ഐക്യരാഷ്ട്രസഭയുടെ പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയാണ്. ചൈനയുടേതാകട്ടെ 142.57 കോടിയും. ജനസംഖ്യാ കണക്കില്‍ ഇന്ത്യയും ചൈനയും തമ്മില്‍ 29 ലക്ഷത്തിന്റെ അന്തരമാണുള്ളത്.
പ്രായമേറിയവര്‍ ഏറ്റവും കൂടുതലുള്ളത് കേരളത്തിലും പഞ്ചാബിലുമാണ്. ഉത്തര്‍പ്രദേശിലും ബിഹാറിലുമാണ് യുവാക്കള്‍ കൂടുതലുള്ളത്.
യുഎന്‍ കണക്കുകള്‍ അനുസരിച്ച് ഇന്ത്യന്‍ ജനസംഖ്യയുടെ 25 ശതമാനത്തോളം 0-14 വയസ് വരെ പ്രായമുള്ളവരാണ്. 18 ശതമാനത്തോളം 10-19 വയസ് പ്രായപരിധിയില്‍പ്പെട്ടവരും 26 ശതമാനം 10-24 വയസ് പ്രായപരിധിയിൽ പെട്ടവരും 68 ശതമാനം 15-64 വയസ് പ്രായപരിധിയില്‍പ്പെട്ടവരും ഏഴ് ശതമാനത്തോളം പേര് 65 വയസിന് മുകളില്‍ പ്രായമുള്ളവരുമാണ്.
ആഗോള ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്ന യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ട് (UNFPA) ആണ് ഏറ്റവും പുതിയ കണക്കുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1950 മുതലാണ് ഐക്യരാഷ്ട്രസഭ ആഗോള ജനസംഖ്യാ കണക്കെടുപ്പാരംഭിച്ചത്. ഓരോ ദശാബ്ദം കൂടുമ്പോള്‍ ജനസംഖ്യാകണക്കെടുപ്പ് നടത്തുന്ന പതിവുണ്ടെങ്കിലും 2011-ലും കോവിഡ് വ്യാപനം മൂലം 2021-ലും സെന്‍സസ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍ രാജ്യത്തെ കൃത്യമായ കണക്ക് ഇന്ത്യയുടെ പക്കലില്ല.
അടുത്ത മൂന്ന് ദശാബ്ദകാലയളവില്‍ ഇന്ത്യയുടെ ജനസംഖ്യയില്‍ വര്‍ധനവ് പ്രതീക്ഷിക്കാം. ഇത് 165 കോടി വരെ എത്തിയ ശേഷം കുറയുമെന്നാണ് വിലയിരുത്തൽ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഇപ്പോഴും ജനസംഖ്യാ നിയന്ത്രണം ശാസ്ത്രീയ നിയന്ത്രണമില്ലാതെ തുടരുന്നത്.
ലോക ജനസംഖ്യ 804.5 കവിയും
2023 പകുതിയോടെ ആഗോളജനസംഖ്യ 804.5 കോടിയാകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. അടുത്ത ദശാബ്ദങ്ങളില്‍ മറ്റു രാജ്യങ്ങളിൽ, പ്രത്യേകിച്ച് യൂറോപ്-ഏഷ്യന്‍ രാജ്യങ്ങളില്‍ ജനസംഖ്യാവര്‍ധനവിന് സാധ്യതയുണ്ടെന്നും യുഎന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ജനനനിരക്കില്‍ കുറവ് വന്നതോടെയാണ് ജനസംഖ്യയില്‍ ചൈന പിന്നിലായത്. ജനസംഖ്യയുടെ മുഖ്യപങ്കും പ്രായമേറിയവരാണ്. അതിനാല്‍ത്തന്നെ ജോലിചെയ്യുന്ന വിഭാഗം ശുഷ്കമായിത്തീര്‍ന്നിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ചൈനയുടെ പലഭാഗങ്ങളിലും ജനനനിരക്ക് വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ ഭരണകൂടം മുന്നോട്ടുവെച്ചിട്ടുണ്ട്.
ജനസംഖ്യയുടെ അളവിലല്ല മികവിലാണ് കാര്യമെന്നാണ് ചൈനയുടെ പ്രതികരണം. മികവുറ്റ ജനങ്ങളാണ് ഒരു രാജ്യത്തിനാവശ്യമെന്നും ചൈനയിലെ ആകെ ജനസംഖ്യയില്‍ 90 കോടിയോളം ശരാശരി 10.5 കൊല്ലം വിദ്യാഭ്യാസമ്പന്നതയുള്ള തൊഴില്‍ശക്തിയാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് വാങ് വെന്‍ബിന്‍ പ്രതികരിച്ചു. കൂടുതല്‍ സാമ്പത്തികവികസനത്തിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും വെന്‍ബിന്‍ കൂട്ടിച്ചേര്‍ത്തു. യുഎസിന് പിന്നില്‍ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തികശക്തിയാണ് ചൈന.


