കേസ് കൂടി ചമച്ചതിനാണ് ജയസനിലിനെ സസ്‌പെന്‍ഡ് ചെയ്തത്. ഇതിനിടയിലാണ് ഇയാള്‍ക്കെതിരേ പീഡനക്കേസ് കൂടി വന്നത്.


