സുരേഷ് ബാബു എഴുതുന്നു
ഈ ലോകകപ്പിൻ്റെ ടീമുകളായി തിളങ്ങുന്നത് ഗ്രൂപ്പ് ചാമ്പ്യൻമാരായ ജപ്പാനും മൊറോക്കോയും രണ്ടാം സ്ഥാനക്കാരായ സെനഗലുമാണ്.ലോക ചാമ്പ്യന്മാരായ ജർമ്മനിയെയും സ്പെയിനെയും തകർത്ത ജപ്പാൻ തന്നെ ഹീറോ.വെറും അട്ടിമറി ആയിരുന്നില്ല.
ക്ലാസിക് ഫുട്‌ബോൾ കളിക്കുന്ന ജർമ്മനിയെയും സ്‌പെയ്‌നെയും എണ്ണം പറഞ്ഞ രണ്ടു ഗോളുകൾക്ക് തകർത്തെറിഞ്ഞ ജപ്പാന്റെ പോരാട്ട വീര്യത്തെ വെറും അട്ടിമറിയായി ചുരുക്കാൻ ആവില്ല.ഏഷ്യയുടെ വരവറിയിക്കുന്ന കുതിപ്പ്.സൗദിയും ഇറാനും സമ്മാനിച്ച സുന്ദര നിമിഷങ്ങളും ആരാണ് മറക്കുക.
ഒപ്പം ആഫ്രിക്കയെ ഇനി സൂക്ഷിച്ചോളൂ എന്ന മുന്നറിയിപ്പ് ആണ് മൊറോക്കോയുടെ വരവിലൂടെ തെളിയുന്നത്.സെനഗലും ആ സന്ദേശം തന്നെയാണ് നൽകുന്നത്.
ഒന്നാം റൗണ്ട് തീരാറാവുമ്പോൾ അടി തെറ്റാത്ത വമ്പന്മാർ ഇല്ല. അർജൻറീന, ജർമ്മനി,സ്പെയിൻ,ഫ്രാൻസ്,ബെൽജിയം എന്നീ വമ്പൻ ടീമുകൾ തോൽവിയുടെ കയ്പ്പ് നീർ കുടിച്ചപ്പോൾ ഇംഗ്ലണ്ട് സമനിലയിൽ കുരുങ്ങി.
ഇന്ന് ബ്രസീൽ
ഈ ഗണത്തിൽ ഇനി ബ്രസീലിന്റെ വിധി കൂടിയെ അറിയാനുള്ളൂ.കളിക്കരുടെയോ പഴയ പ്രതാപത്തിന്റെയോ മികവിൽ മൈതാനത്ത് ഒന്നും നേടാൻ കഴിയില്ലെന്ന് ഈ ലോകകപ്പ് കാണിച്ചു തരുന്നു.റൊമേലു ലുക്കാക്കുവിന്റെ ആ നിസ്സഹായത ആരെയും കണ്ണീരിലാഴ്ത്തും.ഗോൾ അടിക്കാൻ മറന്ന കാലും തലയും. റഷ്യൻ ലോകകപ്പിൽ നമ്മൾ കണ്ട് കയ്യടിച്ച ലുക്കാക്കുവിന് ഇപ്പോൾ സംഭവിച്ച മാറ്റം നോക്കു. ജർമ്മനിയും ബൽജിയവും ആദ്യ റൗണ്ടിൽ തന്നെ പുറത്ത് പോയത് ഖത്തർ ലോകകപ്പിന്റെ ദുഃഖമായും തീരുന്നു.
ജപ്പാൻ്റെ ഗോളിനെ ചൊല്ലിയും ‘വാർ’
അവസാന ഗ്രൂപ്പ് മത്സരത്തില്‍ സ്‌പെയിനെതിരേയുള്ള ജപ്പാന്റെ അട്ടിമറി ജയത്തില്‍ നിര്‍ണായകമായത് 51-ാം മിനിറ്റിലെ അവിശ്വസനീയ ഗോളായിരുന്നു. ലൈനിന് പുറത്തേക്ക് പോകുമെന്ന് ഉറപ്പിച്ച പന്ത് അസാധ്യ മെയ്‌വഴക്കത്തോടെ റാഞ്ചിയെടുത്ത് മിറ്റോമ നല്‍കിയ പാസ് പിഴവുകൂടാതെ ആവോ തനാക്ക വലയിലെത്തിക്കുകയായിരുന്നു.
പന്ത് വര കടന്നിരുന്നോ ഇല്ലയോ എന്നതാണ് ഇപ്പോൾ ചർച്ച. ക്യാമറയും ക്രിത്രിമ ബുദ്ധിയും ചേർന്ന് വാർ അത് ഗോളാണെന്ന് വിധിച്ചു എങ്കിലും ആരാധകർ കണ്ണിനെ വിശ്വസിക്കുന്നു. ഗോളാകൃതിയുള്ള പന്തിന്റെ ആംഗിള്‍ കണക്കാക്കുമ്പോള്‍ പന്ത് വരയ്ക്ക് മുകളില്‍ തന്നെയാണെന്ന് വിധിച്ചാണ് വാര്‍ ഗോള്‍ അനുവദിച്ചത്. എന്നാല്‍ വാറിന്റെ വിധി തെറ്റാണെന്നും പന്ത് ലൈനിന് പുറത്തുപോയത് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാണെന്നും ചില ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സാമൂഹിക മാധ്യമങ്ങളില്‍ സ്‌പെയിന്‍ ആരാധകരുടെ പ്രധാന വിമര്‍ശനം. ഫുട്‌ബോള്‍ നിയമം പരിശോധിച്ചാല്‍ വാറിന്റെ തീരുമാനം ശരിയാണെന്നും ഗോള്‍ അനുവദിച്ചതില്‍ തെറ്റില്ലെന്ന് വാദിക്കുന്നവരും മറുപക്ഷത്തുണ്ട്. പന്ത് വര കടന്നിട്ടില്ലെന്നതിന് തെളിവായി കൃത്യമായ ആംഗിളില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും സഹിതം പങ്കുവെച്ചാണ് അവരുടെ വിശദീകരണം.
വിവാദമായ ആ ഗോളിലൂടെ 2-1 ലീഡ് പിടിച്ചാണ് മത്സരത്തില്‍ ജപ്പാന്‍ അട്ടിമറി ജയം നേടിയെടുത്തത്. ഇതോടെ ജര്‍മനി പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്താവുകയും ചെയ്തു. ഒരുപക്ഷേ 51-ാം മിനിറ്റിലെ ആ ഗോള്‍ വാര്‍ അനുവദിച്ചില്ലായിരുന്നെങ്കില്‍ മത്സരം സമനിലയില്‍ അവസാനിച്ചേനെ. അങ്ങനെയെങ്കില്‍ ജര്‍മനിക്ക് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറാമായിരുന്നു. ഇതോടെ സ്‌പെയിനൊപ്പം ജര്‍മന്‍ ആരാധകരും ജപ്പാന് ഗോള്‍ അനുവദിച്ച വാറിന്റെ തീരുമാനത്തിനെതിരേ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്



