വഴിപാടായി സൂക്ഷിച്ചിരുന്ന ബദാം കഴിച്ചതിന് 11 കാരനെ ക്ഷേത്ര പൂജാരി മരത്തിൽ കെട്ടിയിട്ട് തല്ലി. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ജെയ്ൻ സാദിത മന്ദിറിൻ്റെ പരിസരത്താണ് സംഭവം. കുട്ടി കരയുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്യുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.
വഴിപാടായി സൂക്ഷിച്ചിരുന്ന ബദാം കഴിച്ചുവെന്ന സംശയത്തിൻ്റെ പേരിലാണ് ദളിത് ബാലനെ പൂജാരി രാകേഷ് ജെയിൻ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചത്. കുട്ടി ഓടിപ്പോകാതിരിക്കാനാണ് താൻ അങ്ങനെ ചെയ്തതെന്നാണ് ന്യായീകരണം.
ക്ഷേത്ര ഗേറ്റിന് സമീപം നിൽക്കുകയായിരുന്ന കുട്ടിയെ, പൂജാരി മരത്തിൽ കെട്ടിയിട്ട് മർദിക്കുകയാണ് ഉണ്ടായതെന്ന് കുടുംബം പരാതിപ്പെട്ടു.
പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ശരീരത്തിൽ മുറിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാകേഷ് ജെയിനിനെതിരെ മോത്തി നഗർ പൊലീസ് കേസെടുത്തു.


